ഉദ്ദേശിച്ചത് ശുചിമുറി; ഉപയോഗിക്കുന്നത് മാലിന്യ സംഭരണത്തിന്
Mail This Article
തലയോലപ്പറമ്പ് ∙ ശുചിമുറിക്കു നിർമിച്ച കെട്ടിടം മാലിന്യ സംഭരണ കേന്ദ്രമാക്കി മാറ്റുന്നു. പഞ്ചായത്ത് ഓഫിസിനു സമീപം പുതിയതായി നിർമിക്കുന്ന കെട്ടിടമാണ് മാലിന്യ സംഭരണ കേന്ദ്രമാക്കിയത്. തലയോലപ്പറമ്പിൽ പൊതു ശുചിമുറി ഇല്ല. ഒന്നര വർഷം മുൻപാണ് കെട്ടിടം നിർമാണം ആരംഭിച്ചത്. നിർമാണം പാതിവഴിയിൽ എത്തിയപ്പോൾ കരാറുകാരൻ മരണപ്പെട്ടു. കെട്ടിടം നിർമാണം പുനരാരംഭിക്കാൻ അധികൃതർ അലംഭാവം കാണിക്കുകയാണെന്ന് നാട്ടുകാർ ആരോപിച്ചു. അതിപുരാതനമായ തലയോലപ്പറമ്പ് മാർക്കറ്റിൽ ദിനംപ്രതി ഒട്ടേറെ ആളുകളാണ് വന്നു പോകുന്നത്. ഇവർക്ക് പ്രാഥമിക ആവശ്യം നിറവേറ്റണമെങ്കിൽ ബസ് സ്റ്റാൻഡിൽ എത്തേണ്ട ഗതികേടിലാണ്.
നിലവിൽ ഹരിത കർമ സേന വീടുകളിൽ നിന്നും സംഭരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം സൂക്ഷിക്കുന്ന കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. മാലിന്യം കുമിഞ്ഞു കൂടിയതോടെ ദൂരെ സ്ഥലങ്ങളിൽ നിന്നുപോലും മറ്റ് മാലിന്യങ്ങളും കൊണ്ടുവന്നു തള്ളുന്ന അവസ്ഥയാണ്. ഇതിൽനിന്നും ഉണ്ടാകുന്ന ദുർഗന്ധം പ്രദേശവാസികളെ ദുരിതത്തിലാക്കുകയാണ്. എത്രയും പെട്ടെന്ന് മാലിന്യം നീക്കം ചെയ്ത് ശുചിമുറിയുടെ നിർമാണം പൂർത്തീകരിക്കണം എന്നതാണ് നാട്ടുകാരുടെ ആവശ്യം. പുതിയ കരാർ നടപടികളായതായും എത്രയും പെട്ടെന്ന് മാലിന്യം നീക്കം ചെയ്ത് ശുചിമുറിയുടെ നിർമാണം പൂർത്തീകരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എം.അനി പറഞ്ഞു.