ADVERTISEMENT

ഇന്ന് ദേശീയ ഡോക്ടേഴ്സ് ദിനം

പാമ്പാടി ∙ പുലർച്ചെ രണ്ടു മണി. വെറ്ററിനറി സർജൻ ഡോ. സൂര്യ സുരേന്ദ്രന്റെ ഫോണിലേക്കു കോൾ എത്തുന്നു: ‘പശു പ്രസവിക്കുന്നില്ല...’ ഡോക്ടർ ഉടൻ പുറപ്പെട്ടു. അൽപം അപകടാവസ്ഥയിലായിരുന്നു ആ പശുവിന്റെ അവസ്ഥ. ഒടുവിൽ കിടാവിനെ പുറത്തെടുത്തു, പശുവിനെയും രക്ഷിച്ചു. വീട്ടുകാർ ആ കിടാവിന് ഇട്ടിരിക്കുന്നതു ഡോക്ടറുടെ പേരു തന്നെ– സൂര്യ! 

പാമ്പാടി ബ്ലോക്കിൽ ആദ്യമായി നിയമനം ലഭിച്ച രാത്രികാല എമർജൻസി വെറ്ററിനറി സർജനാണു ഡോ. സൂര്യ സുരേന്ദ്രൻ. സൂര്യയ്ക്കു രാത്രികൾ വെല്ലുവിളി നിറഞ്ഞതാണ്. പുഷ്പം പോലെ ആ വെല്ലുവിളിയെ നേരിടുകയാണു കർഷകരുടെ മനസ്സിൽ ഇടം നേടിയ ഈ ഡോക്ടർ.കഴിഞ്ഞ 8 മാസത്തിനിടെ രാത്രി ഡോ. സൂര്യ ഏറ്റവുമധികം പ്രാവശ്യം കേട്ട ചോദ്യം ഇതാണ്: ‘‘കിടാവിനെ വലിച്ചെടുക്കാൻ വലിയ ബുദ്ധിമുട്ടുണ്ട്. ഡോക്ടറെക്കൊണ്ടു തനിയെ സാധിക്കുമോ? വേറെ ആരെയെങ്കിലും വിളിക്കണോ?’’ 

വനിതാ ഡോക്ടറായതിനാലാണ് ഈ ചോദ്യമെന്നു ഡോ. സൂര്യ സുരേന്ദ്രൻ (26) പറയുന്നു. അതുകൊണ്ടുതന്നെ ആ ചോദ്യത്തെ ചിരിച്ചുകൊണ്ടു മറികടക്കുകയാണു സൂര്യയുടെ രീതി. പശു– ആട് പ്രസവപ്രശ്നങ്ങളാണു വെറ്ററിനറി ഡോക്ടർമാർ രാത്രികാലത്തു കൂടുതലും നേരിടേണ്ടി വരുന്നത്.വയനാട്ടിലെ വെറ്ററിനറി കോളജിൽ നിന്ന് 8 മാസം മുൻപാണു പഠനം പൂർത്തിയാക്കിയത്. പലയിടങ്ങളിലും ജോലി തേടിയെങ്കിലും ഭൂരിഭാഗം ക്ലിനിക്കുകളിലും പുരുഷ ഡോക്ടർമാർക്കാണു മുൻഗണന. ബ്ലോക്ക് തലത്തിൽ ഡോക്ടറുടെ ഒഴിവിലേക്ക് അപേക്ഷിച്ചു. രാത്രികാല ഡ്യൂട്ടി ഏറ്റെടുക്കാൻ സാധിക്കുമോ എന്ന ചോദ്യം പലരും ചോദിച്ചു. 

കിടങ്ങൂർ മുതൽ എലിക്കുളം വരെ 8 പഞ്ചായത്തുകളാണു പാമ്പാടി ബ്ലോക്കിന്റെ പരിധിയിലുള്ളത്. ആദ്യം സഹായത്തിനു സുഹൃത്തായ ഡോ.സുധർമയെയും കൂട്ടി. ശമ്പളം പങ്കിട്ടു. 3 മാസം കഴിഞ്ഞപ്പോൾ ഡോ.സുധർമയ്ക്കു മറ്റൊരു ജോലി കിട്ടി. പിന്നീട് സേവനപാതയിൽ സൂര്യ മാത്രമായി.കർഷകർക്കു വളർത്തുമൃഗങ്ങളോടുള്ള സ്നേഹം നേരിട്ടു കാണാറുണ്ട് സൂര്യ. വളർത്തുമൃഗങ്ങൾക്കു രാത്രി പ്രശ്നമുണ്ടായാൽ ഓടിയെത്താൻ

ഡോക്ടർ ഉണ്ടെന്നത് അവർക്കു വലിയ ആശ്വാസമാണ്. അവധി ദിവസങ്ങളിൽ പോലും അടിയന്തര കോൾ വന്നാൽ ഓടിയെത്താറുണ്ട്. രാത്രിയാത്രയ്ക്കായി ഓട്ടോറിക്ഷയുമായി ഷിബുവും ഒപ്പമുണ്ട്. പ്രസവിക്കാൻ ബുദ്ധിമുട്ടിയ 2 പശുക്കൾക്കു കസേര ഇട്ടുകൊടുത്ത് ഇരുത്തി കിടാവിനെ പുറത്തെടുത്ത സംഭവങ്ങളും സൂര്യയുടെ ഓർമയിലുണ്ട്. മീനടം മുണ്ടിയാക്കൽ മണ്ണുക്കുന്നേൽ സുരേന്ദ്രൻ–രോഹിണി ദമ്പതികളുടെ മകളാണു ഡോ. സൂര്യ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com