കാർമുകിൽവർണാ നിൻ മുന്നിൽ; നാടിനെ അമ്പാടിയാക്കി മാറ്റി ഉണ്ണിക്കണ്ണന്മാർ...
Mail This Article
കോട്ടയം ∙ നാടിനെ അമ്പാടിയാക്കി മാറ്റി ഉണ്ണിക്കണ്ണന്മാർ. ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി നടത്തിയ മഹാശോഭായാത്ര കാണികൾക്ക് വർണക്കാഴ്ചകൾ സമ്മാനിച്ചു. ഓടക്കുഴലേന്തി, തിളക്കമാർന്ന മാലകളും പുഷ്പാലങ്കാരവും അണിഞ്ഞെത്തിയ ഗോപികമാരോടൊപ്പം ഓടിക്കളിക്കുന്ന കൃഷ്ണ വേഷമണിഞ്ഞ കുട്ടികളെ കാണാൻ നഗരവീഥിയുടെ ഇരുവശങ്ങളിലും ആയിരങ്ങൾ തടിച്ചുകൂടി. കോട്ടയം നഗരത്തിൽ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ജില്ലാ ശോഭായാത്രയിൽ ആയിരത്തോളം ശ്രീകൃഷ്ണ വേഷങ്ങളും നൂറിൽപരം ഗോപികമാരും അണിനിരന്നു. പ്ലോട്ടുകളും ഉറിയടിയും കുഞ്ഞുകൃഷ്ണന്മാരുടെ കുസൃതികളും ശോഭാ യാത്രയ്ക്ക് അകമ്പടിയേകി. 5ന് വിവിധ പ്രദേശങ്ങളിൽ നിന്ന് എത്തിയ ശോഭായാത്രകൾ സെൻട്രൽ ജംക്‌ഷനിൽ സംഗമിച്ചു.
ജില്ലാ സ്വാഗതസംഘത്തിന്റെ നേതൃത്വത്തിൽ തിരുനക്കര ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച ശോഭായാത്രയുടെ സ്വീകരണം ഏറ്റുവാങ്ങി സംഗമിച്ച് മഹാശോഭായാത്രയായി തിരുനക്കര മൈതാനത്തെ ചുറ്റി. തിരുനക്കര മഹാദേവ ക്ഷേത്ര മൈതാനിയിൽ എത്തി ഉറിയടിയും അവൽ പ്രസാദ വിതരണവും നടത്തിയ ശേഷം സമാപിച്ചു.മനുഷ്യജീവിതത്തിൽ ഭഗവദ്ഗീത വായന ദിനചര്യയാക്കണമെന്ന് സെൻട്രൽ ജംക്‌ഷനിൽ ശോഭായാത്ര സംഗമം ഉദ്ഘാടനം ചെയ്ത റബർ ബോർഡ് ചെയർമാൻ ഡോ.സവാർ ധനാനിയ പറഞ്ഞു.
സ്വാഗത സംഘം ചെയർമാൻ പി.ആർ.സുരേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൻ.സജികുമാർ, രാഷ്ട്രീയ സ്വയം സേവക് സംഘം അഖില ഭാരത സമ്പർക്ക പ്രമുഖ് രാം ലാൽജി, വിനയ് തെൻഡുൽക്കർ എംപി എന്നിവർ പ്രസംഗിച്ചു.ജില്ലയിലെ 400 കേന്ദ്രങ്ങളിൽ ശോഭായാത്ര നടത്തി. കോട്ടയം ടൗൺ, പനച്ചിക്കാട്, പുതുപ്പള്ളി, പള്ളിക്കത്തോട്, കറുകച്ചാൽ, ചങ്ങനാശേരി, കോത്തല, അയർക്കുന്നം, മറ്റക്കര, ചമ്പക്കര, മണർകാട്, മറിയപ്പള്ളി എന്നിവിടങ്ങളിൽ മഹാശോഭായാത്ര സംഘടിപ്പിച്ചു