ഇത്രയും കുഴികളേ ഉള്ളോയെന്ന് സംശയിക്കുന്നവരോട്: ഇനിയുമേറെ ഉൾപ്പെടുത്താനുണ്ട്, ദയവായി ക്ഷമിക്കണം...
Mail This Article
ഇതു കുഴികളുടെ സംസ്ഥാന സമ്മേളനമല്ല, സമ്മേളനത്തിലെ ചില പ്രതിനിധികളെ മാത്രം അവതരിപ്പിക്കുന്നു. ഇത്രയും കുഴികളേ ഉള്ളോയെന്ന് സംശയിക്കുന്നവരോട്: സ്ഥലപരിമിതി മൂലമാണ്, ദയവായി ക്ഷമിക്കണം...
കരിനിലം പോസ്റ്റ് ഓഫിസിന് സമീപത്തെ കുഴി
നാളുകളായി ടാറിങ് ഇളകി സഞ്ചാരയോഗ്യമല്ലാതായി ഇൗ റോഡ്. കുറച്ചു നാൾ മുൻപ് പ്രതിഷേധങ്ങൾ വ്യാപകമായതോടെ റോഡ് നിർമാണത്തിനു നടപടികൾ ഉടൻ ആരംഭിക്കുമെന്നും തുക അനുവദിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞെങ്കിലും ഇനിയും നടപടി ഉണ്ടായില്ല. കുഴികൾ നിറഞ്ഞ റോഡിൽ അപകടങ്ങളും നിത്യ സംഭവമാണ്. പ്രസിദ്ധമായ പശ്ചിമ ക്ഷേത്രം ഉൾപ്പെടെയുള്ള ഇൗ റോഡിലേക്ക് കയറാൻ വണ്ടൻപതാൽ, മടുക്ക, കോസടി കോരുത്തോട്, മുരിക്കുംവയൽ പുഞ്ചവയൽ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള മറ്റു ചെറിയ റോഡുകളെയാണു ജനങ്ങൾ ആശ്രയിക്കുന്നത്.- എ.കെ. പ്രഫുൽ ബൈക്ക് യാത്രക്കാരൻ കൊട്ടാരംകട, കോസടി
കാഞ്ഞിരപ്പള്ളി കുരിശുങ്കൽ ജംക്‌ഷനു സമീപം
ദേശീയ പാതയോടു ചേർന്ന് പ്രത്യേകിച്ച് വളവിലുള്ള വൻകുഴി അപകടങ്ങൾക്കിടയാക്കും. ടാറിങ്ങിൽ നിന്ന് അൽപം മാറിയാൽ കുഴിയിൽ അകപ്പെടും, ബാരിക്കേഡ് ടേപ്പ് വലിച്ചു കെട്ടിയിരിക്കുന്നത് രാത്രി കാണാൻ കഴിയാതെ വരുന്നത് അപകടത്തിനിടയാക്കും.- സാബു കമ്മോടത്ത്, ബൈക്ക് യാത്രികൻ.
കടുവാമൂഴിയിലെ കുഴി
ഈരാറ്റുപേട്ട പാലാ റോഡിൽ കടുവാമൂഴിയിലെ കുഴിയിൽ പല പ്രാവശ്യം വീണെങ്കിലും വാഹനം മറിയാതെ പിടിച്ചു നിന്നു. ഒരു മാസത്തിലേറെയായി ഈ കുഴിയുണ്ട്. ഇതിനു ചുറ്റും മെറ്റൽ നിരന്നു കിടക്കുന്നതിനാൽ അപകട സാധ്യത കൂടുതലുമാണ്. റോഡിന് ഒത്ത നടുവിലാണു കുഴി. ഇരുവശത്തേക്കും പോകുമ്പോഴും കുഴിയിൽ വീഴാനുള്ള സാധ്യത കൂടുതലാണ്. ഇവിടെ ബസ് സ്റ്റോപ്പുമുണ്ട്. ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ കുഴിയിൽ വീഴും. ഒട്ടേറെ ഇരുചക്ര വാഹനങ്ങൾ ഇവിടെ അപകടത്തിൽപെട്ടിട്ടുണ്ട്.-ബിനു ഇടയാടിയിൽ, ഗ്യാസ് ഏജൻസി മാനേജർ
കോത്തല എൻഎസ്എസ് സ്കൂളിനു സമീപം
കോത്തല 12–ാം മൈൽ കുരിശു ജംക്‌ഷൻ – ഇളങ്കാവ് റോഡിൽ പതിവായി സഞ്ചരിക്കുന്നു. കോത്തല എൻഎസ്എസ് സ്കൂളിനു സമീപം റോഡിലെ കുഴിയിലൂടെ സഞ്ചരിച്ചാൽ ആരായാലും കേസ് കൊടുത്തു പോകും. മീറ്ററുകൾ നീളത്തിലാണ് ഇവിടെ കുഴികൾ. മഴ പെയ്താൽ ഇതിൽ വെള്ളം കെട്ടി കിടക്കുകയും ചെയ്യും. - പി. ആർ. അജിത്കുമാർ. റിട്ട.ഗവ. ഉദ്യോഗസ്ഥൻ, രാജേന്ദ്രവിലാസം, പാമ്പാടി.
