മോഷ്ടിക്കപ്പെട്ട 48 പവൻ സ്വർണത്തിൽ 21 പവൻ ഇടവഴിയിൽ; മോഷ്ടാക്കൾ വീടിനെപ്പറ്റി നല്ല ധാരണയുള്ളവർ
Mail This Article
പാമ്പാടി ( കോട്ടയം) ∙ വൈദികന്റെ വീട്ടിൽനിന്നു മോഷണം പോയ 48 പവൻ ആഭരണങ്ങളിൽ 21 പവനും വീടിനോടു ചേർന്ന ഇടവഴിയിൽനിന്നു കിട്ടി. മോഷ്ടാക്കളുടെ കയ്യിൽനിന്നു വീണുപോയതാണ് ഇതെന്നു കരുതുന്നു. തൃക്കോതമംഗലം സെന്റ് മേരീസ് ബത്‌ലഹം പള്ളി വികാരി കൂരോപ്പട പുളിമൂട് ഇലപ്പനാൽ ഫാ. ജേക്കബ് നൈനാന്റെ വീട്ടിലാണ് ചൊവ്വാഴ്ച വൈകിട്ടു മോഷണം നടന്നത്. ഫാ. ജേക്കബും ഭാര്യ സാലിയും 4.15ന് പള്ളിയിൽപോയി 6.50നു തിരിച്ചെത്തി. ഇതിനിടെയായിരുന്നു മോഷണം. 80,000 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്.
വീടിന്റെ അടുക്കള വാതിൽ കുത്തിത്തുറന്നാണു മോഷ്ടാക്കൾ അകത്തു കയറിയത്. കട്ടിലിനടിയിൽ സൂക്ഷിച്ച താക്കോൽ എടുത്ത് അലമാര തുറന്നാണു പണവും ആഭരണങ്ങളും എടുത്തത്. ഫാ. ജേക്കബിന്റെ സഹോദരി അന്നമ്മ തോമസിന്റെ കുടുംബം അമേരിക്കയിലേക്കു പോകുമ്പോൾ ഏൽപിച്ചു പോയ 11 പവന്റെ സ്വർണമാല, ഫാ. ജേക്കബിന്റെ ഇളയ മകൻ ഷോണിന്റെ ഭാര്യ മോനിഷ അയർലൻഡിലേക്കു പോയപ്പോൾ ഏൽപിച്ച 12 വള, ഒരു പാദസരം, കൈച്ചെയിൻ എന്നിവയും നഷ്ടപ്പെട്ടതിൽ ഉൾപ്പെടുന്നു.
നഷ്ടപ്പെട്ട പണത്തിൽ 30,000 രൂപ വീതം കവറുകളിൽ രണ്ടിടത്തു സൂക്ഷിച്ചിരുന്നതാണ്. മറ്റൊരു ബാഗിൽ 20,000 രൂപയും ഉണ്ടായിരുന്നു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എൻ.ബാബുക്കുട്ടന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് സ്ഥലത്തെത്തി.
മോഷ്ടാക്കൾ വീടിനെപ്പറ്റി നല്ല ധാരണയുള്ളവർ
വൈദികന്റെ വീട്ടിൽ മോഷണം നടത്തിയത് സ്ഥിരം മോഷ്ടാക്കളല്ലെന്ന നിഗമനത്തിൽ പൊലീസ്. വീടിനെയും വീട്ടുകാരെയും പറ്റി നല്ല ധാരണയുള്ളവരാണു കുറ്റവാളികളെന്നു പൊലീസ് സംശയിക്കുന്നു. മോഷണം നടത്തി പരിചയമുള്ള സംഘമാണെങ്കിൽ താഴെ വീണുപോകാത്ത തരത്തിൽ ആഭരണങ്ങൾ കൊണ്ടു പോകുമായിരുന്നുവെന്നാണു കണക്കുകൂട്ടൽ.
ഫാ. ജേക്കബ് നൈനാൻ സന്ധ്യാപ്രാർഥനയ്ക്കു ഭാര്യയ്ക്കൊപ്പം പള്ളിയിലേക്കു പോകുമ്പോൾ വീടു പൂട്ടി താക്കോൽ സമീപത്തെ ബന്ധുവിനെ ഏൽപിച്ചിരുന്നു. ഇവരുടെ മൂത്തമകൻ ഷൈനോ വീടിനു മുന്നിൽ റോഡിന് എതിർവശത്ത് ഇൻഷുറൻസ് പോർട്ടൽ ഓഫിസ് നടത്തുന്നുണ്ട്. സമീപത്തെ വീട്ടിൽ ട്യൂഷനു പോയിരുന്ന മകനെ വിളിക്കാൻ ഷൈനോ ഓഫിസ് അടച്ചുപോയിരുന്നു. ഇങ്ങനെ വീട്ടിലും പരിസരത്തും ആരുമില്ലാത്ത സമയം കൃത്യമായി മനസ്സിലാക്കിയാണു മോഷണം നടന്നത്.
അതേസമയം, സമീപത്തെ പാറമടയിൽ ജോലി ചെയ്തിരുന്ന രണ്ട് അതിഥിത്തൊഴിലാളികളെ ഇന്നലെ മുതൽ കാണാനില്ലെന്നു പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. മോഷണം നടന്ന വീട്ടിൽനിന്നു മണംപിടിച്ച പൊലീസ് നായ ‘ചേതക്’ സമീപത്തെ തൊടിയിലൂടെ നടന്ന് ഇടവഴിയിലൂടെ പാമ്പാടി – കൂരോപ്പട റോഡിലേക്ക് ഇറങ്ങി. ഈ ഇടവഴിയിലായിരുന്നു ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്വർണം കിടന്നിരുന്നത്. തുടർന്നു പാമ്പാടി ദിശയിലേക്ക് 200 മീറ്ററോളം ഓടി. ഇവിടെ അതിഥിത്തൊഴിലാളികൾ താമസിക്കുന്ന ഷെഡിനു മുന്നിലെത്തി കുരച്ചുനിന്നു.