മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിന് യോഗയും സംഗീതവും ചേർന്ന് പുതിയ ശ്രുതി
Mail This Article
സംഗീതം കേട്ട് യോഗ ചെയ്യുകയെന്ന പുത്തൻ മാർഗവുമായി എംജി സർവകലാശാലയിലെ മ്യൂസിക് തെറപ്പി കേന്ദ്രം അസിസ്റ്റന്റ് പ്രഫസർ ഡോ. എം.സ്മിത പിഷാരടി
കോട്ടയം ∙ രാഗവും താളവും യോഗയിൽ സമന്വയിപ്പിച്ച് ആരോഗ്യത്തിന്റെയും മനഃശാന്തിയുടെയും പുതിയ ശ്രുതി പരിചയപ്പെടുത്തുകയാണ് എംജി സർവകലാശാലയിലെ മ്യൂസിക് തെറപ്പി കേന്ദ്രം അസിസ്റ്റന്റ് പ്രഫസർ ഡോ. എം.സ്മിത പിഷാരടി. ജീവിതചര്യയുമായി ചേർന്ന കർമപദ്ധതിയാണു യോഗ. മനസ്സിനും ശരീരത്തിനും ആരോഗ്യം. അതു തന്നെയാണു സംഗീതവും നൽകുന്നത്. രണ്ടും കൂടിച്ചേരുമ്പോൾ വിസ്മയമാർന്ന ജീവിതവിജയത്തിലേക്കു കടക്കാനാകും.
ശരീരവും മനസ്സും ഊതിക്കാച്ചിയ പൊന്നു പോലെയാകും. ഓടക്കുഴൽ സംഗീതമാണു മനസ്സിനെ ഏറ്റവുമധികം സ്വാധീനിക്കുന്നത്. പ്രായവ്യത്യാസമില്ലാതെ ഒരുപോലെ പരിശീലിക്കാൻ സാധിക്കുന്നതാണു യോഗ. സംഗീതവും അങ്ങനെത്തന്നെ. സംഗീതം കേട്ട് യോഗ ചെയ്യുകയെന്ന ലളിതമായ മാർഗമാണു സ്മിത പിഷാരടി ഉപദേശിക്കുന്നത്.
യോഗയിൽ കുട്ടികൾക്കു പോലും ചെയ്യാവുന്ന വജ്രാസനം, സുഖാസനം, അർധപത്മാസനം, സ്ത്രീകൾ സാധാരണ പരിശീലിക്കുന്ന മാർജാരാസനം എന്നിവയെല്ലാം രാഗങ്ങൾ കേട്ടു പ്രയോഗിച്ചാൽ കൂടുതൽ സമയം വ്യായാമശീലങ്ങൾ തുടരാൻ കഴിയും. എല്ലാ യോഗാസനങ്ങളും ശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നു. സംഗീതവും സംഗീതചികിത്സയും ശ്വാസോച്ഛ്വാസവുമായി ബന്ധപ്പെട്ടു തന്നെയാണു ചെയ്യുന്നത്.
വളരെ പ്രായം ചെന്നവർക്കു പോലും യോഗയിൽ മേരുവക്രാസനം എന്ന പരിശീലനം ഉണ്ട്. ശ്വാസത്തിന്റെ ക്രമീകരണമാണു പ്രധാനം. കാൽ നീട്ടി നിലത്തിരുന്നു വലതുകാൽ മുട്ടു മടക്കിവയ്ക്കുക. വലതുകൈ കൊണ്ടു നടുവിനെ പിന്താങ്ങി ശ്വാസം എടുത്തുകൊണ്ട് ഇടതുകൈ ഉയർത്തുക. ശ്വാസം വിട്ടുകൊണ്ട് ഇടതുകൈ മുട്ട് വലതു കാൽമുട്ടിനെ സ്പർശിച്ച് വലതു കണങ്കാൽ പിടിക്കുക എന്നിങ്ങനെയാണു പരിശീലനം.
ആനന്ദഭൈരവി, മോഹനം, കല്യാണി, മധ്യമാവതി, ഹിന്ദോളം, വൃന്ദാവനസാരംഗ് തുടങ്ങി ഒട്ടേറെ രാഗങ്ങളിലുള്ള പാട്ടുകൾ മനസ്സിനെ നല്ല രീതിയിൽ പാകപ്പെടുത്തും. ഏറ്റവും കൂടുതൽ പാട്ടുകളുള്ള രാഗങ്ങളായ ശങ്കരാഭരണവും ശ്രീരാഗവും വരെ മനസ്സിനെയും ശരീരത്തിനെയും ആഴത്തിൽ സ്വാധീനിക്കും.
വിഷാദരോഗം, ഉറക്കമില്ലായ്മ, മാനസിക പ്രശ്നങ്ങൾ, രക്തസമ്മർദം തുടങ്ങിയവയ്ക്കു പരിഹാരമാണു സംഗീത– ശബ്ദ ചികിത്സ. യോഗയും സംഗീതവും ചേരുമ്പോൾ കായികം, മാനസികം, ആത്മീയം എന്നീ മേഖലകൾ ഒരുപോലെ പരിപോഷിപ്പിക്കാൻ കഴിയും. രാഗചികിത്സ ഇപ്പോൾ എംജി സർവകലാശാലാ ക്യാംപസിൽ നൽകുന്നുണ്ട്. ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ സ്റ്റഡീസ് ഇൻ സയൻസ് ഓഫ് മ്യൂസിക്കിന്റെ ഭാഗമായാണിത്.കുമാരനല്ലൂർ രാഗസുധ കുടുംബാംഗമാണു സ്മിത. ഭർത്താവ്: സംഗീത സംവിധായകൻ ജയൻ വി.പിഷാരടി. മകൾ: നടിയും വിദ്യാർഥിനിയുമായ ഹർഷിത.