ഹൃദയം നിറയെ ആമ്പൽച്ചോപ്പ്; പതിവു തെറ്റാതെ കാഴ്ചവിരുന്നൊരുക്കി മലരിക്കൽ
Mail This Article
തിരുവാർപ്പ് ∙ പതിവു തെറ്റാതെ കാഴ്ചവിരുന്നൊരുക്കി മലരിക്കലിൽ ആമ്പലുകൾ പൂവിട്ടുതുടങ്ങി. ഹെക്ടർ കണക്കിനു പാടത്ത് ആമ്പൽ വിരിയും. നൂറുകണക്കിനു സഞ്ചാരികൾ എത്തുമെന്നാണ പ്രതീക്ഷ. പൂവിട്ടു തുടങ്ങിയപ്പോൾ മുതൽ സഞ്ചാരികളുടെ വരവു തുടങ്ങി. ഓഗസ്റ്റ്, സെപ്റ്റംബർ മാസമാകുന്നതോടെ പാടം ആമ്പൽപ്പൂക്കളാൽ നിറയും.എല്ലാ വർഷവും കൊയ്ത്ത് കഴിഞ്ഞ് പാടത്ത് വെള്ളം കയറ്റുമ്പോഴാണ് ആമ്പൽ കിളിർത്തുടങ്ങുന്നത്. വെള്ളം വറ്റിക്കുന്ന സമയത്ത് ചെളിയിൽ വീണുകിടക്കുന്ന വിത്താണു പിന്നീട് കിളിർത്തുവരുന്നത്. വിതയ്ക്ക് പാടം വറ്റിക്കുന്നത് വരെ പാടത്ത് ആമ്പൽ നിറഞ്ഞുനിൽക്കും.
േവർഷങ്ങളായി ആമ്പൽ ധാരാളമായി ഉണ്ടാകുന്നുവെന്നതാണു പ്രത്യേകത. പൂക്കളെ അടുത്തു പോയി കാണുന്നതിനും വള്ളക്കാർ സഹായിക്കും. സഞ്ചാരികളെ വള്ളത്തിൽ പാടത്തേക്കു കൊണ്ടുപോകും. വള്ളക്കാർക്കു പണം നൽകണം. കുമരകത്ത് നിന്ന് 9 കിലോമീറ്ററും കോട്ടയത്ത് നിന്ന് ഏഴര കിലോമീറ്ററും സഞ്ചരിച്ചാൽ കാഞ്ഞിരം മലരിക്കലിൽ എത്താം. കോവിഡ് മൂലം മുൻവർഷങ്ങളിൽ ആമ്പൽ കാണാൻ സഞ്ചാരികളെ അനുവദിച്ചിരുന്നില്ല. പ്രതിസന്ധി മാറിയപ്പോൾ അവസാന സമയങ്ങളിൽ സഞ്ചാരികൾക്കായി തുറന്നുകൊടുത്തിരുന്നു. ഈ വർഷം നിയന്ത്രണങ്ങൾ ഇല്ലാത്തതിനാൽ സഞ്ചാരികൾ ഏറെ എത്തുമെന്ന പ്രതീക്ഷയിലാണു നാട്ടുകാർ.