35 മൂർഖൻ കുഞ്ഞുങ്ങളെ വിട്ടത് ജനവാസ മേഖലയ്ക്ക് സമീപം; വ്യാപക പ്രതിഷേധം
Mail This Article
എരുമേലി ∙ കോട്ടയം പാറാമ്പുഴയിൽ വനംവകുപ്പ് ഓഫിസിൽ വിരിഞ്ഞ 35 മൂർഖൻ പാമ്പിന്റെ കുഞ്ഞുങ്ങളെ ജനവാസ മേഖലയോടു ചേർന്ന വനത്തിൽ കൊണ്ടു വിട്ടതിനെതിരെ വ്യാപക പ്രതിഷേധം. നടപടിക്കെതിരെ കലക്ടർ, ഡിഎഫ്ഒ എന്നിവർക്ക് പരിസരവാസികൾ പരാതി നൽകി. ഒരാഴ്ച മുൻപാണു കനകപ്പലം വനത്തിലേക്കു പാമ്പിൻ കുഞ്ഞുങ്ങളെ തുറന്നു വിട്ടത്. വിവരം പ്രദേശവാസികളെ അറിയിച്ചില്ല. എരുമേലി പട്ടണത്തിൽ നിന്ന് 3 കിലോമീറ്റർ അകലെയാണ് കനകപ്പലം വനമേഖല.
രണ്ടു പഞ്ചായത്തുകളിലെ ആയിരത്തോളം പേർ ഈ മേഖലയിൽ താമസിക്കുന്നു. കരിമ്പിൻതോടിനു സമീപം വനമേഖലയോടു ചേർന്ന് കനകപ്പലത്ത് കഴിഞ്ഞ മാസം ബാലന് മൂർഖന്റെ കടിയേറ്റിരുന്നു. നിലവിൽ മൂർഖൻ, അണലി, രാജവെമ്പാല തുടങ്ങിയവ പാമ്പുകളുടെ ശല്യമുണ്ടെന്ന് എരുമേലി പഞ്ചായത്ത് അംഗം സുനിൽ മണ്ണിൽ പറഞ്ഞു.
ഉൾവനത്തിലാണ് പാമ്പുകളെ തുറന്നു വിട്ടതെന്ന് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ജോർജി സി. മാത്തച്ചൻ പറഞ്ഞു. ജില്ലയിൽ എരുമേലിയിലാണ് വന മേഖലയുള്ളത്. സാധാരണ ഉൾവനത്തിൽ നിന്ന് പാമ്പിൻകുഞ്ഞുങ്ങൾ പുറത്തേക്കു വരാറില്ലെന്നും അദ്ദേഹം പറഞ്ഞു.