ADVERTISEMENT

കോട്ടയം ∙ ‘കടം അഞ്ചര ലക്ഷമുണ്ട്. ജീവിക്കാൻ ഇതേ വഴിയുള്ളൂ, നാഗമ്പടത്തെ കരിക്കു വിൽപനയ്ക്കിടയിൽ മണിയൻ പറഞ്ഞു. ഒരു കാലത്ത് ശബ്ദവും വെളിച്ചവും ഒരുക്കുന്നത് പി.ബി. മണിയൻ എന്ന അറിയിപ്പ് ഉച്ചത്തിൽ മുഴങ്ങിയിരുന്നതാണ്. കോവിഡ് എല്ലാം തകർത്തു. കൂരോപ്പട ഇമ്മാനുവൽ ലൈറ്റ് ആൻഡ് സൗണ്ട്സ് ഉടമയാണ് മണിയൻ. കോവിഡ് വന്നതോടെ ലൈറ്റ് ആൻഡ് സൗണ്ട്സ് മേഖല തകർന്നു. മണിയന്റെ വരുമാനം നിലച്ചു. മണിയൻ കരിക്കു കച്ചവടത്തിനിറങ്ങി. ഈ മേഖലയിലെ അനേകം പേരുടെ പ്രതിനിധിയാണ് മണിയൻ. പാലക്കാട് ലൈറ്റ്സ് ആൻഡ് സൗണ്ട്സ് സ്ഥാപനം ഉടമ ജീവനൊടുക്കിയെന്ന വാർത്ത ആശങ്ക നിറയ്ക്കുന്നു.

വെളിച്ചം കെട്ടു

ജില്ലയിൽ അഞ്ഞൂറോളം സ്ഥാപനങ്ങളിലായി 800 ഉടമകളും നാലായിരത്തോളം തൊഴിലാളികളുമാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നത്. അനുബന്ധ തൊഴിലാളികളുമുണ്ട്. ബാങ്കിൽ നിന്നു വായ്പയെടുത്താണ് ഭൂരിഭാഗം പേരും സംരംഭം തുടങ്ങിയത്. ഉത്സവങ്ങളും പെരുന്നാളുകളുമില്ല. വിവാഹങ്ങളും മറ്റ് ആഘോഷ പരിപാടികളും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മിതമായി നടത്തുന്നു. തുടർച്ചയായ അടച്ചിടലിനെ തുടർന്ന് ഉപയോഗമില്ലാതെ കിടക്കുന്ന ഉപകരണങ്ങൾ നശിക്കുകയാണ്.

ഇവ സുരക്ഷിതമായി സൂക്ഷിക്കുവാൻ പോലും പലർക്കും സാഹചര്യമില്ല. വാടകയും വൈദ്യുതി ബില്ലും കൃത്യമായി നൽകാനാവാത്തതിനാൽ പലരും കടമുറികൾ ഒഴിഞ്ഞു. കിട്ടുന്ന വിലയ്ക്ക് ഇവ വിൽക്കാനൊരുങ്ങുന്നവരുമുണ്ട്. 2 വർഷമായി പൂർണമായി പ്രവർത്തനം നിലച്ച സ്ഥാപനങ്ങളും കുറവല്ല.ഉടമകളും തൊഴിലാളികളും ഒരുപോലെ വലയുകയാണ്. അതിഥിത്തൊഴിലാളികളുൾപ്പെടെ ഈ മേഖലയിലുണ്ടായിരുന്നവർ മറ്റു ജോലികൾ ചെയ്യാൻ തുടങ്ങുകയും ചെയ്തു.

2 സീസണുകളാണു നഷ്ടമായത്. തൊഴിലാളികളിൽ പലരുടെയും കുടുംബങ്ങൾ പട്ടിണിയിലാണ്. ലക്ഷങ്ങൾ വിലയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ കേടായിപ്പോകുന്നു. ഇവ സൂക്ഷിക്കാനെടുത്ത ഗോഡൗണിന്റെ വാടക 20,000 രൂപയോളവും. സുഭാഷ് എസ്ഇഎസ് ലൈറ്റ് ആൻഡ് സൗണ്ട്സ് കുറിച്ചി 

വരുമാനം പൂർണമായും നിലച്ച അവസ്ഥയാണ്. 6 പേരടങ്ങുന്ന കുടുംബത്തെ പോറ്റേണ്ടതുണ്ട്. കോവിഡ് ബാധിച്ചതിനെ തുടർന്നുള്ള ശാരീരികാസ്വാസ്ഥ്യങ്ങളുമുണ്ട്. പലരും സഹായിക്കുന്നതു കൊണ്ടു ചെറിയ ജോലികൾ ചെയ്തും കഴിഞ്ഞു കൂടുന്നു. കെ. രാധാകൃഷ്ണൻലൈറ്റ് ആൻഡ് സൗണ്ട്സ് തൊഴിലാളി കോട്ടയം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com