അച്ഛൻ നൽകിയ ഉപദേശം സ്വീകരിച്ചു; സംഗീതമേ.....കുടുംബ സന്തോഷമേ....
Mail This Article
പള്ളിക്കത്തോട് ∙ സംഗീതത്തിന്റെ വഴിയേ യാത്ര ചെയ്യാനാണ് കലാകാരനായ അച്ഛൻ മക്കൾക്കു നൽകിയ ഉപദേശം. നാലു മക്കളും അതുകേട്ടു, സംഗീതം ജീവിത സപര്യയാക്കി.സംഗീത, നാടക കലാകാരനും കൊത്തുപണി വിദഗ്ധനുമായിരുന്ന പരേതനായ അമയന്നൂർ എ.ജി.ഭാസ്കരനാചാരിയുടെ മക്കളായ ളാക്കാട്ടൂർ പൊന്നപ്പൻ (75), ബി.ഗോപാലകൃഷ്ണൻ( 63), രാജു ഭാസ‌്കർ (60), ബി.അശോക് (59) എന്നിവരാണ് ആ മക്കൾ. നാലു സഹോദരിമാരും ഇവർക്കുണ്ട്. രാധമ്മ , ഓമന, ശശികല, പരേതയായ രാജമ്മ എന്നിവർ.
ആകാശവാണിയിലെ ഒന്നാം ഗ്രേഡ് ആർട്ടിസ്റ്റാണ് ളാക്കാട്ടൂർ പൊന്നപ്പൻ. മുന്നൂറിലധികം ലളിതഗാനങ്ങൾക്കും 50 പ്രഫഷനൽ നാടകങ്ങൾക്കും സംഗീത സംവിധാനം ചെയ്തു. ആയിരത്തോളം കവിതകളും എഴുതി. മറ്റക്കര, മഞ്ഞാമറ്റം ഉൾപ്പെടെ വിവിധ സ്കൂളുകളിൽ സംഗീത അധ്യാപകനായിരുന്നു. റിട്ട.ഹെഡ്മിസ്ട്രസ് ലീലാമ്മ ഭാര്യ.
ഗിറ്റാറിസ്റ്റും ചിത്രകലാ അധ്യാപകനുമാണ് ഇളങ്ങുളത്തു സ്ഥിര താമസമാക്കിയ ബി.ഗോപാലകൃഷ്ണൻ. പാലാമ്പ്ര, കറിക്കാട്ടൂർ സ്കൂളിലെ സേവനത്തിനു ശേഷം വിരമിച്ചു. ഇപ്പോൾ വിവിധ നാടക, ഗാനമേള ട്രൂപ്പുകളിലും കാഥികൻ വിനോദ് ചമ്പക്കരക്ക് ഒപ്പവും ഗിറ്റാർ അവതരിപ്പിക്കുന്നു. റിട്ട. ഹെൽത്ത് സൂപ്പർവൈസർ ചന്ദ്രികയാണു ഭാര്യ.പള്ളിക്കത്തോട്ടിൽ സ്ഥിരതാമസമാക്കിയ രാജു ഭാസ്കർ സംഗീത അധ്യാപകനും വയലിനിസ്റ്റുമാണ്.
കാഞ്ഞിരപ്പള്ളിയിൽ എ.കെ.ജെ.എം സ്കൂളിൽ അധ്യാപകനാണ്. പാലായിലെ സൂപ്പർ ബീറ്റ്സ് ഗാനമേള ട്രൂപ്പിൽ വയലിനിസ്റ്റാണ്. അധ്യാപികയായ കൃഷ്ണയാണ് ഭാര്യ.ളാക്കാട്ടൂർ താമസിക്കുന്ന ബി.അശോക് കീ ബോർഡ് അധ്യാപകനാണ്. ഏറ്റുമാനൂർ,പാലാ എന്നിവിടങ്ങളിൽ വിവിധ അക്കാദമികളിലും സ്കൂളുകളിലും അധ്യാപകനായ അദ്ദേഹം വിദേശ മലയാളികൾക്ക് ഓൺലൈൻ ക്ലാസും നടത്തി വരുന്നു. രമയാണു ഭാര്യ.