പഴുത്ത ചക്ക റോഡിലാകെ, ഫയർ ഫോഴ്സെത്തി പറിച്ചെടുത്തു
Mail This Article
ഈരാറ്റുപേട്ട ∙ മജിസ്ട്രേട്ട് കോടതിക്കു മുന്നിലെ പ്ലാവിൽ നിന്ന് പഴുത്ത ചക്ക റോഡിലേക്കു വീണു ദുരിതമായതോടെ ഫയർഫോഴ്സെത്തി പറിച്ചു നീക്കി. അരുവിത്തുറ പള്ളി ജംക്‌ഷൻ മുതൽ ഭരണങ്ങാനം വരെ വിവിധ സ്ഥലങ്ങളിൽ ചക്ക റോഡിലേക്കു വീഴുന്നത് യാത്രക്കാർക്കു ദുരിതമാകുന്നത് മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന്, കോടതി ജൂനിയർ സൂപ്രണ്ട് ഫയർ ഫോഴ്സിന്റെ സേവനം തേടുകയായിരുന്നു. പ്ലാവിന്റെ അടിയിൽക്കൂടി പോകുന്ന വൈദ്യുതി ലൈൻ കെഎസ്ഇബി അധികൃതർ ഓഫാക്കിയ ശേഷം ഫയർ ഫോഴ്സ് ചക്ക പറിച്ചു. അരുവിത്തുറ പ്രൊഡോമിനോ ഫൗണ്ടേഷൻ ചെയർമാൻ ജോഷി ജോസഫ്, ബിജു കരിയാപുരയിടം എന്നിവർ ചക്ക മാറ്റി റോഡ് വൃത്തിയാക്കി.
സ്വകാര്യ വ്യക്തികളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള പ്ലാവുകളിൽനിന്നു മറ്റു റോഡുകളിലും ഇത്തരത്തിൽ ചക്ക വീഴുന്നുണ്ട്. വേനൽമഴ പതിവായതോടെ ചക്ക പറിച്ചെടുക്കാൻ സാധിക്കാത്തതാണ് സ്വകാര്യ വ്യക്തികളുടെ പ്രശ്നം. നിയമ പ്രശ്നങ്ങളാണ് സർക്കാർ ഓഫിസുകളുടെ ഉടമസ്ഥതയിലുള്ള പ്ലാവുകളിൽ നിന്നു ചക്ക പറിച്ചു മാറ്റുന്നതിനു തടസ്സം. വാഹനങ്ങൾ പോകുമ്പോൾ ചക്ക വീണാൽ അപകടങ്ങൾക്കു കാരണമാകുമെന്ന് ആശങ്കയുണ്ട്. ഇരുചക്ര വാഹനങ്ങൾ ഇത്തരത്തിൽ ചക്ക അപകടത്തിൽപെടാൻ സാധ്യത ഏറെയാണ്.