വേമ്പനാട്ടു കായലിനു കുറുകെ 4 കിലോമീറ്റർ നീന്തി 5 വയസ്സുകാരൻ
Mail This Article
വൈക്കം ∙ വേമ്പനാട്ടു കായലിനു കുറുകെ 4 കിലോമീറ്റർ നീന്തിക്കടന്ന് 5 വയസ്സുകാരൻ നീരജ് ശ്രീകാന്ത് നാടിന് അഭിമാനമായി. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടുകയെന്ന ലക്ഷ്യത്തോടെയാണ് കായൽ നീന്തിക്കടന്നത്. കോതമംഗലം പല്ലാരിമംഗലം കണ്ണാ പറമ്പിൽ ശ്രീകാന്ത്– അനുപമ ദമ്പതികളുടെ മകനാണ് നീരജ്. ഇന്നലെ രാവിലെ 8.50ന് ആലപ്പുഴ ജില്ലയിലെ ചേർത്തല തവണക്കടവിൽ ആരംഭിച്ച് 10.20ന് കോട്ടയം ജില്ലയിലെ വൈക്കം കോവിലകത്തുംകടവിൽ എത്തി.
പരിശീലകൻ ബിജു തങ്കപ്പനും നീരജിനൊപ്പം പരിശീലനം നടത്തുന്ന ഡിവിൻ എൽസ സജിത്ത്, ലയ ബി.നായർ, ഗൗരി ബിബിൻ, നിഹാരിക പ്രദീപ്, ക്രിസ് ഉല്ലാസ്, എലിൻ സൂസൻ, അനന്ദദർശൻ എന്നിവർ ഒപ്പം നീന്തിയത് നീരജിന് ആവേശമായി. കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബാണു പരിപാടി സംഘടിപ്പിച്ചത്.
അരൂക്കുറ്റിയിലെ ചടങ്ങിൽ എ.എം.ആരിഫ് എംപി, കോവിലകത്തുംകടവിലെ ചടങ്ങിൽ സി.കെ.ആശ എംഎൽഎ, നഗരസഭാധ്യക്ഷ രേണുക രതീഷ്, കൗൺസിലർ പ്രീത രാജേഷ്, കെ.പി.സതീശൻ, രാജശേഖരൻ നായർ, പി.ഡി.ബിജിമോൾ, തലയാഴം പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.ബിനിമോൻ, ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ, വാരപ്പെട്ടി പഞ്ചായത്തംഗം സി.ശ്രീകല, ഗായകൻ ദേവാനന്ദ്, പ്രോഗ്രാം കോഓർഡിനേറ്റർ ഷിഹാബ് കെ.സൈനു തുടങ്ങിയവർ പ്രസംഗിച്ചു.