ADVERTISEMENT

മാന്നാനം ∙ ‘നമുക്ക് അൽപ സമയം ഇവിടെ ഇരിക്കാം’ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ കബറിടത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു പറഞ്ഞു. ദേവാലയത്തിനുള്ളിൽ മുൻനിരയിലെ കസേരയിൽ ഇരുന്ന ഉപരാഷ്ട്രപതി പ്രാർഥനാനിരതനായി. ‘ദേവാലയങ്ങളിൽ പ്രാർഥനയ്ക്കു ശേഷം അൽപ സമയം അവിടെ ഇരിക്കണം. ധ്യാനനിരതനായി ഇരിക്കുമ്പോൾ മനസ്സു ശാന്തമാകും’ കേന്ദ്രമന്ത്രി വി. മുരളീധരനോട് ഉപരാഷ്ട്രപതി പറഞ്ഞു. ആത്മീയ ചൈതന്യം നിറഞ്ഞ വിശുദ്ധ ചാവറയച്ചന്റെ കബറിടം ഉപരാഷ്ട്രപതിയെ ഏറെ സ്വാധീനിച്ചു. അൾത്താരയിലെ ചിത്രങ്ങളെക്കുറിച്ച് അദ്ദേഹം ചോദിച്ചു മനസ്സിലാക്കിയെന്ന് സിഎംഐ സഭ വികാരി ജനറൽ ഫാ. ജോസി താമരശ്ശേരിൽ പറഞ്ഞു.

  നവീകരിച്ച മദ്ബഹയുടെ പ്രാധാന്യം ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിന് സിഎംെഎ വികാരി ജനറൽ ഫാ. ജോസി താമരശ്ശേരിൽ വിശദീകരിക്കുന്നു.
നവീകരിച്ച മദ്ബഹയുടെ പ്രാധാന്യം ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിന് സിഎംെഎ വികാരി ജനറൽ ഫാ. ജോസി താമരശ്ശേരിൽ വിശദീകരിക്കുന്നു.

ചാവറയച്ചന്റെ കബറിടത്തിൽ തന്നെയുള്ള മൽപാൻമാരായ ഫാ. തോമസ് പോരുക്കര, ഫാ. തോമസ് പാലക്കൽ എന്നിവരുടെ കബറിടവും സന്ദർശിച്ചു. വിശുദ്ധ അൽഫോൻസാമ്മ, വിശുദ്ധ ഏവുപ്രാസ്യാമ്മ എന്നിവരുടെ രൂപങ്ങളും അദ്ദേഹം നോക്കിക്കണ്ടു.വിശുദ്ധ ചാവറയച്ചന്റെ തിരുശേഷിപ്പുള്ള മാന്നാനം സെന്റ് ജോസഫ്സ് സിറോ മലബാർ ദയറാ പള്ളിയുടെ ചരിത്രവും പ്രാധാന്യവും ഉപരാഷ്ട്രപതി ചോദിച്ചു മനസ്സിലാക്കിയതായി കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. മന്ത്രി വി.എൻ. വാസവൻ, തോമസ് ചാഴികാടൻ എംപി, കലക്ടർ ഡോ. പി.കെ. ജയശ്രീ, പ്രൊവിൻഷ്യൽ ഫാ. സെബാസ്റ്റ്യൻ ചാമത്തറ എന്നിവരും ഉപരാഷ്ട്രപതിയെ അനുഗമിച്ചു.

ജാഗ്രത മുഖ്യം!! ഉദ്ഘാടന സമയത്ത് ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു മാസ്ക് പ്രസംഗപീഠത്തിൽ അഴിച്ചുവച്ചിരുന്നു. ഇരിപ്പിടത്തിലേക്കു മടങ്ങിയ ശേഷമാണ് മാസ്ക് എടുത്തില്ലെന്ന് അദ്ദേഹം ഒാർത്തത്. ഉടൻ സുരക്ഷാ ഉദ്യോഗസ്ഥൻ മാസ്ക്കുമായി എത്തിയപ്പോൾ.
ജാഗ്രത മുഖ്യം!! ഉദ്ഘാടന സമയത്ത് ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു മാസ്ക് പ്രസംഗപീഠത്തിൽ അഴിച്ചുവച്ചിരുന്നു. ഇരിപ്പിടത്തിലേക്കു മടങ്ങിയ ശേഷമാണ് മാസ്ക് എടുത്തില്ലെന്ന് അദ്ദേഹം ഒാർത്തത്. ഉടൻ സുരക്ഷാ ഉദ്യോഗസ്ഥൻ മാസ്ക്കുമായി എത്തിയപ്പോൾ.