വടക്കേറാട്ട് പടി
കങ്ങഴ – വെള്ളാവൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഗ്രാമീണ റോഡ്. 5 വർഷമായി അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. വെള്ളക്കെട്ട് കാരണം കുഴിയുടെ ആഴം അറിയാതെ ബൈക്ക് യാത്രക്കാർ വീഴുന്നതു പതിവാണ്. നടന്നു പോകുന്നവരും വെള്ളക്കെട്ടിൽ ഇറങ്ങണം. വലിയ വാഹനങ്ങൾ പോകുമ്പോൾ ചെളി തെറിക്കാതിരിക്കാൻ ആൾക്കാർ ഓടി മാറുകയാണ്. ഗ്രാമീണ റോഡുകളെല്ലാം ഈ അവസ്ഥയിലാണ്.-ബ്ലെസ്സൻ ബാബു, കോഴിപ്ലാക്കൽ, കങ്ങഴ.
കോട്ടയം ∙ വഴിയിൽ കുഴിയുണ്ട്. ‘ന്നാ താൻ കേസ് കൊട്’ എന്നു പറഞ്ഞാ കാര്യം നടക്കില്ല സാറേ... കേസും കൊടുത്ത് വിധിയും വന്നു റോഡ് പണിയും കഴിഞ്ഞു വരുമ്പോഴേക്കും നട്ടെല്ലിന്റെ ‘പണി തീരും’. അതു കൊണ്ടു തന്നെ ഈ പാതാളക്കുഴികളുടെ കാര്യത്തിൽ അടിയന്തര തീരുമാനം വേണം. ഓണമാകുമ്പോഴേക്കും ഈ കുഴികളെല്ലാം കുളങ്ങളാകും. ഇപ്പോൾ തന്നെ ഏതാണ്ട് ആ മട്ടിലായിക്കഴിഞ്ഞു. സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും ഒരു കാര്യം പറയട്ടെ? നടുവൊടിക്കുന്ന കുഴികളിൽ വീഴുമ്പോൾ കേസ് കൊടുത്താലെന്താ എന്ന് ആരും ചിന്തിച്ചു പോകും. അങ്ങനെ തോന്നുന്ന കുറച്ചു കുഴികൾ ഇതാ:
ചെങ്ങളം അയ്യമാത്രയ്ക്കു സമീപത്തെ കുഴി
കോട്ടയം – കുമരകം റോഡിലെ കുഴികൾ ഇരുചക്രവാഹന യാത്രക്കാർക്കാണ് ഏറെ ഭീഷണി. കുമരകം ജംക്‌ഷനു സമീപം ഓട്ടോ റിക്ഷ സ്റ്റാൻഡിനു തെക്ക് വശത്ത് കുഴികളുടെ ബഹളമാണ്. ഏതു ഭാഗത്തു കൂടി പോയാലും കുഴിയിൽ വീഴും. ചെങ്ങളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഭാഗത്ത് 2 വമ്പൻ കുഴികൾ. അത് കഴിഞ്ഞ വായനശാല പിന്നിടുമ്പോൾ അയ്യമാത്ര ഭാഗത്ത് ഏറ്റവും വലിയ കുഴികൾ. റോഡിന്റെ പല ഭാഗത്തും ചെറുതും വലുതുമായി മറ്റ് അനേകം കുഴികൾ. ഇതാണ് റോഡിന്റെ അവസ്ഥ. ഭീതിയോടെയാണു ഇതു വഴി പോകുന്നത്. പലപ്പോഴും കുഴിയിൽ വീണിട്ടുണ്ട്. -ധനേഷ് മോഹൻ കുമരകം (ഇരുചക്രവാഹന യാത്രക്കാരൻ)
