ലൈൻമാന് ഷോക്കേറ്റ് സംഭവം; ഉദ്യോഗസ്ഥരുടേത് ഗുരുതര വീഴ്ച
Mail This Article
കോട്ടയം ∙ വൈദ്യുതലൈൻ അറ്റകുറ്റപ്പണിക്കിടെ ലൈൻമാന് ഷോക്കേറ്റ സംഭവത്തിൽ കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ കണ്ടെത്തൽ. കഴിഞ്ഞ 27നാണ് ലൈൻമാൻ കുമ്മനം പുല്ലാട്ട്പറമ്പിൽ സുഭാഷി (53) ന് ഷോക്കേറ്റത്. ഈരയിൽക്കടവ് റോഡിലെ പോസ്റ്റിലാണ് അപകടം. രണ്ട് ട്രാൻസ്ഫോമറുകളിൽ നിന്ന് വൈദ്യുതി എത്തുന്ന പോസ്റ്റിൽ നിന്നാണ് ഷോക്കേറ്റത്. വോൾട്ടേജ് വ്യതിയാനം ഉണ്ടാകുന്നുവെന്ന പരാതി പരിശോധിക്കാനാണ് 2 ലൈൻമാൻമാർ പോസ്റ്റിൽ കയറിയത്.
സൂപ്പർവൈസർ മേൽനോട്ടം വഹിക്കണമെന്നും ലൈനുകൾ ഓഫാണെന്ന് ഉറപ്പാക്കണമെന്നുമാണു ചട്ടം. ഇതു പാലിച്ചില്ലെന്ന് ഇൻസ്പെക്ടറേറ്റ് കണ്ടെത്തി. ലൈൻ ഓഫാക്കിയ ശേഷം എർത്തിങ് നടത്തണമെന്ന ചട്ടവും പാലിച്ചിട്ടില്ല. രണ്ട് ട്രാൻസ്ഫോമറുകളിലെ വൈദ്യുതി എത്തുന്ന ഇന്റർലിങ്ക് പോസ്റ്റ് ആണെങ്കിൽ ഇതു പരിശോധിച്ച് 2 ലൈനുകളും ഓഫ് ചെയ്യണം. എന്നാൽ ഇവിടെ ഒരു ട്രാൻസ്ഫോമറിൽ നിന്നുള്ള ലൈൻ മാത്രമാണ് ഓഫ് ചെയ്തത്. രണ്ടാമത്തെ പോസ്റ്റിൽ നിന്നുള്ള വൈദ്യുതി പ്രവാഹം ലൈൻമാൻ അറിഞ്ഞില്ല. ഇതിൽനിന്നാണു ഷോക്കേറ്റത്. ഗ്ലൗസ്, ഹെൽമറ്റ് തുടങ്ങിയ സുരക്ഷാ വേഷങ്ങൾ കൃത്യമായി ധരിച്ചില്ല.
സുഭാഷ് പോസ്റ്റിനു മുകളിൽ കുടുങ്ങിയെങ്കിലും സുരക്ഷാ ബെൽറ്റ് ധരിച്ചിരുന്നതിനാൽ തെറിച്ചു വീണ് അപകടം ഉണ്ടായില്ല. ജോലിഭാരം മൂലമാണ് സൂപ്പർവൈസർ ലൈൻമാന്റെ ഒപ്പം പോകാതിരുന്നതെന്നും വൈദ്യുതി സർവീസ് വയറിന്റെ ഇൻസുലേഷൻ നഷ്ടപ്പെട്ട് ലൈനിലേക്കു വൈദ്യുതി കടന്നാണ് അപകടമെന്നുമാണ് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ വിശദീകരണം.