വെള്ളൂർ പൊലീസിന്റെ അതിവേഗ നടപടി; കാണാതായ യുവതിയെയും മക്കളെയും കണ്ടെത്തി
Mail This Article
തലയോലപ്പറമ്പ് ∙ കാണാതായ യുവതിയെയും വിദ്യാർഥികളായ 2 മക്കളെയും പരാതി ലഭിച്ച് മണിക്കൂറിനുള്ളിൽ കണ്ടെത്തി വെള്ളൂർ പൊലീസ്. വെള്ളിയാഴ്ച വൈകിട്ട് ഏഴോടെ പെരുവയിൽ ഡ്യൂട്ടി നോക്കുന്നതിനിടെയാണ് കാരിക്കോട് സ്വദേശിയായ വീട്ടമ്മയെയും പന്ത്രണ്ടും, ഏഴും പ്രായമുള്ള കുട്ടികളെയും കാണാനില്ലെന്ന പരാതി എസ്ഐ വിജയ പ്രസാദിനു ലഭിക്കുന്നത്. ഉടൻ തന്നെ ഇവരുടെ വെള്ളൂർ ചെറുകരയിലെ ബന്ധുവീട് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
സമീപത്തുള്ള പഴയ വീടുകളും, കാടുകളും കേന്ദ്രീകരിച്ച് നാട്ടുകാർക്കൊപ്പം പരിശോധന നടത്തി. ഒരു പുരയിടത്തിൽ കുട്ടികളുടെ ബാഗ് കണ്ടെത്തി. അവിടെ തിരച്ചിൽ നടത്തുന്നതിനിടയിൽ ചെറുകര പാലത്തിന് സമീപം ഇവരുടെ ചെരിപ്പും, ഫോണും കണ്ടെത്തിയതായി നാട്ടുകാർ അറിയിച്ചു. ഉടൻ തന്നെ പൊലീസ് അവിടെയെത്തി. അഗ്നിരക്ഷാസേന മൂവാറ്റുപുഴ ആറ്റിലും പരിസരപ്രദേശങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഒടുവിൽ ചെറുകര പാലത്തിന് സമീപത്തുള്ള ക്ഷേത്രത്തിന് അടുത്തുനിന്നും രാത്രി പന്ത്രണ്ടോടെ വീട്ടമ്മയെയും കുട്ടികളെയും കണ്ടെത്തുകയായിരുന്നു. കുടുംബ വഴക്കാണ് ഇവർ വീടു വിട്ട് ഇറങ്ങാൻ കാരണമെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ.വിജയപ്രസാദിനൊപ്പം, എസ്ഐമാരായ വിജിമോൻ, മനോജ് കുമാർ, പ്രദീപ് കുമാർ, രാംദാസ്, സീനിയർ സിപിഒ മാരായ മനോജ്, രതീഷ്, സജീഷ് എന്നിവരും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്താനായത്.