നാഗമ്പടം ബസ് സ്റ്റാൻഡിനു സമീപം
നാഗമ്പടം – റെയിൽവേ സ്റ്റേഷൻ റോഡിലൂടെ ബൈക്കിൽ യാത്ര. സ്റ്റാൻഡിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് പോകുമ്പോൾ ഓട്ടോ സ്റ്റാൻഡിന്റെ മുന്നിലാണ് കുഴി. അരയടി താഴ്ചയുള്ള കുഴിയിൽ വീണാൽ നടുവൊടിയുന്ന കാര്യം നിശ്ചയമാണ്. ഇതിലെ ബൈക്കിലെത്തുന്നവർക്ക് അഭ്യാസികളെക്കാൾ മെയ്‌വഴക്കം വേണം. കാറും ഓട്ടോയും ബ്രേക്ക് പിടിച്ച് പോയില്ലെങ്കിൽ വണ്ടികളുടെ അടിഭാഗം മുഴുവനും തകരും. -ഷാജൻ ഐപ്, പാമ്പാടി സ്വദേശി, സ്കൂട്ടർ യാത്രികൻ
കവിയൂർ റോഡിൽ ഫാത്തിമാപുരം റെയിൽവേ മേൽപാലത്തിനു സമീപം
കോട്ടയം – പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന കവിയൂർ റോഡിൽ ഫാത്തിമാപുരം റെയിൽവേ മേൽപാലത്തിനു സമീപം കുഴി രൂപപ്പെട്ടിട്ട് ഏറെക്കാലമായി. നിയന്ത്രണം വിട്ട് വാഹനങ്ങൾ മറിയുന്ന സംഭവങ്ങൾ ആവർത്തിക്കപ്പെടുകയാണ്. മഴക്കാലത്ത് കുഴികളിൽ ചെളിയും വെള്ളവും നിറയുന്നതോടെ യാത്ര ചെയ്യാനോ സമീപത്ത് നിൽക്കാനോ കഴിയാത്ത അവസ്ഥയാണ്. നാട്ടുകാർ കുഴികളിൽ മണ്ണിട്ട് ആഴം കുറയ്ക്കാൻ ശ്രമം നടത്തി. കുഴികളുള്ള ഭാഗത്ത് ചെടിനട്ട് അപായസൂചന നൽകാനും ശ്രമിക്കാറുണ്ട്. -പി.ജെ.ജോസഫ് ഫാത്തിമാപുരം സ്വദേശി
കടുത്തുരുത്തി – ഇലഞ്ഞി റോഡിലെ പൂവക്കോട് പാലത്തിനു സമീപത്തും മഠത്തിപ്പറമ്പ് വളവിലുമുള്ള കുഴി
കനത്ത മഴയിൽ റോഡിലെ കുഴിയിൽ വെള്ളം നിറയുന്നതോടെ കുഴിയറിയാതെ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നതു പതിവാണ്. ഈ റോഡിൽ വഴിവിളക്ക് തെളിയാത്തതും അപകടത്തിനു കാരണമാവുന്നു. പൂവക്കോടിന് സമീപം 30 മീറ്ററോളം ഭാഗത്താണു റോഡ് തകർന്നു കുഴി രൂപപ്പെട്ടിരിക്കുന്നത്. ഇരുചക്ര വാഹന യാത്രക്കാരാണ് കൂടുതലും അപകടത്തിൽ പെടുന്നത്. പലതവണ പരാതി നൽകിയെങ്കിലും പൊതുമരാമത്ത് വകുപ്പ് അധികൃതർ അവഗണിക്കുകയാണ്.- ജോസ് മൂണ്ടകുന്നേൽ സ്കൂട്ടർ യാത്രക്കാരൻ