പുരാതന ലിഖിതം വായിച്ചെടുത്തു; ആ ‘ലോകയാത്ര’യുടെ തിരുവെഴുത്ത് തെളിഞ്ഞുവരികയാണ്...
Mail This Article
കോട്ടയം ∙ ചെറിയപള്ളി ഓർത്തഡോക്സ് മഹായിടവകയിൽ എഡി 1709 മുതൽ 1730 വരെ മേൽപ്പട്ടക്കാരനായിരുന്ന മാർ ഗബ്രിയേൽ മെത്രാപ്പൊലീത്തയുടെ കബറടക്ക വിവരം കൊത്തിയ പുരാതന ലിഖിതം വായിച്ചെടുത്തു. കബറിടത്തിന്റെ ഭാഗമായിരുന്ന മരപ്പലകയിൽ കൊത്തിയിരുന്ന പഴയ കോലെഴുത്താണ് വായിച്ചെടുത്തത്. എഴുത്തിന്റെ മലയാള പരിഭാഷ ഇങ്ങനെ:
‘ നമ്മുടെ കർത്താവിൻ കാലം 1730 –ാമത് കുംഭമാസം 8 ന് ഏറെ വിശുദ്ധവാനാം നമ്മുടെ മാർ കബ്രിയേൽ മെത്രാപ്പൊലിത്ത ഈ ലോകത്തിൽനിന്ന് ആ ലോകത്ത് പോയി’. ഏറെക്കാലത്തിനു ശേഷം കബറിടം പൊളിച്ച് മാറ്റിയപ്പോൾ പള്ളിമേടയുടെ പടിക്കെട്ടിന്റെ വശത്ത് ഈ പലക സ്ഥാനം പിടിച്ചു.
പലപ്പോഴായി പലക പെയിന്റും പോളീഷും ചെയ്തതിനാൽ എഴുത്ത് വായിക്കാനാവാത്ത വിധം മറഞ്ഞിരുന്നു. ഈ ചരിത്രരേഖയുടെ പ്രാധാന്യം മനസിലാക്കി ചെറിയപള്ളി വികാരി ഫാ. പി.എ. ഫിലിപ്, ട്രസ്റ്റി ജേക്കബ് മാത്യു, സെക്രട്ടറി ജിജി കൊച്ചേട്ട് എന്നിവർ പെയിന്റ് നീക്കം ചെയ്ത് ലിപി വിദഗ്ധരെ കൊണ്ട് വായിച്ചെടുപ്പിക്കുകയായിരുന്നു.
ചരിത്രം ഇങ്ങനെ
ബാബിലോണിയയിലെ മാർ ഏലിയാ പാത്രിയർക്കീസിന്റെ നിർദേശപ്രകാരം 1705 ൽ കൊല്ലത്ത് കപ്പലിറങ്ങിയ മാർ ഗബ്രിയേൽ ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ 4 വർഷം സേവനമനുഷ്ഠിച്ചു. ഇതിനു ശേഷം കോട്ടയം ചെറിയപള്ളിയിലെത്തി. 22 വർഷം കോട്ടയത്ത് താമസിച്ചു.
ഇതിനിടെ കേരളത്തിലെ മാർത്തോമ്മാ നസ്രാണികളുടെ ലഘുചരിത്രം രചിച്ചു. പ്രമുഖ ഡച്ച് ചാപ്ലയിനായിരുന്ന കാന്റർ വിഷർക്ക് അയച്ചു കൊടുത്തു. വിഷർ ചെറിയപള്ളിയിലെത്തി മെത്രാപ്പൊലീത്തയെ സന്ദർശിച്ചു. 1730 ൽ മാർ ഗബ്രിയേൽ കാലം ചെയ്തപ്പോൾ ചെറിയപള്ളിയുടെ മദ്ബഹയിൽ കബറടക്കി.
2 നൂറ്റാണ്ടു മുൻപു വരെ മാർ ഗബ്രിയേൽ മെത്രാപ്പൊലീത്തയുടെ ശ്രാദ്ധപ്പെരുന്നാൾ ചെറിയപള്ളിയിൽ കൊണ്ടാടിയിരുന്നു. വർഷങ്ങൾക്ക് മുൻപ് പള്ളിമേടയിൽ നിന്നു കണ്ടെടുത്ത വർണചിത്രം മാർ ഗബ്രിയേലിന്റേതാണെന്നു സ്ഥിരീകരിച്ചിരുന്നുവെന്നു ചരിത്ര ഗവേഷകനായ പള്ളിക്കോണം രാജീവ് പറഞ്ഞു.