ഇനി പാട്ടും പാടി പഠിക്കാം; എംജി സർവകലാശാലാ ക്യാംപസിൽ മ്യൂസിക് തെറപ്പി കേന്ദ്രം
Mail This Article
കോട്ടയം ∙ സ്‌നേഹശ്രുതിയിൽ ലയിച്ച പകൽ; ക്യാംപസിൽ രാഗങ്ങളുടെ അമൃത വർഷം. പാശ്‌ചാത്യവും പൗരസ്‌ത്യവുമായ സംഗീത വഴക്കങ്ങളിൽ ചിട്ടപ്പെടുത്തിയ ഗാനധാരയിൽ മനസ്സിനെ പാകപ്പെടുത്തിയുള്ള രാഗചികിത്സയ്‌ക്ക് എംജി സർവകലാശാലാ ക്യാംപസിൽ തുടക്കമായി. ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ സ്റ്റഡീസ് ഇൻ സയൻസ് ഓഫ് മ്യൂസിക്കിന്റെ ഭാഗമായാണ് സ്ഥിരമായി മ്യൂസിക് തെറപ്പി കേന്ദ്രം ആരംഭിച്ചത്.
കേരളത്തിൽ ആദ്യമായാണ് സർവകലാശാലയോടനുബന്ധിച്ച് മ്യൂസിക് തെറപ്പി കേന്ദ്രം സ്‌ഥാപിതമാകുന്നതെന്ന് കേന്ദ്രത്തിനു നേതൃത്വം നൽകുന്ന ഓണററി ഡയറക്ടർ ഡോ. കെ.ജയചന്ദ്രൻ പറഞ്ഞു. 24 തരത്തിലുള്ള സംഗീതോപകരണങ്ങൾ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഡോ. എം.സ്മിത പിഷാരടിയാണ് മ്യൂസിക് തെറപ്പിസ്റ്റ്. ശാസ്‌ത്രീയ ചികിത്സ ലഭ്യമാക്കുന്നതിനു പുറമേ വിദ്യാർഥികൾക്കു ഗവേഷണ സൗകര്യവുമുണ്ട്.
എംജിയുടെ കീഴിലുള്ള കോളജുകളിൽ പഠിക്കുന്ന ഭിന്നശേഷിയുള്ളവരും മാനസിക വെല്ലുവിളി നേരിടുന്നവരുമായ 30 വിദ്യാർഥികൾക്കാണ് ആദ്യ ബാച്ചിൽ പ്രവേശനം. മറ്റു കോളജുകളിൽ പഠിക്കുന്നവർക്കായി എല്ലാ വെള്ളിയാഴ്ചയും ക്ലാസ് ക്രമീകരിച്ചിട്ടുണ്ട്. മ്യൂസിക് തെറപ്പി കേന്ദ്രത്തിന്റെ ഉദ്ഘാടനം വൈസ് ചാൻസലർ പ്രഫ. സാബു തോമസ് നിർവഹിച്ചു.