മലവെള്ളപ്പാച്ചിലിൽ അര കിലോമീറ്ററോളം, അവർ കോരിയെടുത്തു, ആ ജീവനെ!
Mail This Article
കോട്ടയം ∙ മലവെള്ളപ്പാച്ചിലിൽ അര കിലോമീറ്ററോളം ഒഴുകിയെത്തിയ അറുപതുകാരിയെ മീനച്ചിലാർ സുരക്ഷിതമായി തിരിച്ചേൽപിച്ചു. കുടമാളൂർ അങ്ങാടി ഭാഗത്തെ അഗതി മന്ദിരത്തിലെ അന്തേവാസിയായ തമിഴ്നാട് തിരുപ്പൂർ സ്വദേശിനി ശുഭലക്ഷ്മിക്കാണ് പുനർജന്മം.കുടമാളൂർ പാലത്തിനു സമീപം മീൻപിടിക്കാൻ വന്ന കുടമാളൂർ മഠത്തിൽപറമ്പിൽ ശങ്കരൻ, മകൻ ജയശങ്കർ എന്നിവരാണ് വള്ളത്തിലെത്തി ശുഭലക്ഷ്മിയെ കരയ്ക്കെത്തിച്ചത്.
തുടർന്നു മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷകൾ നൽകി. കുടമാളൂർ പാലത്തിൽ നിന്ന് അര കിലോമീറ്റർ ദൂരെയാണ് അഗതിമന്ദിരം. 4.30നാണ് ഇവരെ കാണാതായതെന്ന് അധികൃതർ പറഞ്ഞു. കാൽവഴുതി വെള്ളത്തിൽ വീണതാണെന്ന് ഇവർ പറയുന്നു. വൈകിട്ടത്തെ പ്രാർഥനകൾക്കിടെ ഇവർ പുറത്തിറങ്ങിയെന്നു സംശയിക്കുന്നതായി അഗതി മന്ദിരം അധികൃതർ പറഞ്ഞു. കാണാതായതിനെത്തുടർന്ന് അന്വേഷണം നടത്തുന്നതിനിടെയാണ് സ്ത്രീയെ നാട്ടുകാർ വെള്ളത്തിൽ നിന്നു രക്ഷിച്ചതായി ഫോണിൽ അറിയിപ്പ് ലഭിച്ചത്. കഴിഞ്ഞ ദിവസം മണിമലയാറിൽ കിലോമീറ്ററുകളോളം ഒഴുകിയ വീട്ടമ്മയെ രക്ഷപ്പെടുത്തിയിരുന്നു.