‘ചാവറയച്ചൻ ആത്മനിർഭർ ഭാരതിന്റെ ആദ്യ മാതൃക’

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും സാമൂഹികമായും സാംസ്കാരികമായും ഒരുമിച്ചു നിർത്താനും രാജ്യത്തെ മുന്നോട്ടു നയിക്കാനും ഉതകുന്ന കാഴ്ചപ്പാടുകളുള്ള ചാവറയച്ചൻമാരെ ഇക്കാലത്തു സമൂഹത്തിന് ആവശ്യമുണ്ടെന്ന് ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു. വിശുദ്ധ ചാവറയച്ചന്റെ സ്വർഗപ്രവേശത്തിന്റെ 150–ാം വാർഷികത്തിന്റെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.19–ാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്കർത്താവായിരുന്നു ചാവറയച്ചൻ. സമാധാനപൂർണമായ മനുഷ്യബന്ധങ്ങൾ പരിശുദ്ധമാണെന്ന് അദ്ദേഹം പഠിപ്പിച്ചു. സ്വദേശി, ആത്മനിർഭർ ഭാരത് എന്നിവയ്ക്കു കേരളത്തിൽ നിന്നുള്ള ആദ്യകാല മാതൃക ചാവറയച്ചൻ 1846ൽ മാന്നാനത്തു സ്ഥാപിച്ച പ്രസ്സാണ്.

   സമാപനച്ചടങ്ങിനെത്തിയ സദസ്സ്.
സമാപനച്ചടങ്ങിനെത്തിയ സദസ്സ്.

തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ചു പ്രവർത്തിച്ച പ്രസ് ആ രംഗത്തെ യൂറോപ്യൻ കുത്തക അവസാനിപ്പിച്ചു. സ്വാശ്രയത്വത്തിൽ അഭിമാനം കൊള്ളണമെന്നു ജനങ്ങളെ പഠിപ്പിച്ചു. ജനങ്ങളെ ശക്തരാക്കാനുള്ള ആയുധമാണു സാഹിത്യമെന്നു വിശ്വസിച്ച അദ്ദേഹം കാവ്യഭംഗി തുളുമ്പുന്ന കൃതികളിലൂടെ ആധ്യാത്മികതയും തത്വശാസ്ത്രവും പ്രസരിപ്പിച്ചുവെന്നും വെങ്കയ്യ നായിഡു പറഞ്ഞു. ഒരു ജാതിയും വലുതല്ല. ഉന്നത ജാതിയെന്നോ താഴ്ന്ന ജാതിയെന്നോ ഉള്ള വിവേചനം കൊണ്ടുവരാൻ ആർക്കാണ് അധികാരം? ഓരോരുത്തർക്കും അവരവരുടെ വിശ്വാസം പ്രഘോഷിക്കാനും പ്രചരിപ്പിക്കാനും അവകാശമുണ്ട്. എല്ലാവർക്കും ജീവിക്കാൻ അവകാശമുണ്ടെന്നും വെങ്കയ്യ നായിഡു ഓർമിപ്പിച്ചു. ചാവറയച്ചന്റെയും ശ്രീനാരായണ ഗുരുവിന്റെയും ദർശനങ്ങളിൽനിന്നും പ്രവർത്തനങ്ങളിൽനിന്നും ഊർജമുൾക്കൊണ്ട് വിദ്യാഭ്യാസരംഗത്തും സാമൂഹികനീതിയിലും സ്ത്രീശാക്തീകരണത്തിലും കേരളം കൈവരിച്ച നേട്ടങ്ങൾ മറ്റു സംസ്ഥാനങ്ങൾക്കു മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

  ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡുവിന് സിഎംഐ, സിഎംസി സഭകളുടെ ഉപഹാരം മാന്നാനം സെന്റ് ജോസഫ് ആശ്രമ ദേവാലയം പ്രിയോർ ഫാ. മാത്യൂസ് ചക്കാലയ്ക്കൽ സമ്മാനിക്കുന്നു.
ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡുവിന് സിഎംഐ, സിഎംസി സഭകളുടെ ഉപഹാരം മാന്നാനം സെന്റ് ജോസഫ് ആശ്രമ ദേവാലയം പ്രിയോർ ഫാ. മാത്യൂസ് ചക്കാലയ്ക്കൽ സമ്മാനിക്കുന്നു.

