ADVERTISEMENT

കോരുത്തോട് ∙ ശബരിമല വനം അതിർത്തി പ്രദേശത്തു കാട്ടാനശല്യം വീണ്ടും വ്യാപകമാകുന്നു. നാലു വർഷമായി വനം അതിർത്തി ഗ്രാമങ്ങൾക്കു സമീപം നടക്കുന്ന കാട്ടാനയെ തുരത്താൻ ശാസ്ത്രീയ മാർഗങ്ങൾ ഒന്നും സ്വീകരിക്കാൻ അധികൃതർക്കു കഴിഞ്ഞിട്ടില്ല. കോരുത്തോട് കണ്ടങ്കയം പ്രദേശത്ത് ഒരാഴ്ചയായി വ്യാപക നാശനഷ്ടങ്ങൾ വരുത്തുകയാണു കാട്ടാനകൾ. ജനവാസ മേഖലകളിലേക്ക് ആനകൾ എത്തിത്തുടങ്ങിയതോടെ ആളുകളുടെ ഭീതി വർധിക്കുന്നു.

സന്ധ്യ മയങ്ങുമ്പോൾ ആനകളുടെ അലർച്ചയും വൻമരങ്ങൾ വനത്തിൽ കടപുഴകി വീഴുന്ന ശബ്ദവും കേട്ട് വനം അതിർത്തി ഗ്രാമങ്ങൾ ഭീതിയിലാണ്. ഒരു വർഷം മുൻപ് പനക്കച്ചിറ മടുക്ക പ്രദേശത്ത് ആനകളുടെ ശല്യം ജനവാസ മേഖലയിൽ വ്യാപകമായിരുന്നു. ഇൗ സാഹചര്യത്തിൽ നാട്ടുകാർ ഒന്നുചേർന്ന് പടക്കം പൊട്ടിച്ചും വനപാലകരെത്തി വെടി മുഴക്കിയും ആനകളെ താൽക്കാലികമായി തുരത്തുകയായിരുന്നു പതിവ്.

കുട്ടിയാന അടക്കം 6 ആനകൾ അടങ്ങുന്നതാണു സംഘം. മടുക്ക – കൊമ്പുകുത്തി റൂട്ടിൽ വനപാതയിൽ പകൽ പോലും ആനകളെ നാട്ടുകാർ കണ്ടിരുന്നു. കോരുത്തോട് പഞ്ചായത്തിലെ കാളകെട്ടി, കണ്ടങ്കയം, കൊമ്പുകുത്തി, മടുക്ക ടോപ്പ്, പനക്കച്ചിറ, മഞ്ഞക്കൽ, പെരുവന്താനം പഞ്ചായത്തിലെ ഇഡികെ തുടങ്ങിയ അതിർത്തി ഗ്രാമങ്ങൾക്കു സമീപത്താണ് ആനകളുടെ സഞ്ചാരം. ആനകൾ നാട്ടിൽ ഇറങ്ങാതിരിക്കാൻ വനം അതിർത്തിയിൽ സൗരോർജ വേലികൾ ഉണ്ടെങ്കിലും അതുകൊണ്ടൊന്നും കാര്യമുണ്ടാകുന്നില്ല.

ആനകളെ ഉൾവനത്തിലേക്ക് ഓടിക്കാനും നടപടികൾ സ്വീകരിക്കുന്നില്ല.സൗരോർജ വേലികൾ പല സ്ഥലങ്ങളിൽ ഉണ്ടെങ്കിലും അവയൊന്നും പ്രയോജനം ചെയ്യുന്നില്ല എന്നു ജനങ്ങൾ ആരോപിക്കുന്നു. വേലികൾ പ്രവർത്തനക്ഷമമല്ലാത്ത സ്ഥലത്തു കൂടി നാട്ടിലേക്ക് ഇറങ്ങുന്ന ആനകൾ കിലോമീറ്ററുകൾ സഞ്ചരിക്കുന്ന കാഴ്ചയും മുൻവർഷം ഉണ്ടായിട്ടുണ്ട്. ആളുകളെ ആക്രമിക്കുന്ന സംഭവങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല എന്നതു മാത്രം വനം അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങൾ ഭാഗ്യമായി കരുതുന്നു.

ആനക്കാര്യത്തിനിടെ കരടി, പുലി, കാട്ടുപന്നി, കാട്ടുപോത്ത്

2017 മാർച്ചിൽ കൊമ്പുകുത്തിയിൽ കരടിയെ കിണറ്റിൽ വീണ നിലയിൽ കണ്ടെത്തി എന്ന വാർത്ത കാട്ടുതീ പോലെ പടർന്നപ്പോൾ നാടു വിറച്ചിരുന്നു. രാത്രി നാട്ടിലിറങ്ങിയ കരടി കിണറ്റിൽ വീഴുകയും മയക്കുവെടി വച്ചു പുറത്തെടുത്ത ശേഷം ചത്തുപോകുകയും ചെയ്തു. കരടി നാട്ടിലോ എന്ന് ആദ്യമായി അതിശയിച്ചു പോയ നാട്ടുകാരെ പേടിപ്പിക്കാൻ പക്ഷേ, കരടി പിന്നീട് എത്തിയിട്ടില്ല. എന്നാൽ മറ്റു മൃഗങ്ങൾ പതിവുസന്ദർശകരായിരുന്നു.

ടിആർ ആൻഡ് ടി എസ്റ്റേറ്റിന്റെ ഇഡികെ, കുപ്പക്കയം, ചെന്നാപ്പാറ പ്രദേശങ്ങൾ ഇപ്പോൾ പുലിഭീതിയിലാണ്. ഒട്ടേറെ പശുക്കിടാങ്ങളെയും നായ്ക്കളെയും കടിച്ചു കൊലപ്പെടുത്തിയ നിലയിൽ കാണപ്പെട്ടു. കഴിഞ്ഞ ദിവസവും കൊമ്പുകുത്തി വനം പാതയിൽ കാട്ടുപോത്തുകളെ നാട്ടുകാർ കണ്ടു. മലയോര മേഖലയിലെ വനം അതിർത്തി ഗ്രാമങ്ങളിൽ എല്ലാം ഇത്തരത്തിൽ മൃഗങ്ങൾ ഇറങ്ങുന്നതു പതിവായി.

കഴിഞ്ഞ ദിവസം ചെന്നാപ്പാറയിൽ നിന്നു രാജവെമ്പാലയെ പിടികൂടിയിരുന്നു. മടുക്ക മൈനാക്കുളം ഭാഗത്തു മലയണ്ണാൻ ഇറങ്ങി കൃഷി നശിപ്പിക്കുന്നതും പതിവായി. കാട്ടുപന്നികൾ എല്ലാ പ്രദേശങ്ങളിലും വ്യാപകമായി. ഇതോടെ മലയോര മേഖലയിലെ വനവുമായി ബന്ധപ്പെട്ട പ്രദേശങ്ങളിൽ രാത്രിയാത്ര തന്നെ ഒഴിവാക്കുകയാണു നാട്ടുകാർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com