ADVERTISEMENT

കോട്ടയം ∙ സ്വാതന്ത്ര്യ സമരത്തിന്റെ പ്രക്ഷോഭ ദിനങ്ങളിൽ ഗാന്ധിജി തിരുവിതാംകൂറിൽ സഞ്ചരിച്ചത് എൻഎസ്എസ് പ്രസിഡന്റും ട്രാവൻകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവുമായിരുന്ന ചങ്ങനാശേരി പരമേശ്വരൻ പിള്ളയുടെ കാറിൽ. 1924 മാർച്ച് 30 മുതൽ 603 ദിവസം നീണ്ടുനിന്ന വൈക്കം സത്യഗ്രഹത്തിൽ സമുദായാചാര്യൻ മന്നത്തു പത്മനാഭനും ഗാന്ധിജിക്കുമൊപ്പം ചങ്ങനാശേരി പരമേശ്വരൻ പിള്ളയും പങ്കെടുത്തു. സമരവഴികളിലൂടെ ചങ്ങനാശേരി പരമേശ്വരൻ പിള്ളയുടെ കാറും വിശ്രമമില്ലാതെ ഓടി. പരമേശ്വരൻ പിള്ളയുടെ റോൾസ് റോയ്സ് കാറിലായിരുന്നു ഗാന്ധിജിയുടെ യാത്ര.

1925,1934,1937 വർഷങ്ങളിൽ ഗാന്ധിജി തിരുവിതാംകൂർ മേഖലകളിൽ എത്തിയപ്പോഴാണു കോട്ടയത്തും വൈക്കത്തും മറ്റും പരമേശ്വരൻ പിള്ളയുടെ കാറിൽ സഞ്ചരിച്ചത്. വൈക്കത്തു നിന്നു മറ്റിടങ്ങളിലേക്ക് പോയത് ബോട്ട്മാർഗമാണ്. 1925 മാർച്ച് 10നു വൈക്കത്ത് എത്തിയതും ബോട്ടിലാണ്. തുടർന്ന് ഗാന്ധിജി ബോട്ട്മാർഗം ആലപ്പുഴയിലും പിന്നീട് തിരുവനന്തപുരത്തും എത്തി. തിരുവനന്തപുരത്തു നിന്നു തെക്കൻ ജില്ലകളിലേക്കു കാറിലായിരുന്നു യാത്ര.

ആ യാത്രയ്ക്കാണ് പരമേശ്വരൻ പിള്ളയുടെ കാർ ഉപയോഗിച്ചത്. പരമേശ്വരൻ പിള്ളയുടെ ഡ്രൈവറാണ് കാർ ഓടിച്ചത്. തിരുവനന്തപുരത്തു നിന്ന് 1925 മാർച്ച് 15നു കഴക്കൂട്ടം, ആറ്റിങ്ങൽ, കുണ്ടറ, കൊട്ടാരക്കര, അടൂർ, പന്തളം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം എന്നിവിടങ്ങളിലേക്കു നടത്തിയ യാത്രയിൽ പരമേശ്വരൻ പിള്ളയും ഒപ്പമുണ്ടായിരുന്നു. 1934 ജനുവരി 19നു ചങ്ങനാശേരിയിൽ ആനന്ദാശ്രമം ഉദ്ഘാടനത്തിനും ഗാന്ധിജി എത്തി. അടൂർ, പന്മന എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. അതും കാറിലായിരുന്നു യാത്ര.

പരമേശ്വരൻ പിള്ള ട്രാവൻകൂർ ഹൈക്കോടതിയിൽ 2 വർഷം പ്രാക്ടിസ് ചെയ്തു. 1906 മുതൽ 1913 വരെ ശ്രീമൂലം അസംബ്ലി അംഗമായിരുന്നു. 1913 –1927 കാലയളവിലാണ് ട്രാവൻകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായത്. 1917 മുതൽ 1928 വരെ എൻഎസ്എസിന്റെ പ്രസിഡന്റായിരുന്നു. 1937ൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ തിരുവനന്തപുരം ശാഖയുടെ അധ്യക്ഷനായും പ്രവർത്തിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com