ചാവറയച്ചന്റെ സന്ദേശങ്ങൾലോകശ്രദ്ധയിലെത്തിച്ച ചടങ്ങ്

ഉപരാഷ്ട്രപതിയുടെ സന്ദർശനം വിജയമായതിനെപ്പറ്റി ജനറൽ കൺവീനർ ഫാ. ജയിംസ് മുല്ലശേരി പറയുന്നു

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടെ വിശുദ്ധ ചാവറയച്ചന്റെ സന്ദേശങ്ങൾ ലോകം മുഴുവൻ എത്തിക്കാൻ അവസരം ലഭിച്ചു. ചാവറയച്ചന്റെ പാവന സ്മരണയ്ക്ക് അനുയോജ്യമായ രീതിയിൽ അദ്ദേഹത്തിന്റെ സ്വർഗപ്രാപ്തിയുടെ 150 –ാം വാർഷിക ആഘോഷങ്ങളുടെ പരിസമാപ്തി കുറിക്കാനായി.ആഘോഷം ഉദ്ഘാടനം ചെയ്തത് ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ്. സമാപന സമ്മേളനത്തിന് ഉപരാഷ്ട്രപതിയെ ക്ഷണിക്കാമെന്ന് സിഐഐ സഭയുടെ ചർച്ചയിൽ അഭിപ്രായം ഉയർന്നു. സന്തോഷപൂർവം അദ്ദേഹം ക്ഷണം സ്വീകരിച്ചു. കേന്ദ്രം–കേരള സർക്കാരുകൾ, സിഎംഐ സഭ, സമൂഹത്തിലും ഭരണത്തിലുമുള്ള ഒട്ടേറെപ്പേർ എന്നിവരുടെ കൂട്ടായ്മയുടെ വിജയമാണിത്. ഉപരാഷ്ട്രപതിക്ക് ആശ്രമത്തിലെ ചടങ്ങ് ഏറെ ഇഷ്ടപ്പെട്ടതായി ഐബി റിപ്പോർട്ട് ചെയ്തു.

സിഎംഐ സഭ പ്രിയോർ ജനറൽ ഫാ. തോമസ് ചാത്തംപറമ്പിൽ, വികാരി ജനറൽ ഫാ. ജോസി താമരശ്ശേരിയിൽ, പ്രൊവിൻഷ്യൽ ഫാ. സെബാസ്റ്റ്യൻ ചാമത്തറ, ആശ്രമം പ്രിയോർ ഫാ. മാത്യൂസ് ചക്കാലയ്ക്കൽ, തീർഥാടന കേന്ദ്രം അസി, ഡയറക്ടർ ഫാ. തോമസ് കല്ലുകുളം, സെന്റ് ജോസഫ് മൊണാസ്ട്രി പിആർഒ ഫാ. ആന്റണി കാഞ്ഞിരത്തിങ്കൽ എന്നിവരും ഒരുക്കങ്ങൾക്കു മേൽനോട്ടം വഹിച്ചു.

സമ്മാനിച്ചത് വേറിട്ട ഉപഹാരം

ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡുവിന് ഒത്തൊരുമയുടെ സന്ദേശം വിളിച്ചോതുന്ന ഉപഹാരം നൽകി സിഎംഐ, സിഎംസി സഭകൾ. സമൂഹത്തിൽ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന വിശുദ്ധ ചാവറയച്ചന്റെ ആശയം ഉൾക്കൊണ്ട് അശോകസ്തംഭം, ദേശീയ പതാക, ഇന്ത്യയുടെ ഭൂപടം, വിശുദ്ധ ചാവറയച്ചന്റെ ഫോട്ടോ എന്നിവ ഉൾക്കൊള്ളിച്ച ഉപഹാരമാണു തയാറാക്കിയത്. മാന്നാനം സെന്റ് ജോസഫ് ആശ്രമ ദേവാലയം പ്രിയോർ ഫാ. മാത്യൂസ് ചക്കാലയ്ക്കൽ ഉപ രാഷ്ട്രപതിക്ക് ഉപഹാരം സമ്മാനിച്ചു.

