ADVERTISEMENT

കോട്ടയം∙ ‘നഗരത്തിന്റെ മുഖമാണെങ്കിലും ഗ്രാമത്തിന്റെ സ്വഭാവമാണ് തൃക്കാക്കരയ്ക്ക്. അതിനാൽ തന്നെ കേരളത്തിന്റെ പരിഛേദമായി അതിനെ കണക്കാക്കണം. അങ്ങനെ നോക്കിയാൽ സംസ്ഥാനത്തെ ജനങ്ങളുടെ പൊതുവികാരമാണ് ഉമയുടെ വിജയം’ തൃക്കാക്കര തിരഞ്ഞെടുപ്പു ഫലത്തെപ്പറ്റിയുള്ള ചർച്ചയ്ക്ക് എംജി സർവകലാശാലാ എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറിയായ എൻ. മഹേഷ് തുടക്കമിട്ടു. തൃക്കാക്കര മണ്ഡലത്തിൽ നിന്നുള്ള വോട്ടർമാർ കൂടിയായ എംജി സർവകലാശാലയിലെ ഉദ്യോഗസ്ഥരാണ് ചർച്ചയിൽ പങ്കെടുത്തത്. 

‘തിരഞ്ഞെടുപ്പ് ഫലം വിശ്വസിക്കാൻ കഴിയുന്നില്ല. അതേസമയം സർക്കാരിനോടുള്ള ജനത്തിന്റെ മറുപടിയാണിത് എന്നൊന്നും കരുതാനും കഴിയില്ല. ഭരണവിരുദ്ധ വികാരം ചർച്ചചെയ്യേണ്ട സാഹചര്യമല്ല തൃക്കാക്കരയിലുള്ളത്. സഹതാപ തരംഗമാവണം പ്രവർത്തിച്ചത്. സിൽവർലൈനിനോടുള്ള ജനത്തിന്റെ വികാരം ഇതാണെന്നു പറയുന്നത് അടിസ്ഥാനരഹിതമാണ്. തൃക്കാക്കരയിൽ ഇടതുപക്ഷം മികച്ച പ്രചാരണം നടത്തി. 

ഉമ തോമസ് വിജയിച്ചു എന്നതിലുപരി അവർക്കു ലഭിച്ച വൻ ഭൂരിപക്ഷത്തെക്കുറിച്ച് പഠിക്കേണ്ടിയിരിക്കുന്നു.’ സർവകലാശാല അക്കാദമിക് ലെജിസ്‌ലേഷൻ വിഭാഗം ജീവനക്കാരൻ പി.സി. സുശ്രീന്ദൻ മനസ്സു തുറന്നു.‘നമ്മുടെ നിയമസഭയിൽ കൂടുതൽ സ്ത്രീപ്രാതിനിധ്യം ഉണ്ടാകട്ടെ.  ഉമ എന്ന ഒറ്റ പേരിലാണ് ഞാൻ വോട്ട് ചെയ്തത്. ഉമയും രമയുമെല്ലാം ഭരണത്തലപ്പത്ത് എത്തുന്നതും ഒരു രാഷ്ട്രീയമാണ്.’ചർച്ച പുരുഷ കേന്ദ്രീകൃതമാകുന്നുവെന്ന് കണ്ട പരീക്ഷാ ഭവനിലെ ഉദ്യോഗസ്ഥയും കാക്കനാട് സ്വദേശിയുമായ കെ.എച്ച്. ഷബ്ന ഇടപെട്ടു. 

‘സ്ഥാനാർഥിയെ നിർണയിക്കുന്നതിലടക്കം ഇടതുപക്ഷത്തിനു വീഴ്ച സംഭവിച്ചു. ആദ്യം പറഞ്ഞ ആളെ മാറ്റി മണ്ഡലത്തിന് തീരെ പരിചിതമല്ലാത്ത മറ്റൊരാളെ കൊണ്ടുവന്നു. സിൽവർ ലൈനും മെഡിസെപ്പും അടക്കമുള്ള വിഷയങ്ങൾ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു.  കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ളവർ പറഞ്ഞത് ഇതു  ഭരണത്തെക്കുറിച്ചുള്ള വിലയിരുത്തലാണെന്നാണ്. അതിനാൽ തന്നെ സഹതാപ തരംഗമെന്നു പറയാൻ കഴിയില്ല.’ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ഉദ്യോഗസ്ഥനും തൃപ്പൂണിത്തുറ പേട്ട സ്വദേശിയുമായ സാവൂൾ പോൾ വിലയിരുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com