പുരസ്കാര ദീപപ്രഭയിൽ വീണ്ടും പ്രദീപ് മാളവിക
Mail This Article
വൈക്കം ∙ 48 വർഷമായി നാടകരംഗത്തുള്ള വൈക്കം മാളവികയുടെ സാരഥി പ്രദീപ് മാളവികയ്ക്കു വീണ്ടും കേരള സംഗീത നാടക അക്കാദമിയുടെ അംഗീകാരം. 2020ലെ മികച്ച നടനുള്ള അവാർഡാണു പ്രദീപ് മാളവികയെ തേടിയെത്തിയത്.ഏഴാം ക്ലാസിൽ തുടങ്ങിയ നാടകജീവിതം പ്രഫഷനൽ, അമച്വർ നാടകത്തിലൂടെ ഇന്നും തുടരുന്നു. ഒട്ടേറെ നാടകക്കളരികൾ പ്രദീപ് നടത്തിയിട്ടുണ്ട്. സംസ്ഥാനതല നാടക മത്സരങ്ങളിൽ ജഡ്ജിയായും പങ്കെടുത്തു. സംസ്ഥാന സർക്കാർ പ്രഫഷനൽ നാടക മത്സരത്തിൽ യൗവനങ്ങളുടെ നൊമ്പരം (1982), കന്യാകുമാരിയിൽ ഒരു കടങ്കഥ (1984), ആയിരം സൂര്യഗായത്രികൾ (1989), ആശ്ചര്യചൂഡാമണി (1998) എന്നീ നാടകങ്ങൾ അവാർഡ് നേടി. ഈ നാടകങ്ങളിൽ പ്രധാന വേഷവും ചെയ്തു.
2002ൽ വൈക്കം മാളവികയുടെ ആൾക്കൂട്ടത്തിൽ തനിയെ എന്ന നാടകത്തിലെ 85 വയസ്സുള്ള ചെരിപ്പുകുത്തിയുടെ വേഷം അഭിനയിച്ചതിനു സംസ്ഥാന സർക്കാരിന്റെ പ്രഫഷനൽ നാടക മത്സരത്തിൽ ഏറ്റവും മികച്ച നടനുള്ള അവാർഡ് നേടി. ആശാൻ സ്മാരക അവാർഡ്, അടൂർ ഭാസി സ്മാരക അവാർഡ്, വൈക്കം മുഹമ്മദ് ബഷീർ സ്മാരക അവാർഡ്, ഇഎംഎസ് സ്മാരക അവാർഡ്, എൻ.എൻ.പിള്ള സ്മാരക അവാർഡ് തുടങ്ങി ഒട്ടേറെ അവാർഡുകളും പ്രദീപ് മാളവികയ്ക്കു ലഭിച്ചു. 10 സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ അംഗം, കേരള ഡ്രാമ വർക്കേഴ്‌സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്, കേരള ഡ്രാമ ജോ. സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.