മലയാളത്തിൽ തുടക്കം

‘ഏവർക്കും നമസ്കാരം’ എന്നു പറഞ്ഞ് മലയാളത്തിലാണ് ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു പ്രസംഗം തുടങ്ങിയത്. ‘എല്ലാവർക്കും പുതുവത്സരാശംസകൾ. മനോഹരമായ കേരളത്തിലെത്താൻ കഴിഞ്ഞതിൽ സന്തോഷം. വിശുദ്ധ ചാവറയച്ചന്റെ സ്വർഗപ്രവേശത്തിന്റെ 150–ാം വാർഷികത്തിന്റെ സമാപനച്ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിലും സന്തുഷ്ടനാണ്– ’ അദ്ദേഹം പറഞ്ഞു. പിന്നീട് ഇംഗ്ലിഷിലാണു തുടർന്നത്. നന്ദി പറയാൻ സിഎംസി സുപ്പീരിയർ ജനറലിനെ ക്ഷണിച്ചപ്പോൾ ‘വോട്ട് ഓഫ് താങ്ക്സ്’ എന്നായിരുന്നു അനൗൺസ്മെന്റ്. ‘വോട്ട് ഓഫ് താങ്ക്സ് അല്ല, വേഡ്സ് (വാക്കുകൾ) ഓഫ് താങ്ക്സ്’ ആണെന്നു പറഞ്ഞായിരുന്നു ഉപരാഷ്ട്രപതിയുടെ തിരുത്തൽ.

സേവനം ചെയ്യൂ, ഫിറ്റാകൂ

സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കു വർഷത്തിൽ 2 മുതൽ 3 ആഴ്ച വരെ സാമൂഹിക സേവനം നിർബന്ധമാക്കണമെന്ന് ഉപരാഷ്ട്രപതി. വ്യായാമത്തിനും യോഗയ്ക്കും മതമില്ല. നടന്നോ ഓടിയോ ശാരീരികക്ഷമത നിലനിർത്തിയാ‍ൽ മനക്കരുത്തു വർധിക്കും. സമൂഹമാധ്യമങ്ങളുടെ കെണിയിൽ വീഴാതെ മുന്നേറണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ഹൃദയപൂർവം വരവേറ്റു

വിശ്വാസ ദീപ്തിയിൽ മാന്നാനം. രാജ്യത്തിന്റെ ആദരം നേരിട്ട് അർപ്പിച്ച് ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ നാമം നിറ‍ഞ്ഞ മാന്നാനം കുന്നിലേക്കു നിശ്ചയിച്ച സമയത്തിനും മുൻപേ നിറഞ്ഞ ചിരിയുമായി ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു എത്തി. കർശന സുരക്ഷയൊരുക്കി പൊലീസും ദിവസങ്ങൾ നീണ്ട ക്രമീകരണം പൂർണതയിൽ എത്തിച്ച് സംഘാടകരും ചേർന്നതോടെ വിശുദ്ധ ചാവറയച്ചന്റെ സ്വർഗപ്രാപ്തിയുടെ 150–ാം വാർഷികാചരണത്തിനുസമാപ്തി.

നേരത്തേ പറന്നിറങ്ങി

നിശ്ചയിച്ചതിലും 15 മിനിറ്റ് മുൻപായി രാവിലെ 9.30ന് ഉപരാഷ്ട്രപതി മെഡിക്കൽ കോളജ് മൈതാനത്തെ പ്രത്യേകം തയാറാക്കിയ ഹെലിപ്പാഡിൽ ഇറങ്ങി. മന്ത്രി വി.എൻ. വാസവൻ, ദക്ഷിണ മേഖല ഐജി. പി.പ്രകാശ്, എറണാകുളം റേഞ്ച് ഡിഐജി നീരജ് കുമാർ ഗുപ്ത, കലക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, സംസ്ഥാന പ്രോട്ടോക്കോൾ ഓഫിസർ ബി. സുനിൽകുമാർ, സിഎംഐ ജനറൽ കൗൺസിലർ ഫാ. ബിജു വടക്കേൽ എന്നിവർ ഉപരാഷ്ട്രപതിയെ സ്വീകരിച്ചു.

9.45ന് ദേവാലയത്തിൽ എത്തിയ ഉപരാഷ്ട്രപതി, വിശുദ്ധ ചാവറയച്ചന്റെ കബറിടത്തിൽ പുഷ്പാർച്ചന നടത്തി. കേന്ദ്രമന്ത്രി വി.മുരളീധരൻ, മന്ത്രി വി.എൻ.വാസവൻ, തോമസ് ചാഴികാടൻ എംപി എന്നിവർ ഒപ്പമുണ്ടായിരുന്നു. പള്ളിയിലെ ചാരുബഞ്ചിൽ ഉപരാഷ്ട്രപതി ഇരുന്നു. നവീകരിച്ച ആശ്രമ ദേവാലയം കണ്ടിറങ്ങിയ ഉപരാഷ്ട്രപതി സെന്റ് എഫ്രേംസ് സ്കൂൾ അങ്കണത്തിലെ വേദിയിലേക്ക് എത്തി. പരിപാടിക്ക് ശേഷം തിരിച്ചിറങ്ങവേ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവരുടെ അടുത്തെത്തി കുശലാന്വേഷണം നടത്തി. 11.04നു കൊച്ചിയിലേക്കു തിരികെപ്പറന്നു.

