ADVERTISEMENT

വൈക്കം∙ സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ വൈക്കം സത്യഗ്രഹ ചരിത്രത്തിന്റെ അവശേഷിക്കുന്ന ഏടുകളിൽ ഒരു സ്മൃതിയാത്ര. അയിത്തത്തിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യത്തെ ഐതിഹാസിക സമരമായിരുന്നു വൈക്കം സത്യഗ്രഹം. വൈക്കം ക്ഷേത്രത്തിലേക്കുള്ള 4 പൊതുവഴികളിൽ അയിത്ത ജാതിക്കാർക്ക് പ്രവേശനം നിഷേധിച്ചു. 1924 മാർച്ച് 30ന് ആരംഭിച്ച് അനവധി പ്രക്ഷോഭങ്ങൾ നീണ്ടുനിന്ന 603 ദിവസങ്ങൾക്ക് ശേഷം 1925 നവംബർ 23ന് സത്യഗ്രഹം അവസാനിച്ചു.

സത്യഗ്രഹ സ്മാരക ഗാന്ധി മ്യൂസിയം, ഗാന്ധി പ്രതിമ

പഴയ ബോട്ട് ജെട്ടിക്ക് സമീപമായിട്ടാണ് സത്യഗ്രഹ സ്മാരക ഗാന്ധി മ്യൂസിയം സ്ഥിതിചെയ്യുന്നത്. 1.8 കോടി രൂപ ചെലവിട്ടാണ് മ്യൂസിയം നിർമിച്ചത്. 2020 ജനുവരി 21ന് മ്യൂസിയം ജനങ്ങൾക്കായി തുറന്നു കൊടുത്തു. വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട ഫോട്ടോകളും ചരിത്ര രേഖകളും വിഡിയോ പ്രദർശനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതിന് സമീപം സംസ്ഥാന പുരാരേഖാ വകുപ്പിന്റെ കീഴിൽ 45 ലക്ഷം രൂപ മുടക്കിയാണ് നിർമിച്ച ഗാന്ധി പ്രതിമ നിർമിച്ചത്. 2015 ഓഗസ്റ്റ് 23ന് മുൻ മുഖ്യമന്ത്രി ഉമ്മൻ‌ ചാണ്ടി പ്രതിമ നാടിന് സമർപ്പിച്ചു.

വൈക്കം മഹാദേവ ക്ഷേത്രം പടിഞ്ഞാറേ നട.

വൈക്കം മഹാദേവ ക്ഷേത്രം, പടിഞ്ഞാറേ നട

അവർണ വിഭാഗങ്ങൾക്ക് ക്ഷേത്രത്തിൽ മാത്രമല്ല, അതിന് ചുറ്റുമുള്ള പൊതു വഴികളിലും പ്രവേശനം നിഷേധിച്ചിരുന്നു. സത്യഗ്രഹത്തെ പിന്തുണച്ച് തിരുവനന്തപുരത്തേക്ക് സവർണ ജാഥ നടത്തിയത് മന്നത്തു പദ്മനാഭനാണ്.

താന്തൈ പെരിയോർ സ്മാരകം.

തന്തൈ പെരിയോർ സ്മാരകം, വലിയകവല

വൈക്കം സത്യഗ്രഹത്തിന്റെ മുന്നണി പോരാളി ആയതോടെയാണ് തന്തൈ പെരിയോർ ഇ.വി.രാമസ്വാമി നായ്ക്കറിന് വൈക്കം വീരൻ എന്ന പേരു വീണത്. സത്യഗ്രഹ സമരത്തിൽ പങ്കെടുത്ത തമിഴ് നേതാവാണ് അദ്ദേഹം. മധുരയിൽനിന്ന് വൈക്കത്തേക്ക് അദ്ദേഹം ജാഥ നയിച്ചു. തമിഴ്നാട് സർക്കാർ സ്ഥാപിച്ച സ്മാരക മന്ദിരത്തിൽ ലൈബ്രറി, കുട്ടികൾക്കായി പാർക്ക്, ഇരിപ്പിടങ്ങൾ, ചിത്ര മ്യൂസിയം എന്നിവയുണ്ട്.

സത്യഗ്രഹ സ്മാരക ആശ്രമം സ്‌കൂൾ.

സത്യഗ്രഹ സ്മാരക ആശ്രമം സ്കൂൾ

വൈക്കം സത്യഗ്രഹികൾക്കായി ശ്രീനാരായണഗുരു സ്ഥലം വിലയ്ക്കുവാങ്ങി സ്ഥാപിച്ച സത്യഗ്രഹ ആശ്രമമാണ് വെല്ലൂർ മഠം. നിരവധി സമര സേനാനികൾ മഠത്തിൽ അന്തിയുറങ്ങി. ശ്രീനാരായണ ഗുരു, ഗാന്ധിജി, കെ.കേളപ്പൻ, ടി.കെ.മാധവൻ അടക്കം മഠത്തിലെത്തി. പഞ്ചാബിൽനിന്ന് അകാലികൾ ഇവിടെയെത്തി ഭക്ഷണശാല തുറന്നു. ഈ ആശ്രമം ആണ്  സത്യഗ്രഹ സ്മാരക ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ ആയി ഭാവി തലമുറയ്ക്ക് ദിശാബോധം പകരുന്നത്.

വൈക്കം ബോട്ട് ജെട്ടി

വൈക്കം ബോട്ട് ജെട്ടി

സത്യഗ്രഹത്തിൽ പങ്കെടുക്കാൻ ഗാന്ധിജി എറണാകുളത്തുനിന്നു ജലമാർഗം ബോട്ടിൽ വൈക്കത്ത് വന്നിറങ്ങിയ ബോട്ട് ജെട്ടി ഇന്നും സ്മാരകമായി നിലകൊള്ളുന്നു. ഷൊർണൂരിൽനിന്ന്‌ കാറിൽ എറണാകുളത്തെത്തി ഗാന്ധിജി അവിടെനിന്ന്‌ ബോട്ടിൽ വൈക്കത്തേക്ക് വരുകയായിരുന്നു. സത്യഗ്രഹത്തിൽ പങ്കെടുത്തവരെ അദ്ദേഹം അഭിസംബോധന ചെയ്തു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള വലിയൊരു ജനക്കൂട്ടം അദ്ദേഹത്തെ കാണാൻ എത്തിയിരുന്നു. വൈക്കം കായൽക്കരയിൽ നടന്ന സമ്മേളനത്തിൽ അദ്ദേഹം പങ്കെടുത്തു. രാജമുദ്രയുള്ള ബോട്ട് ജെട്ടിയെ ചരിത്ര സ്മാരകമായി സംരക്ഷിക്കണമെന്നുള്ള ആവശ്യങ്ങൾ ഇപ്പോഴും ശക്തമാണ്.

ഇണ്ടംതുരുത്തി മന.

ഇണ്ടംതുരുത്തി മന

സത്യഗ്രഹികളുടെ ആവശ്യങ്ങളെ സംബന്ധിച്ച് ക്ഷേത്ര ഭരണത്തിന്റെ മുഖ്യ ചുമതലക്കാരനായ ഇണ്ടംതുരുത്തി നീലകണ്ഠൻ നമ്പ്യാതിരിയുമായി ചർച്ച നടത്താനാണ് ഗാന്ധിജി ഇവിടെ എത്തിയത്. തുടർന്ന് സിപിഐ ഈ നാലുകെട്ട് വിലയ്ക്ക് വാങ്ങുകയും വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ കാര്യാലയമായി പരിവർത്തനം ചെയ്യുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com