ADVERTISEMENT

കോട്ടയം ∙ ‘പാലായിൽ ഞാൻ തന്നെ മത്സരിക്കും. അതിനായി ആരും വെള്ളം വയ്ക്കണ്ട. പാലായിൽ മുന്നൊരുക്കം ഞങ്ങൾ തുടങ്ങി. വോട്ടർ പട്ടികയിൽ പേരു ചേർത്തു തുടങ്ങി. ഒഴിവാക്കേണ്ടവരെ ഒഴിവാക്കുന്നു:’  ഇന്നലെ രാത്രി മാണി സി. കാപ്പന്റെ പ്രഖ്യാപനം. വെറുതെ പറഞ്ഞതല്ല. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാലാ നിയോജകമണ്ഡലത്തിൽ എൻസിപി മുന്നൊരുക്കം ആരംഭിച്ചു.

അടുത്ത ദിവസം നിയോജക മണ്ഡലത്തിന്റെ പരിധിയിലുള്ള 8 തദ്ദേശ പ്രതിനിധികളുടെയും നേതാക്കളുടെയും യോഗം ചേരും. യുഡിഎഫ് സഹായവും പാലായിലെ ബന്ധങ്ങളുമുണ്ടെങ്കിൽ ജയിക്കാമെന്നാണ് മാണി സി. കാപ്പന്റെ ആത്മവിശ്വാസം. അപ്പോൾ പാലായിൽ ജോസ് കെ. മാണി എംപിയും മാണി സി. കാപ്പൻ എംഎൽഎയും ഏറ്റുമുട്ടുമോ ?പാലാ സീറ്റ് സംബന്ധിച്ച് ചർച്ച ചെയ്യാൻ സമയമായിട്ടില്ലെന്നായിരുന്നു ജോസ് കെ. മാണിയുടെ മറുപടി.  ഇപ്പോൾ തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷമുള്ള തിരക്കിലാണ്.

നിയമസഭാ തിരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ടല്ലോ; ജോസ് കെ. മാണി പറയുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയമാണ് ജോസ് കെ. മാണിയുടെ ആത്മവിശ്വാസം. പാലാ നിയോജക മണ്ഡലത്തിൽ പതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷമുണ്ട് എൽഡിഎഫിന്. പാലായിൽ മത്സരിക്കാൻ ജോസ് കെ. മാണി ഒരുങ്ങുകയാണെന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കം കേരള കോൺഗ്രസും ആരംഭിച്ചു.

വോട്ടർ പട്ടികയിൽ പേരു ചേർക്കലും സംഘടന ശക്തിപ്പെടുത്തലും തുടങ്ങി. ജോസ് കെ. മാണി കടുത്തുരുത്തിയിലായിരിക്കും മത്സരിക്കുകയെന്ന് അഭ്യൂഹമുണ്ടായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പോടെ അതു നീങ്ങി. പാലാ സീറ്റ് സംബന്ധിച്ച്  ചർച്ച ആരംഭിച്ചിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ പറഞ്ഞു. പാലായിൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് ഒരുക്കം ആരംഭിച്ചു. സീറ്റ് വിഭജനവും സ്ഥാനാർഥി ചർച്ചയും ഇപ്പോഴില്ലെന്നും വിജയരാഘവൻ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com