ADVERTISEMENT

കൂട്ടിക്കൽ ∙ പുല്ലകയാറ്റിലെ അപ്രതീക്ഷിത വെള്ളപ്പാച്ചിൽ കൂട്ടിക്കൽ, കൊക്കയാർ പഞ്ചായത്തുകളിൽ ആശങ്ക സൃഷ്ടിക്കുന്നു.  ഞായറാഴ്ച രാത്രി എട്ടോടെ ഉയർന്ന വെള്ളം അപകടമുണ്ടാക്കാതെ കടന്നുപോയെങ്കിലും പുല്ലകയാറിന്റെയും മണിമലയാറിന്റെയും തീരത്തുള്ളവർ എന്നും ജാഗ്രത പാലിക്കേണ്ട സ്ഥിതിയാണ്.

ഉരുൾപൊട്ടലിനു ശേഷം മുണ്ടക്കയം ബൈപാസിനു സമീപം രൂപപ്പെട്ട മണൽതിട്ടകൾ. പ്രളയത്തിൽ ഒഴുകിയെത്തിയ മാലിന്യം തങ്ങിനിൽക്കുന്നതു കാണാം.
ഉരുൾപൊട്ടലിനു ശേഷം മുണ്ടക്കയം ബൈപാസിനു സമീപം രൂപപ്പെട്ട മണൽതിട്ടകൾ. പ്രളയത്തിൽ ഒഴുകിയെത്തിയ മാലിന്യം തങ്ങിനിൽക്കുന്നതു കാണാം.

∙ ഉരുൾ ഇല്ല, മലവെള്ളപ്പാച്ചിൽ

ഞായർ രാത്രിയിൽ വെള്ളം ഉയർന്നതിനു കാരണം കൊക്കയാർ പഞ്ചായത്തിന്റെ മലയോര മേഖലയിലെ  ഉരുൾപൊട്ടലാണെന്നാണു കരുതിയത്.  പക്ഷേ ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ലെന്ന് കൊക്കയാർ വില്ലേജ് ഓഫിസർ പറഞ്ഞു. വാഗമൺ മലനിരകൾക്കു താഴെ പെയ്ത അതി ശക്തമായ മഴയെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലാകാം പുഴകൾ നിറയാൻ കാരണമായി കരുതുന്നത്. 

പുല്ലകയാറും പാപ്പാനിത്തോടും കരകവിഞ്ഞാണ് ഇളംകാട്, ഏഴേക്കർ, വെംബ്ലി, വെട്ടിക്കാനം പ്രദേശങ്ങളിലെ വീടുകളിൽ ഞായറാഴ്ച രാത്രി വെളളം കയറിയത്. ഇളംകാട്, വെള്ളായിൽ സനീഷ്, വെള്ളാരത്തിൽ അഭിലാഷ്, കണ്ടൻകുളത്ത് ലാലു, വെംബ്ലി, മിഷ്യൻ പറമ്പിൽ ബിജു, കൊഴിപ്പുറം സാബു, കൊഴിപ്പുറം ഷാജി, ഇളംകാട് ഏഴേക്കർ മതിയത്ത് പ്രിയ, മേലേതിൽ ഇസ്മായിൽ, കൊട്ടുതുരുത്തിയിൽ ഉണ്ണി, തവാർണയിൽ മധു, കൊട്ടുതുരുത്തിയിൽ അമ്മുക്കുട്ടി, പാലകുന്നേൽ ഇർഷാദ്, കാഞ്ഞിരത്തൊട്ടിയിൽ രജീഷ്, മാടത്താനിയിൽ ഷാജഹാൻ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്.

∙ ആറിന്റെ സ്വഭാവം മാറി

ഒക്ടോബർ 16ലെ ഉരുൾപൊട്ടലുകളിലും മലവെള്ളപ്പാച്ചിലിലും പുല്ലകയാറിന്റെയും മണിമലയാറിന്റെയും സ്വഭാവത്തിൽത്തന്നെ മാറ്റം വന്നു.   പുല്ലകയാറ്റിൽ ഇളംകാട് മുതൽ കൂട്ടിക്കൽ വരെ എട്ടു കിലോമീറ്ററോളം ഉരുളൻ കല്ലുകൾ നിറ‍ഞ്ഞു. ഉരുൾപൊട്ടലിനും മലവെള്ളപ്പാച്ചിലിനും ശേഷമാണ് ആറ്റിലെ ഒഴുക്കു തടയുന്ന തരത്തിൽ വ്യാപകമായി കല്ലുകൾ നിറഞ്ഞത്. 

