കൺഫ്യൂഷനായല്ലോ!, 3 സ്ഥാനാർഥികളുടെയും ഭർത്താക്കൻമാരുടെ പേര് സജി, ഈ വോട്ടുകഥ എഴുതിയതൊരു സജിയും
Mail This Article
എരുമേലി ∙ ‘ചേട്ടാ ഞാൻ സജിയാന്നേ, കെട്ട്യോള് ഇത്തവണ മത്സരിക്കുന്നു. വോട്ടുകൊടുത്തൊന്നു ജയിപ്പിച്ചേക്കണേ...’ സ്ഥാനാർഥിയുടെ ഭർത്താവ് ഇങ്ങനെ പറഞ്ഞപ്പോൾ വാർഡിലെ വോട്ടർ സ്രാകത്ത് ജേക്കബിന് ആകെ കൺഫ്യൂഷൻ. ‘അൽപം മുൻപല്ലേ സജി വിളിച്ച് വോട്ടിന്റെ കാര്യം പറഞ്ഞത്?’– ജേക്കബിന്റെ ചോദ്യം. ‘അയ്യോ അതു വേറെ സജിയാ, ഞാനല്ല വിളിച്ചത്’– സജി ആവുംവിധം വിശദീകരിച്ചു. എരുമേലി പഞ്ചായത്തിലെ ഉമിക്കുപ്പ വനിതാ സംവരണ വാർഡിലെ കഥ ഇങ്ങനെയാണ്.
മൂന്നു സ്ഥാനാർഥികളുടെയും ഭർത്താക്കൻമാരുടെ പേരു സജി. എൽഡിഎഫിലെ റിൻസി സജി, യുഡിഎഫിലെ ജിജിമോൾ സജി, ബിജെപിയിലെ ബിന്ദു സജി എന്നിവരാണ് അങ്കത്തട്ടിൽ. സജിയെന്ന പേര് ‘കോമണാ’യതിനാൽ ഏതു സജിയാണു വിളിക്കുന്നതെന്ന് അറിയാതെ വിഷമിക്കുകയാണ് ഉമിക്കുപ്പയിലെ വോട്ടർമാർ. എന്തായാലും നാട്ടുകാർക്ക് ഒരു കാര്യം ഉറപ്പ് – ജയിക്കുന്ന സ്ഥാനാർഥിയുടെ ഭർത്താവിന്റെ പേര് സജിയെന്നാണ്!