പുറത്തുനിന്നുള്ള ‘ശുചിത്വ പാഠം’ വേണ്ട: എംജി
Mail This Article
ഏറ്റുമാനൂർ ∙ മാലിന്യസംസ്കരണ പദ്ധതിയുടെ പേരിൽ എംജി സർവകലാശാലയും ക്യാംപസ് സ്ഥിതി ചെയ്യുന്ന അതിരമ്പുഴ ഗ്രാമപ്പഞ്ചായത്തും തമ്മിൽ നേർക്കു നേർ. തുമ്പൂർമുഴി മാതൃക ജൈവമാലിന്യ സംസ്കരണ കേന്ദ്രവും ‘ടേക്ക് എ ബ്രേക്ക്’ പദ്ധതിയും സ്ഥാപിക്കാൻ അതിരമ്പുഴ ഗ്രാമപ്പഞ്ചായത്ത് സമർപ്പിച്ച പദ്ധതിക്കു സർവകലാശാല സിൻഡിക്കറ്റ് അനുമതി നിഷേധിച്ചു. ഓഗസ്റ്റ് ഒന്നു മുതൽ ക്യാംപസിൽ പ്ലാസ്റ്റിക് മാലിന്യം കണ്ടെത്തിയാൽ കർശന നടപടിയും വൻ പിഴയും ഈടാക്കുമെന്ന കർശന നിലപാട് അറിയിച്ച് അതിരമ്പുഴ ഗ്രാമപ്പഞ്ചായത്ത്.
ക്യാംപസിനുള്ളിൽ മറ്റ് ഏജൻസികളുടെ പദ്ധതി വേണ്ടെന്നാണ് തീരുമാനമെന്നു സർവകലാശാല വിശദീകരിക്കുന്നു. മാലിന്യം ഉറവിടത്തിൽത്തന്നെ സംസ്കരിക്കുന്ന തുമ്പൂർമുഴി മാതൃക പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നടപ്പാക്കി തുടങ്ങിയിരുന്നു. ഇതു സർവകലാശാലയിലും സ്ഥാപിക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിട്ടത്. ടേക്ക് എ ബ്രേക്ക് പദ്ധതി എംജി സർവകലാശാലയുടെ മുഖ്യകവാടത്തിനു സമീപം സ്ഥാപിക്കാനായിരുന്നു നിർദേശം.
ഇവിടെയുള്ള ബസ് കാത്തിരിപ്പു കേന്ദ്രം കാടുകയറിയും പിറകുവശത്ത് മാലിന്യം നിറഞ്ഞും വൃത്തികേടായിരിക്കുകയാണ്. കോഫി ഷോപ്പ്, എടിഎം കൗണ്ടർ, കുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാർക്കുള്ള ഫീഡിങ് പോയിന്റ്, സ്ത്രീകൾക്കും പുരുഷൻമാർക്കും പേ ആൻഡ് യൂസ് ശുചിമുറികൾ എന്നിവയാണു ‘ടേക്ക് എ ബ്രേക്കി’ൽ വിഭാവനം ചെയ്ത്. നടത്തിപ്പു ചുമതല കുടുംബശ്രീ ഉൾപ്പെടെയുള്ള ഏജൻസികൾക്കായിരിക്കും. സർവകലാശാലയിൽ ആധുനിക രീതിയിലുള്ള പദ്ധതി അനുയോജ്യമാണെന്നു ബോധ്യപ്പെട്ടതിനാലാണു പഞ്ചായത്ത് ഇത്തരത്തിലുള്ള നിർദേശം മുന്നോട്ടുവച്ചതെന്ന് അധികൃതർ പറയുന്നു.