വികസനത്തിന്റെ പാസ്‌വേഡ് കർഷകർ ആയിരിക്കണം: ജോസ് കെ.മാണി
Mail This Article
കോട്ടയം ∙ ദേശീയ തലത്തിൽ ബിജെപിക്ക് എതിരായി പ്രാദേശിക പാർട്ടികളുടെ കോൺഫെഡറേഷൻ ഉണ്ടാക്കാൻ ഇടതുപക്ഷത്തിനു സാധിക്കുമെന്നു കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എംപി പറഞ്ഞു. സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ധനവിചാര സദസ്സിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.കോൺഗ്രസിന് ദേശീയ ബദൽ ആകാൻ സാധിക്കില്ലെന്ന് എല്ലാവർക്കും മനസ്സിലായി. ഫെഡറലിസത്തിന്റെ അടിസ്ഥാന തത്വങ്ങൾ കേന്ദ്രസർക്കാർ അട്ടിമറിക്കുന്നു. കർഷകരിൽ ഊന്നിവേണം വികസനം മുന്നോട്ടു പോകാൻ. വികസനത്തിന്റെ പാസ്‌വേഡ് കർഷകർ ആയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വലിയ നിക്ഷേപങ്ങൾ സംസ്ഥാനത്തേക്ക് എത്തണമെങ്കിൽ കെ–റെയിൽ പോലെയുള്ള പശ്ചാത്തല സൗകര്യ വികസനം അത്യാവശ്യമെന്നു മുൻ ധനമന്ത്രി ടി.എം.തോമസ് ഐസക് പറഞ്ഞു. ധനവിചാര സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ–റെയിൽ ലാഭത്തിമാകില്ല എന്നു പറയുന്നവർ ദേശീയപാത നവീകരണത്തിന്റെ ലാഭം എന്തെന്നു പറയണം. 65000 കോടി രൂപ മുതൽമുടക്കിലാണ് ദേശീയപാത നവീകരിക്കുന്നത്. ഗതാഗത സൗകര്യം വർധിക്കുന്നതോടെ വലിയ നിക്ഷേപം ആകർഷിക്കാനാകും. അതാണ് അടിസ്ഥാന സൗകര്യ വികസനത്തിലെ ലാഭം– തോമസ് ഐസക് പറഞ്ഞു.
ജില്ലാ കമ്മിറ്റിയംഗം കെ.അനിൽകുമാർ അധ്യക്ഷത വഹിച്ചു. സി.എം.സത്യനേശൻ പ്രസംഗിച്ചു. സിപിഎം സമ്മേളനത്തിൽ ആദ്യമായി പങ്കെടുത്ത കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണിക്കു മികച്ച സ്വീകരണമാണു പാർട്ടി നൽകിയത്.