'ഇവിടെ കുഴി ആണ്', ഓട അവസാനിക്കുന്നത് ഗർത്തത്തിലേക്ക്; അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു നാട്ടുകാർ
Mail This Article
മുക്കൂട്ടുതറ∙ ശബരിമല പാതയിൽ റോഡിന്റെ ഓരത്തുകൂടി ചെരിച്ചു വാർത്തിരിക്കുന്ന ഓട അവസാനിക്കുന്നത് ഗർത്തത്തിലേക്ക്. തൊട്ടുതാഴെ കുത്തൊഴുക്കുള്ള തോടാണ്. അപകടങ്ങൾ പതിവായതോടെ നാട്ടുകാർ അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരിക്കുകയാണ്.
മുക്കൂട്ടുതറ തിയറ്റർ പടിയിലെ പാലത്തിനു സമീപമാണ് അശാസ്ത്രീയ രീതിയിൽ ഓട നിർമിച്ചിരിക്കുന്നത്. മാറിടംകവല മുതൽ മുക്കൂട്ടുതറ വരെയുള്ള 500 മീറ്റർ ഇറക്കത്തിൽ 3 വർഷം മുൻപ് വെള്ളമൊഴുക്കിനായി ചെരിച്ച് ഓട കോൺക്രീറ്റ് ചെയ്തിരുന്നു. ഉറവകൾ ധാരാളമുള്ള ഈ ഓടയിലൂടെ വെള്ളമൊഴുക്ക് പതിവാണ്.
പാലത്തിന് അൽപം പിന്നിലായി ഓട അവസാനിപ്പിച്ചതാണു പ്രശ്നമായിരിക്കുന്നത്. ഓടയ്ക്കും പാലത്തിനും ഇടയിലുള്ള ഭാഗം വെള്ളത്തിന്റെ കുത്തൊഴുക്കു മൂലം കുഴിയായി മാറിയിരിക്കുകയാണ്. ബൈക്ക് യാത്രക്കാരാണ് ഇവിടെ പതിവായി അപകടത്തിൽപെടുന്നത്. ഇറക്കത്തിലൂടെ വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് അകലെനിന്നു കുഴി കാണാനും കഴിയില്ല. പാലത്തിനും ഓടയ്ക്കുമിടയിലുള്ള ഗർത്തം നികത്തി കോൺക്രീറ്റ് ചെയ്ത് ആൾമറ സ്ഥാപിക്കുകയാണു പോംവഴിയെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.