ബഹുനിലക്കെട്ടിടങ്ങളിൽ കയർ ഗോവണിയിൽ തൂങ്ങി നിന്ന് പെയിന്റിങ്; ഉയരങ്ങളിൽ ഈ നിറക്കൂട്ട്
Mail This Article
കടുത്തുരുത്തി ∙ ബഹുനിലക്കെട്ടിടത്തിൽ കയർ ഗോവണിയിൽ തൂങ്ങിനിന്ന് പെയിന്റിങ് ജോലികൾ ചെയ്യുകയാണ് രാധു സന്തോഷും ( 33) സിനിമോൾ ഫ്രാൻസിസും (37). ബഹുനിലക്കെട്ടിടങ്ങളുടെ പെയിന്റിങ് ജോലി ഏറ്റെടുത്തു ചെയ്യുന്നതു പൊതുവേ പുരുഷന്മാരാണെങ്കിലും പെരുവയിലും പരിസര പ്രദേശങ്ങളിലും അങ്ങനെയല്ല. 10 വർഷമായി രാധു പെയിന്റിങ് ജോലി ചെയ്യുന്നു. കൂട്ടുകാരി സിനിമോൾ ഈ മേഖലയിൽ എത്തിയിട്ട് ഒരു വർഷം കഴിഞ്ഞതേയുള്ളൂ.
പെരുവ കുന്നപ്പിള്ളി കുഴിപ്പറമ്പിൽ സന്തോഷിന്റെ ഭാര്യയാണ് രാധു. സിനിമോൾ മരങ്ങോലി ഓലിക്കാക്കുഴിയിൽ സിജുവിന്റെ ഭാര്യയാണ്. സന്തോഷ് പെയിന്റിങ് ജോലിക്കാരനാണ്. ഭർത്താവിനെ സഹായിക്കാനാണ് രാധു ഈ രംഗത്ത് എത്തിയത്. പിന്നീട് സിനിമോളെ ഒപ്പം കൂട്ടി സ്വന്തമായി ജോലി ഏറ്റെടുത്തു ചെയ്യാൻ തുടങ്ങി. ഫർണിച്ചർ പോളിഷിങ്, ഡിസൈൻ വർക്കുകൾ, പൂന്തോട്ട നിർമാണം തുടങ്ങിയവയിലും രാധുവും സിനിയും സജീവമാണ്.
ബഹുനിലക്കെട്ടിടങ്ങളിൽ കയർ ഗോവണിയും ഇരുമ്പുനിലകളും ഉപയോഗിച്ചാണ് ജോലി ചെയ്യുന്നത്. ആദ്യമൊക്കെ കയർ ഗോവണിയിൽ തൂങ്ങിക്കിടന്ന് ജോലി ചെയ്യാൻ പേടിച്ചിരുന്നെങ്കിലും ഇപ്പോൾ അതൊക്കെ മാറിയെന്ന് ഇവർ പറയുന്നു. ഇരുവർക്കും രണ്ടു മക്കൾ വീതമാണുള്ളത്. ഭർത്താവിന്റെയും മക്കളുടെയും വീട്ടുകാരുടെയും പൂർണ പിന്തുണയുണ്ടെന്നും ഇവർ പറയുന്നു. 850 രൂപ മുതൽ മുകളിലേക്ക് പ്രതിദിനം കൂലി ലഭിക്കും. ആഴ്ചയിൽ 5 ദിവസമെങ്കിലും ജോലി ലഭിക്കുമെന്ന് ഇരുവരും പറയുന്നു.