ADVERTISEMENT

കറുകച്ചാൽ ∙ നികുതി അടയ്ക്കാത്ത സ്വകാര്യ ബസുകൾക്കെതിരെ നടപടിയുമായി ഗതാഗത വകുപ്പ്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ബസ് ഉടമകൾക്ക് ഒരു വർഷത്തേക്കു സർക്കാർ സാവകാശം നൽകിയിരുന്നു. ഇത് അവസാനിച്ചിട്ടും നികുതി കുടിശിക വന്നതോടെയാണ് ജോയിന്റ് ആർടിഒയുടെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചത്. ‍എംവിഐ അജിത്ത് ആൻഡ്രൂസിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാവിലെ 11.30ന് കറുകച്ചാൽ പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ പരിശോധന നടത്തി. നികുതി അടയ്ക്കാത്തവരിൽ നിന്ന് 7500 രൂപ പിഴ ഈടാക്കി. ചില ബസുകളോടു സർവീസ് നിർത്തിവയ്ക്കാൻ നിർദേശിച്ചു.

ബസ് സ്റ്റാൻഡിൽ പരിശോധനാ സംഘത്തിനെതിരെ യാത്രക്കാരുടെയും ബസ് ജീവനക്കാരുടെയും നേതൃത്വത്തിൽ പ്രതിഷേധവും ഉണ്ടായി. പരിശോധനാ വിവരമറിഞ്ഞ് സ്വകാര്യ ബസുകൾ സ്റ്റാൻഡിൽ കയറാതെ സർവീസ് നടത്തുകയും ചിലർ സർവീസുകൾ മുടക്കുകയും ചെയ്തു. ടിപ്പർ ലോറികളടക്കമുള്ള ഭാരവാഹനങ്ങളും പരിശോധിച്ചു.

നികുതി മാത്രം 1,40,000 രൂപ

കോവിഡ് പ്രതിസന്ധിയിൽ വരുമാനം നിലച്ചതോടെ 90 ശതമാനം ബസുകളും നഷ്ടത്തിലാണ്. 2019ന് ശേഷം ഇറങ്ങിയ സ്വകാര്യ ബസുകൾക്ക് (ബോഡി കോഡ്) 3 മാസം കൂടുമ്പോൾ 35000 രൂപയും പഴയ ബസുകൾക്ക് 29000 രൂപയുമാണ് നികുതി അടയ്ക്കേണ്ടത്. ഇങ്ങനെ ഒരു വർഷം 1,40,000 രൂപയോളം നികുതി മാത്രം വേണം. ഒരു ലക്ഷം രൂപ ഇൻഷുറൻസും അടയ്ക്കണം. ഡീസൽ ചാർജും ജീവനക്കാരുടെ ശമ്പളവും എല്ലാം കഴിഞ്ഞാൽ ഏകദേശം 1500 രൂപയാണു ദിവസ ലാഭം.നിലവിൽ 10% ബസുകൾ മാത്രമാണു നികുതി അടച്ചിട്ടുള്ളത്. സമയം നീട്ടുകയോ ഗ‍‍ഡുക്കളായി അടയ്ക്കാൻ സമയം കൊടുക്കുകയോ ചെയ്താൽ സ്വകാര്യ ബസ് മേഖലയെ രക്ഷിക്കാനാകും.

2021 ഡിസംബർ 31ലെ നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന ബസുകളുടെ എണ്ണം കൂടുതലാണ്. ഇത്തരത്തിലുള്ള ബസുകൾ അപകടത്തിൽപെട്ടാൽ യാത്രക്കാർക്ക് ഇൻഷുറൻസ് തുക പോലും ലഭിക്കില്ല.
അജിത്ത് ആൻഡ്രൂസ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ, ചങ്ങനാശേരി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com