ദാമു ഇവിടെ സ്റ്റാർ; സ്കൂൾ മുഴുവൻ നിരീക്ഷണത്തിലാണ്, ഒന്നര വർഷമായുള്ള കാവൽ
Mail This Article
പലയിടത്തും തെരുവുനായ്ക്കൾ ഭീഷണിയാകുമ്പോൾ ദാമു അത്തരക്കാരനല്ല
പ്ലാശനാൽ ∙ ജനിച്ചതു തെരുവിലാണെങ്കിലും വളർന്ന സാഹചര്യം ദാമോദനെ അടിമുടി മാറ്റി. ദാമോദരനെ പരിചയപ്പെടണമെങ്കിൽ സെന്റ് ആന്റണീസ് സ്കൂളിലെത്തണം. കഴിഞ്ഞ ഒന്നര വർഷമായി സ്കൂളിന്റെ കാവൽക്കാരനായി ദാമോദരൻ എന്ന തെരുവുനായയുണ്ട്. സ്കൂളിലെ അനുസരണയുള്ള കാവൽനായയാണ് ദാമു എന്നു വിളിക്കുന്ന ഈ നായ.
ദാമോദരന്റെ താമസും ഭക്ഷണവുമെല്ലാം ഇവിടെത്തന്നെ. കഴിഞ്ഞ ലോക്ഡൗൺ കഴിഞ്ഞ് സ്കൂൾ തുറന്ന സമയത്താണു ദാമോദരനും സ്കൂളിലെത്തിയത്. സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിലാണു കിടക്കുന്നതെങ്കിലും സ്കൂൾ മുഴുവൻ ദാമോദരന്റെ നിരീക്ഷണത്തിലാണ്. രാവിലെയും അവധി ദിവസങ്ങളിലും സ്കൂളിലെ താൽക്കാലിക ജീവനക്കാരി അനുവിന്റെ വീട്ടിൽ പോയി ഭക്ഷണം കഴിക്കും.
സ്കൂൾ പ്രവൃത്തി ദിവസങ്ങളിൽ ദാമോദരന്റെ ഭക്ഷണം കുശാലാണ്. കുട്ടികൾ നൽകുന്ന ഭക്ഷണം കഴിച്ച് അവരോടൊപ്പം കറങ്ങും. സ്കൂളിലെ ഉച്ചക്കഞ്ഞിയും കിട്ടും. രാത്രിയായാൽ സ്കൂൾ മുറ്റത്തു കൂടി സവാരി നടത്തിയ ശേഷമേ ദാമോദരൻ കിടക്കൂ. രാത്രി സ്കൂൾ മുറ്റത്തേക്ക് ആരെയും കടത്തിവിടില്ല. തെരുവുനായ്ക്കളെ ദാമോദരൻ സ്കൂൾ മുറ്റത്തു കയറ്റില്ല. പൂർണമായി ശാന്തനായ ദാമോദരൻ ഇപ്പോൾ സ്കൂളിന്റെ ഭാഗമായി മാറിയെന്നു പ്രിൻസിപ്പൽ ജോബിച്ചൻ ജോസഫ് പറഞ്ഞു.