ആശുപത്രികളിൽ മരുന്ന് ‘മരുന്നിനു പോലുമില്ല’
Mail This Article
കോട്ടയം ∙ സർക്കാർ ആശുപത്രികളിൽ അവശ്യമരുന്നുകളുടെ ക്ഷാമം രൂക്ഷം. ആശുപത്രികൾക്ക് മരുന്നുകൾ ലഭ്യമാക്കുന്ന മെഡിക്കൽ സർവീസസ് കോർപറേഷൻ ജില്ലാ വേർ ഹൗസിലും പനിക്കുള്ള പാരസെറ്റമോൾ ഗുളികയ്ക്കു വരെ കടുത്ത ക്ഷാമം. എലിപ്പനി പടരാൻ സാധ്യതയുണ്ടെന്ന ആരോഗ്യവകുപ്പിന്റെ നിർദേശം നിലനിൽക്കെ എലിപ്പനിക്കും പ്രതിരോധത്തിനുള്ള ഡോക്സിസൈക്ലിൻ ഗുളിക പോലും മിക്ക ആശുപത്രികളിലും ലഭ്യമല്ല.
കുട്ടികൾക്ക് പനിക്ക് നൽകുന്ന പാരാസെറ്റമോൾ സിറപ്പ്, ജലദോഷത്തിനു നൽകുന്ന സിട്രിസിൻ സിറപ്പ്, വയറുവേദന വരുമ്പോൾ നൽകുന്ന ഡിസൈക്ലോമിൻ ഗുളിക, ഓക്കാനം, ഛർദി എന്നിവയ്ക്ക് നൽകുന്ന ഡോം പെരിഡോൺ ഗുളിക, വയറ്റിൽ അണുബാധയ്ക്ക് എതിരെ നൽകുന്ന നോർഫ്ലോക്സിൻ, ഒആർഎസ്’ ലായനി പാക്കറ്റ്, ടിടി കുത്തിവയ്പ്പിനുള്ള മരുന്ന്, കൂടാതെ ജീവിത ശൈലീരോഗങ്ങളുടെ മരുന്നുകളായ മെറ്റ്ഫോർമിൻ– 500 ടാബ്‌ലെറ്റ്, ഗ്ലിമെപിറൈഡ് 1 എംജി ഗുളിക, ഗ്ലിമെപിറൈഡ് 2 എംജി ഗുളിക എന്നിവയ്ക്കാണ് ആശുപത്രിയിലും സംഭരണ കേന്ദ്രത്തിലും കടുത്ത ക്ഷാമം.
പർച്ചേസ് വഴി മരുന്നുകൾ വാങ്ങാൻ നിർദേശം
‘‘മെഡിക്കൽ സർവീസ് കോർപറേഷനിൽ മരുന്നുകൾ ലഭ്യമാകുന്നതിനു താമസം നേരിടുന്നതായി അറിയിച്ചിട്ടുണ്ട്. മരുന്നുകൾക്ക് ഓഡർ നൽകിയിട്ടുണ്ടെങ്കിലും വൈകുന്നു. ഇത് മറികടക്കുന്നതിനു ലോക്കൽ പർച്ചേസ് വഴി മരുന്നുകൾ വാങ്ങാൻ നിർദേശം ആശുപത്രികൾക്ക് നൽകിയിട്ടുണ്ട്.’’
ഡോ. എൻ. പ്രിയ,ജില്ലാ മെഡിക്കൽ ഓഫിസർ, കോട്ടയം.