സിപിഐ ജില്ലാ സമ്മേളനം: ഏറ്റുമാനൂർ വേദിയാകുന്നത് 50 വർഷത്തിന് ശേഷം
Mail This Article
ഏറ്റുമാനൂർ ∙ 50 വർഷത്തിനു ശേഷം സിപിഐ ജില്ലാ സമ്മേളനത്തിനു ഏറ്റുമാനൂർ വേദിയാകുന്നു. ഇതിനു മുൻപ് 1971 ലാണ് പാർട്ടി ജില്ലാ സമ്മേളനം ഏറ്റുമാനൂരിൽ ചേർന്നത്. 1971 ഒക്ടോബർ 3 മുതൽ 10 വരെ കൊച്ചിയിൽ ചേർന്ന 9-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായിട്ടാണ് അന്നു ജില്ലാ സമ്മേളനം നടന്നത്. ഇന്നത്തെ ഇടുക്കി ജില്ല കൂടി ചേർന്നതായിരുന്നു അന്നത്തെ കോട്ടയം ജില്ല. മുൻ വൈക്കം എംഎൽഎയും സിപിഐ നേതാവുമായിരുന്ന സി.കെ.വിശ്വനാഥൻ ജില്ലാ സെക്രട്ടറിയായിരുന്നു.
ഏറ്റുമാനൂരിൽ വലിയ ഓഡിറ്റോറിയങ്ങൾ ഇല്ലാതിരുന്നതിനാൽ വലിയ ഓലപ്പന്തലിലാണു സമ്മേളനം നടത്തിയത്.ഇപ്പോൾ 24 –ാം പാർട്ടി കോൺഗ്രസ് വിജയവാഡയിൽ നടക്കുന്നതിനു മുന്നോടിയായി ഓഗസ്റ്റ് 5 മുതൽ 8 വരെയാണ് ഏറ്റുമാനൂരിൽ ജില്ലാ സമ്മേളനം നടക്കുന്നത്. പാലാ റോഡിലെ കൈലാസ് ഓഡിറ്റോറിയത്തിലാണ് പ്രതിനിധി സമ്മേളനം. ജില്ലയിൽ നിന്നു 300 പ്രതിനിധികൾ പങ്കെടുക്കും. പ്രതിനിധി – പൊതു സമ്മേളന നഗറിൽ ഉയർത്താനുള്ള 2 പതാക ജാഥകൾ, കൊടിമര ജാഥ എന്നിവ വൈക്കം ഉൾപ്പെടെയുള്ള സ്മൃതി കുടീരങ്ങളിൽ നിന്ന് ആരംഭിക്കും.
ജില്ലാ സമ്മേളനത്തിനു മുന്നോടിയായി മണ്ഡലം സമ്മേളനങ്ങൾ ആരംഭിച്ചു. ജില്ലയിൽ ആകെയുള്ള 11 മണ്ഡലങ്ങളിൽ ഏറ്റുമാനൂർ, കടുത്തുരുത്തി, പുതുപ്പള്ളി മണ്ഡലം സമ്മേളനങ്ങൾ പൂർത്തിയായി. അടുത്ത മാസം പകുതിയോടെ മണ്ഡലം സമ്മേളനങ്ങൾ പൂർണമായും കഴിയും. വി.ബി. ബിനു അധ്യക്ഷനായി സ്വാഗത സംഘം രൂപീകരിച്ചു.
ജില്ലയിലെ രണ്ടാമനാര്?
ഇടതു മുന്നണിയിൽ ജില്ലയിലെ രണ്ടാമനാര്? മറുപടിയുമായി സിപിഐ നേരിട്ട് കളത്തിലേക്ക്. കേരള കോൺഗ്രസ് (എം) എൽഡിഎഫിൽ എത്തിയതോടെ ജില്ലയിൽ സിപിഐയെക്കാൾ വലിയ പാർട്ടി അവരാണെന്ന് അന്ന് സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന വി.എൻ. വാസവൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ പരസ്യമായി പ്രതികരിച്ചിരുന്നു.സമ്മേളനങ്ങളിൽ ദേശീയ നേതാക്കൾ പങ്കെടുക്കും.