ADVERTISEMENT

കോട്ടയം ∙ ജില്ലയിലെ രാഷ്ട്രീയ കക്ഷികളും കോവിഡ് കരുതലിൽ. അണികളുടെയും വോട്ടർമാരുടെയും സുരക്ഷയിൽ നേതാക്കൾക്കും ആശങ്ക. പൂഞ്ഞാർ മണ്ഡലത്തിലെ പ്രചാരണത്തിനിടെ സിപിഎം കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി കെ.രാജേഷ്, മുണ്ടക്കയം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിലീഷ് ദിവാകരൻ, അംഗങ്ങളായ ലിൻസി മാനുവൽ, ഷീല ഡൊമിനിക്, റേച്ചൽ എന്നിവർ കോവിഡ് പോസിറ്റീവായി. ജനപക്ഷം നിയോജക മണ്ഡലം പ്രസിഡന്റ് കെ.എഫ്.കുര്യൻ, ജോർജ് മണിക്കൊമ്പേൽ, മുഖ്യ തിരഞ്ഞെടുപ്പ് ഏജന്റ് ജോർജുകുട്ടി കാക്കനാട്ട് എന്നിവർക്കു പ്രചാരണത്തിനിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

എസ്എംഎസ് മറക്കല്ലേ...: കോട്ടയം കെഎസ്ആർടിസി ബസ് േസ്റ്റഷനു മുൻപിലെ മതിലിൽ കോവിഡ് –19 ബോധവൽക്കരണത്തിനായി കേരള കാർട്ടൂൺ അക്കാദമി വരപ്പിച്ച ചിത്രത്തിനു മുൻപിലൂടെ മാസ്ക് ശരിയായി ധരിക്കാതെ കടന്നുപോകുന്ന ആൾ. ചിത്രം: മനോരമ

ഇവരുടെ പരിശോധനാഫലം പിന്നീടു നെഗറ്റീവായി. കാഞ്ഞിരപ്പള്ളിയിലെ പ്രചാരണത്തിനിടെ പോസിറ്റീവായ എൻഡിഎ പ്രവർത്തകൻ ചികിത്സയിലാണ്.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ട പ്രവർത്തകരോടു പരിശോധനയ്ക്കു വിധേയരാകാൻ ആവശ്യപ്പെട്ടെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. പരസ്യ പ്രചാരണത്തിനു ശേഷമുള്ള ദിവസങ്ങളിൽ ഉമ്മൻ ചാണ്ടി അധികം ആളുകളുമായി സമ്പർക്കത്തിൽ ഏർപെട്ടിട്ടില്ലെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഉമ്മൻ ചാണ്ടിയുടെ ഗൺമാൻ, വാഹനത്തിൽ ഒപ്പം യാത്ര ചെയ്ത ഏതാനും ചില പ്രവർത്തകർ, കുടുംബാംഗങ്ങൾ, സഹോദരന്റെ കുടുംബാംഗങ്ങൾ എന്നിവർ ക്വാറന്റീനിലാണെന്നും ആവശ്യമെങ്കിൽ കോവിഡ് പരിശോധന നടത്തുമെന്നും ജില്ലാ പഞ്ചായത്ത് അംഗം നിബു ജോൺ പറഞ്ഞു.

രോഗലക്ഷണമോ ക്ഷീണമോ ഉണ്ടെങ്കിൽ പരിശോധനയ്ക്കു വിധേയരാകാൻ പ്രവർത്തകർക്കു നിർദേശം നൽകിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി എ.വി.റസ്സൽ പറഞ്ഞു. തിരഞ്ഞെടുപ്പു പ്രചാരണത്തിൽ സജീവമായവരിൽ ആർക്കും ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് നോബിൾ മാത്യു പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com