ഇതു കുത്തൊഴുക്കിനും വെള്ളം ദിശമാറി ഒഴുകാനും കാരണമാകുന്നു. കൊക്കയാർ പഞ്ചായത്തിലെ മുക്കുളം താഴെഭാഗത്ത് പുല്ലകയാർ ഗതിമാറിയാണ് ഇപ്പോൾ ഒഴുകുന്നത്.  മണിമലയാറ്റിലും ഇതേ സ്ഥിതിയാണ്. മുണ്ടക്കയം ടൗൺ മുതൽ മണിമലയാറ്റിലെ പല കയങ്ങളിലും ചെളി അടിഞ്ഞ് ആഴം കുറഞ്ഞു. ബൈപാസ് റോഡിന് സമീപത്ത് ഉൾപ്പെടെ വലിയ മണൽ തിട്ടകൾ രൂപപ്പെട്ടു. മണിമലയാറ്റിൽ എരുമേലി കൊരട്ടി വരെ 13 നിലയില്ലാ കയങ്ങളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ ഇതിലെല്ലാം കല്ലും മണലും ചെളിയും നിറഞ്ഞു.

∙ പുനരധിവാസം എങ്ങുമെത്തിയില്ല; പ്രതിഷേധം വ്യാപകം

കൊക്കയാർ പഞ്ചായത്തിലെ നൂറിലേറെ കുടുംബങ്ങളാണ് വീടുകൾ നഷ്ടമായി ക്യാംപുകളിലും ബന്ധുവീടുകളിലും കഴിയുന്നത്.പുനരധിവാസ പദ്ധതികൾ പ്രഖ്യാപിച്ചിട്ടില്ല.  ഏഴ് പേർ ഉരുൾപൊട്ടലിൽ മരിച്ച പൂവഞ്ചി മാക്കൊച്ചി പ്രദേശത്തേക്ക് ക്യാംപിൽ കഴിയുന്നവർ പലായന സമരം നടത്തി. ഇവർ ഇപ്പോഴും സമരപ്പന്തലിൽ കഴിയുകയാണ്. കൊക്കയാർ പഞ്ചായത്ത് പ്രദേശത്തെ സർക്കാർ അവഗണിക്കുന്നുവെന്ന് ആരോപിച്ച് ഇന്നു രാവിലെ മുതൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പഞ്ചായത്ത് ഓഫിസിനു മുൻപിൽ 24 മണിക്കൂർ സമരം നടത്തും.

‘ഞങ്ങളെ മാറ്റിപ്പാർപ്പിക്കണം’

തകർന്ന കോൺക്രീറ്റ് റോഡിനും വെള്ളമെടുത്ത ഭൂമിക്കും അപ്പുറമുള്ള വീട് ചൂണ്ടിക്കാട്ടി ഹംസ പറഞ്ഞു– ഇവിടെ ഇനി എങ്ങനെ താമസിക്കും. ഞങ്ങളെ മാറ്റിപ്പാർപ്പിക്കണം.. ഒക്ടോബറിലുണ്ടായ ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലും പുല്ലകയാർ ഗതിമാറിയൊഴുകിയ കൊക്കയാർ മുക്കുളം താഴെ പ്രദേശത്തുള്ള മൂന്നു വീടുകളിൽ ഒന്ന് കാരക്കാട്ട് ഹംസയുടേതാണ്. കഴിഞ്ഞ ദിവസത്തെ അതിശക്തമായ മലവെള്ളപ്പാച്ചിലിൽ ഒറ്റപ്പെട്ടു പോയ ഇവിടുത്തെ മൂന്നു കുടുംബങ്ങളെ അഗ്നിരക്ഷാസേന ഏറെ പണിപ്പെട്ടാണ് സുരക്ഷിത സ്ഥാനത്തേക്കു  മാറ്റിയത്. 

ഇപ്പോൾ ബന്ധുവീടുകളിൽ കഴിയുകയാണ് ഇവിടെയുള്ളവർ. ആറ് ഗതിമാറി ഒഴുകിയതോടെ ഏതു നിമിഷവും വെള്ളമെത്താവുന്ന സ്ഥിതിയിലാണ് ഇവിടം. വാസയോഗ്യമല്ലെന്ന കണ്ടെത്തലാണ് റവന്യു അധികൃതർ നടത്തിയിരിക്കുന്നത്. എന്നാൽ ഇതിനപ്പുറം പുതിയ സ്ഥലവും വീടും സർക്കാർ അനുവദിക്കണമെന്ന ആവശ്യമാണ് ഇവർക്ക്. പാലക്കുന്നേൽ നജീബ്, കുരുവിക്കൂട് സുകുമാരൻ എന്നിവരുടെ വീടുകളും ഇവിടെയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com