ADVERTISEMENT

വരിക്കാംകുന്ന് ∙സാധാരണ കൊയ്ത്തൊഴിഞ്ഞ പാടങ്ങളിലാണ് താറാവിൻ കൂട്ടം വരാറുള്ളത്.എന്നാൽ തോട്ടറപ്പുഞ്ചയിൽ ഇക്കുറി താറാവുകൾക്ക് കൊയ്തെടുക്കാത്ത നെൽകതിരുകളാണ് സദ്യ.താറാവുകൾ മാത്രമല്ല വലിയ പ്രാവിൻകൂട്ടവും കിളികളുമെല്ലാം പാടശേഖരത്തിൽ വട്ടമിട്ടു പറക്കുന്നു.എല്ലാവർക്കും ഇഷ്ടം പോലെ കൊത്താനുള്ള കതിർ മണികൾ. പാവം കർഷകന്റെ കണ്ണീർക്കണങ്ങളാണ് ഇവയെന്ന് ആ മിണ്ടാപ്രാണികൾ അറിയുന്നില്ല.1200 ഏക്കറുള്ള തോട്ടറപ്പുഞ്ചയിൽ ഇക്കുറി കനത്ത മഴയെത്തുടർന്ന് പലയിടത്തും കൊയ്ത്ത് നടന്നില്ല.വിളഞ്ഞുപാകമായ നെല്ലുകൾ വെള്ളത്തിലടിഞ്ഞതോടെ കർഷകർ കൃഷി ഉപേക്ഷിച്ചു.ആർക്കും ഉപയോഗപ്പെടാതെ പോയ ഏക്കറു കണക്കിനു നെല്ല് തീറ്റിക്കാൻ അപ്പർകുട്ടനാട്ടിൽ നിന്ന് താറുവകർഷകർ കൂട്ടത്തോടെ തോട്ടറപ്പുഞ്ചയിലേക്ക് എത്തിത്തുടങ്ങി.

എടയ്ക്കാട്ടുവയൽ,ആമ്പല്ലൂർ,വെള്ളൂർ പഞ്ചായത്ത് പരിധിയിൽ 1200 ഏക്കറാണ് തോട്ടറപ്പുഞ്ച.ഇതിൽ വെള്ളൂർ പഞ്ചായത്ത് പരിധിയിൽ മാത്രം 250 ഏക്കറോളം സ്ഥലത്ത് കൃഷിയുണ്ട്. എടയ്ക്കാട്ടുവയൽ മേഖലയിൽ ഫാം റോഡുകളും തോട് ശുചീകരണവും കൃത്യമായി നടക്കുമ്പോൾ വെള്ളൂരിൽ വർഷങ്ങളായി ഇതു നടക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി.പറമ്പടിത്തോട്ടിൽ പെട്ടിയും പറയുമാണ് ഏറെക്കാലത്തിനു ശേഷം കർഷകർക്കു ലഭിച്ച ആശ്വാസം. എന്നാൽ തോടിന്റെ ബണ്ട് മണ്ണിട്ട് ഉയർത്തിയാൽ മാത്രമേ കൃഷി നേരത്തെ ഇറക്കാൻ കഴിയൂ.ചീപ്പുങ്കൽ ഭാഗത്ത് കൽക്കെട്ടിലെ ചോർച്ചയും കൃഷി വൈകാൻ കാരണമാകുന്നുണ്ട്.

കൊയ്യാൻ പാകമായ 50 ഏക്കറോളം സ്ഥലത്തെ നെൽക്കൃഷിയാണ് വിളഞ്ഞ ശേഷം കൊയ്യാൻ കഴിയാതെ പോയത്. ഇതു വെള്ളൂർ പഞ്ചായത്തിലെ മാത്രം കണക്കാണ്.എടയ്ക്കാട്ടുവയലിൽ 100 ഏക്കറിലേറെ വിളഞ്ഞ നെല്ല് നശിച്ചു .കൃഷിയിൽ മുഴുവൻ പണവും ഇറക്കിയ ശേഷമാണ് കർഷകന് ഭീമമായ നഷ്ടം വന്നത്. കൃഷിഭവന്റെ ഭാഗത്തു നിന്നും കാര്യമായ ഇടപെടലുണ്ടായിട്ടില്ലെന്നാണ് കർഷകരുടെ വിമർശനം.പെട്ടിയും പറയും പ്രവർത്തിപ്പിക്കുന്ന മോട്ടറിന് മെയ്ന്റിനൻസ് ഇല്ലാത്തതുകൊണ്ട് കൃഷി വൈകിയാണ് ഇറക്കിയത്.ഇവിടെ പഞ്ചായത്തിന്റെ സഹായത്തിൽ ഒരു ഓപ്പറേറ്ററേയും വയ്ക്കേണ്ടതുണ്ട്. ഇതുമൂലം കൊയ്ത്ത് വൈകി.മഴയെത്തിയപ്പോഴേക്കും കൊയ്യാനായില്ല.കൊയ്ത്ത് യന്ത്രം ഇറക്കിയപ്പോൾ ചക്രം താഴ്ന്നതോടെ അവരും മടങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com