കുടുംബനാഥനടക്കം കോവിഡ്; മിണ്ടാപ്രാണികൾക്ക് തീറ്റയൊരുക്കി ഡിവൈഎഫ്ഐ പ്രവർത്തകരായ യുവാക്കൾ
Mail This Article
എരുമേലി∙ കുടുംബനാഥനടക്കം കോവിഡ് ബാധിച്ചപ്പോൾ പട്ടിണിയിലായിപ്പോയ മിണ്ടാപ്രാണികൾക്കു തീറ്റയൊരുക്കി 2 യുവാക്കൾ സഹജീവിസ്നേഹത്തിന്റെ കഥയൊരുക്കി. നാട്ടിൽ പുല്ലിന്റെ ലഭ്യത കുറവായതിനാൽ വനത്തിൽ യാത്ര ചെയ്ത് അതിർത്തിയിലെത്തിയ ശേഷം വനത്തിൽ നിന്നും പുരയിടങ്ങളിൽ നിന്നും തീറ്റ ശേഖരിച്ചു.എരുമേലി നേർച്ചപ്പാറയിലാണ് ആ മാതൃകാപരമായ പ്രവൃത്തി. വീട്ടിലെ അംഗങ്ങൾക്കു കോവിഡ് ബാധിച്ചതോടെ പുറത്തേക്കിറങ്ങാൻ പോലും ഇവർക്കു കഴിഞ്ഞില്ല. തങ്ങൾക്ക് ഭക്ഷണം പുറത്തു നിന്നു വരുമെങ്കിലും തൊഴുത്തിൽ കെട്ടിയിരിക്കുന്ന നാൽക്കാലികളുടെ കാര്യമോർത്തായിരുന്നു വീട്ടുകാരുടെ സങ്കടം.
ഇക്കാര്യമറിഞ്ഞ് ആമക്കുന്ന് നിന്നെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരായ കച്ചേരിപ്പറമ്പിൽ റിയാസും തുണ്ടത്തിങ്കൽ റെജിയും ആദ്യം കേട്ടത് വിശക്കുന്ന പശുക്കളുടെ നിലവിളിയാണ്. വീട്ടുകാരോടു കുശലം പറഞ്ഞു മടങ്ങിയ ഇരുവരും പിക് അപ് വാനുമായി നേരെ വനാതിർത്തിയിലെത്തി. കുടുംബത്തിന്റെ ഏക വരുമാനമാർഗമായ പശുക്കൾക്കു തീറ്റ നൽകിയ ശേഷമാണു മടങ്ങിയത്. വരുംദിനങ്ങളിലും തീറ്റ പറിച്ചു നൽകുമെന്ന് ഇവർ പറഞ്ഞു.