കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ 5 ഡോക്ടർമാർ ഉൾപ്പെടെ 24 ജീവനക്കാർക്ക് കോവിഡ്; പ്രവർത്തനം പ്രതിസന്ധിയിലായി....
Mail This Article
കാഞ്ഞിരപ്പള്ളി∙ ജനറൽ ആശുപത്രിയിൽ 5 ഡോക്ടർമാർ ഉൾപ്പെടെ 24 ജീവനക്കാർ കോവിഡ് പോസിറ്റീവായതോടെ ആശുപത്രിയുടെ പ്രവർത്തനം പ്രതിസന്ധിയിലായി. ഡോക്ടർമാർ, നഴ്സുമാർ, എക്സ് റേ, ലബോറട്ടറി, ഫാർമസി, മറ്റു ജീവനക്കാർ ഉൾപ്പെടെയുള്ളവരാണ് കോവിഡ് പോസിറ്റീവായത്. 24 മണിക്കൂറും പ്രവർത്തിച്ചിരുന്ന എക്‌സ് റേ വിഭാഗത്തിന്റെ പ്രവർത്തന സമയം വെട്ടിക്കുറച്ചു.
സൂപ്രണ്ട് ഉൾപ്പെടെ 24 ഡോക്ടർമാരും 33 നഴ്‌സുമാരും നാല് എൻഎച്ച്എം ജീവനക്കാരുമാണ് ആശുപത്രിയിലുള്ളത്. ഇതിൽ ദിവസവും 14 ഡോക്ടർമാരാണ് ഒപി വിഭാഗത്തിൽ ജോലി ചെയ്യുന്നത്. 5 ഡോക്ടർമാർക്ക് കോവിഡ് ബാധിച്ചതോടെ നിലവിലുള്ള ഡോക്ടർമാർ അധിക സമയം ജോലിയെടുക്കുകയാണ്. ആശുപത്രിയിൽ കോവിഡ് പരിശോധനയ്ക്കും ചികിത്സയ്ക്കും പ്രത്യേക വിഭാഗം ഇല്ലാത്തതാണ് ജീവനക്കാർക്ക് കോവിഡ് ബാധിക്കാൻ കാരണമെന്ന് ആരോപണമുണ്ട്.
കോവിഡ് രോഗ ലക്ഷണങ്ങളുമായി ആളുകൾ അത്യാഹിത വിഭാഗത്തിലാണ് എത്തുന്നത്. ജീവനക്കാരുടെ കുറവാണ് കോവിഡ് വിഭാഗം തുറക്കാത്തതിനു കാരണം. മുൻപ് താൽക്കാലികമായി നിയോഗിച്ച കോവിഡ് പോരാളികളായിരുന്നു കോവിഡ് വിഭാഗത്തിൽ ജോലി ചെയ്തിരുന്നത്. ഇവരെ പിരിച്ചുവിട്ടതോടെ കോവിഡ് ചികിത്സയും നിലച്ചു. നിലവിൽ ഒമിക്രോൺ ഐസലേഷൻ വാർഡ് മാത്രമാണ് പ്രവർത്തിക്കുന്നത്.