പപ്പായക്കൃഷിയിൽ നേട്ടമുണ്ടാക്കി ജയ്സൺ പോൾ; 3 ഏക്കറോളം സ്ഥലം പാട്ടത്തിനെടുത്താണു കൃഷി
Mail This Article
പള്ളിക്കത്തോട് ∙വാണിജ്യ പഴകൃഷിയിൽ പപ്പായക്കൃഷി ചെയ്തും നേട്ടം ഉണ്ടാക്കാമെന്നു തെളിയിക്കുകയാണ് പൊൻകുന്നം സ്വദേശി ജെയ്സൺ പോൾ. തോപ്പിൽ പടിയിൽ വ്യാവസായിക അടിസ്ഥാനത്തിൽ 3 ഏക്കറോളം സ്ഥലം പാട്ടത്തിനെടുത്താണു കൃഷി. പൊക്കം കുറവുള്ള റെഡ് ലേഡി ഇനമാണു കൃഷി ചെയ്തത്. പാലക്കാട്ടെ സ്വകാര്യ നഴ്സറിയിൽ നിന്നുമുള്ള തൈകൾ 6 മാസം മുൻപ് നട്ടു . തൈകളുടെ പ്രായം കൃത്യമായി ഉറപ്പാക്കിയാണ് നടീലിനായി എത്തിച്ചത്. 1 മുതൽ ഒന്നര മാസം വരെ പ്രായമായ തൈകളാണ് നടീലിന് അനുയോജ്യം.
ഒരാൾ പൊക്കം എത്തുന്നതിനു മുൻപ് തന്നെ കായ്കൾ വിളവെടുപ്പിനു പാകമായി തുടങ്ങി. ഒരു ചെടിയിൽ നിന്ന് 20 മുതൽ 25 വരെ പഴങ്ങൾ വരെ ഓരോ വർഷവും ലഭിക്കും. നിലത്തു നിന്നു പപ്പായ വിളവ് എടുക്കാം എന്നതിനാൽ തൊഴിലാളി ചെലവും ഒഴിവാക്കാം.പഴം ഒന്നിന് രണ്ട് കിലോയിൽ അധികം തൂക്കം ലഭിക്കുന്നുണ്ട്. ഒരു പപ്പായയിൽ നിന്നു 3 വർഷം വരെ വിളവെടുക്കാം. കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലെ ഫ്രൂട്ട് സ്റ്റാളുകൾ , ജ്യൂസ് സെന്ററുകൾ എന്നിവയാണ് പ്രധാന വിപണി.പാമ്പാടി കൃഷി അസി.ഡയറക്ടർ ലെൻസി തോമസ്, കൃഷി ഓഫിസർ പ്രവീൺ ജോൺ എന്നിവരുടെ നേതൃത്വത്തിൽ പപ്പായ തോട്ടം സന്ദർശിച്ചു നിർദേശങ്ങൾ നൽകുകയും ചെയ്തു.