എംഐ 17 ഹെലികോപ്റ്ററുകൾ

വ്യോമസേനയുടെ എംഐ 17 ഹെലികോപ്റ്ററിലാണ് ഉപരാഷ്ട്രപതി കൊച്ചിയിൽ നിന്ന് കോട്ടയത്ത് എത്തിയത്. ഉപരാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്റ്ററിന് ഇതേ വിഭാഗത്തിൽപ്പെട്ട 2 ഹെലികോപ്റ്ററുകൾ അകമ്പടിയേകി.

കനത്ത സുരക്ഷ

ഉപരാഷ്ട്രപതിയുടെ സന്ദർശത്തിനു സുരക്ഷയൊരുക്കിയത് ജില്ലാ പൊലീസ് മേധാവി ഡി.ശിൽപയുടെ നേതൃത്വത്തിൽ 680 പൊലീസ് ഉദ്യോഗസ്ഥർ. മെഡിക്കൽ കോളജ് ഗ്രൗണ്ട് മുതൽ മാന്നാനം വരെ റോഡിന് ഇരുവശവും ബാരിക്കേഡ് സ്ഥാപിച്ച് സുരക്ഷ കർശനമാക്കി. വിവിധ വകുപ്പുകളിൽ നിന്നായി ആയിരത്തോളം ഉദ്യോഗസ്ഥർ ചുമതലകളിലുണ്ടായിരുന്നു. എഡിഎം ജിനു പുന്നൂസ് ആയിരുന്നു നോഡൽ ഓഫിസർ. ഹെലിപാഡിന്റെ ചുമതല പാലാ ആർഡിഒ അനിൽ ഉമ്മനും യോഗ സ്ഥലത്തിന്റെ ചുമതല സബ് കലക്ടർ രാജീവ് കുമാർ ചൗധരിക്കുമായിരുന്നു.

ഇന്ത്യയുടെ അഭിമാനമാണു ചാവറയച്ചൻ. മതത്തിന്റെ വേലിക്കെട്ടുകൾ പൊളിച്ച്, എല്ലാ മനുഷ്യരെയും വിദ്യയുടെ വെളിച്ചത്തിലേക്കു നയിക്കാൻ അദ്ദേഹം നടത്തിയ ഇടപെടലുകൾ നവോത്ഥാന ചരിത്രത്തിലെ ശ്രദ്ധേയ അധ്യായമാണ്.
കേന്ദ്രമന്ത്രി വി.മുരളീധരൻ

വിദ്യാഭ്യാസരംഗത്തു വിപ്ലവകരമായ മാറ്റങ്ങൾക്ക് ചാവറയച്ചൻ തുടക്കമിട്ടു. മക്കൾ സ്വകാര്യസ്വത്തല്ല, സമൂഹത്തിന്റെ സന്തതികളാണെന്നു പ്രസംഗിച്ച സാമൂഹിക പരിഷ്കർത്താവാണ് അദ്ദേഹം.
മന്ത്രി വി.എൻ.വാസവൻ

ആരാധനാലയങ്ങളിലും വിദ്യാലയങ്ങളിലും എല്ലാവർക്കും പ്രവേശനമില്ലാതിരുന്ന കാലത്ത് ദലിതർക്കും അധഃകൃതർക്കും വിദ്യാഭ്യാസത്തിന്റെ വാതിലുകൾ തുറന്നുകൊടുത്ത നവോത്ഥാന നായകനാണു ചാവറയച്ചൻ.
തോമസ് ചാഴികാടൻ എംപി

സാമൂഹിക പരിവർത്തനത്തിലൂടെ തന്റെ സഹജീവികളുടെ അഭിവൃദ്ധിക്കായി അക്ഷീണം യത്നിച്ച പുണ്യപുരുഷനാണു വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ.
പ്രിയോർ ജനറൽ ഫാ. തോമസ് ചാത്തംപറമ്പിൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com