ADVERTISEMENT

നീലംപേരൂർ ∙ ‘വല്യന്നം വന്നിതാ, തെയ്കത്തിന്തക’ എന്ന വായ്ത്താരിയുടെ മുഴക്കത്തിൽ, പ്രകൃതിയും മനുഷ്യനും ഒന്നായ രാവിൽ,‍ വല്യന്നം അഴകിന്റെ തൂവൽ വിരിച്ച് എഴുന്നള്ളി. ചൂട്ടുവെളിച്ചം തീർത്ത പ്രഭയിൽ ആൽത്തറയിൽ നിന്നു ക്ഷേത്രസന്നിധിയിലേക്ക് അന്നങ്ങൾ ഒന്നൊന്നായി എത്തി.ഓണപ്പിറ്റേന്ന് അവിട്ടം നാളിൽ ചൂട്ടുവച്ച് ആരംഭിച്ച നീലംപേരൂർ പൂരം പടയണിക്കു പള്ളി ഭഗവതി ക്ഷേത്രസന്നിധിയിൽ അനുഗൃഹീത പരിസമാപ്തി.

padayani-2
നീലംപേരൂർ പൂരം പടയണിയിൽ അന്നങ്ങൾ ക്ഷേത്ര സന്നിധിയിൽ. ചിത്രം: അറ്റ്ലി ഫെർണാണ്ടസ് ∙ മനോരമ

ഇന്നലെ രാവിലെ മുതൽ ക്ഷേത്രവും പരിസരവും ഭക്തരെക്കൊണ്ടു നിറഞ്ഞിരുന്നു. വൈകിട്ടു പള്ളി ഭഗവതിയുടെ ക്ഷേത്രമുറ്റത്തു നിരന്ന ചെറുതും വലുതുമായ അന്നങ്ങളുടെയും കോലങ്ങളുടെയും സാന്നിധ്യത്തിൽ ദീപാരാധന നടന്നു.അത്താഴപൂജയ്ക്കു ശേഷം ദേവിയുടെ ഹിതം അറിയാനുള്ള തേങ്ങമുറിക്കൽ ചടങ്ങു നടത്തി. പുരാണകഥകൾ വായ്പാട്ടുകളായി പാടിച്ചുവടുവച്ചുള്ള കുടംപൂജകളി നടന്നു. തുടർന്നു മേൽശാന്തി ശങ്കരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ദേവീനടയിൽ നടത്തിയ സർവപ്രായശ്ചിത്തത്തിൽ ഭക്തജനങ്ങൾ ഒന്നാകെ പങ്കുചേർന്നു. 

padayani-4
നീലംപേരൂർ പൂരം പടയണിയിൽ അന്നങ്ങൾ ക്ഷേത്ര സന്നിധിയിൽ. ചിത്രം: അറ്റ്ലി ഫെർണാണ്ടസ് ∙ മനോരമ

ദേവസ്വം പ്രസിഡന്റ് സി.കരുണാകരക്കൈമൾ, ചേരമൻ പെരുമാൾ സ്മാരകത്തിലെത്തി അനുജ്ഞ വാങ്ങിയതോടെ പൂരം പടയണി ചടങ്ങുകൾ ആരംഭിച്ചു.തോത്താകളിക്കു ശേഷം 91 പുത്തനന്നങ്ങളുടെ തിരുനടസമർപ്പണം നടന്നു. ചൂട്ടുവെളിച്ചത്തിന്റെ അകമ്പടിയോടെ പതിനൊന്നേകാൽ കോൽ ഉയരമുള്ള വല്യന്നവും അഞ്ചേകാൽ കോൽ ഉയരമുള്ള 2 ചെറിയ അന്നങ്ങളും ആൽത്തറയിൽ നിന്ന് ക്ഷേത്രസന്നിധിയിലേക്ക് വന്നതോടെ ആവേശം ഉച്ചസ്ഥായിയിലായി.

padayani-3
നീലംപേരൂർ പൂരം പടയണിയിൽ അന്നങ്ങൾ ക്ഷേത്ര സന്നിധിയിൽ. ചിത്രം: അറ്റ്ലി ഫെർണാണ്ടസ് ∙ മനോരമ

നീലംപേരൂർ നീലകണ്ഠൻ എന്നു വിളിക്കുന്ന പൊയ്യാന, മാർക്കണ്ഡേയ മുനിയുമായി ബന്ധപ്പെട്ട കോലം, അർധനാരീശ്വര രൂപം‍ എന്നീ പുതിയ കോലങ്ങൾ എത്തി. നാഗയക്ഷി, ഭീമസേനൻ, ഹനുമാൻ‍, രാവണൻ തുടങ്ങിയ കോലങ്ങളും എഴുന്നള്ളി. തുടർന്നു പൂരം പടയണി ദിവസത്തെ അടിയന്തരക്കോലമായി, ദേവീവാഹനമായ സിംഹം എഴുന്നള്ളി. സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തോടനുബന്ധിച്ചു ഭാരതാംബയുടെ കോലമായിരുന്നു ഇത്തവണത്തെ സവിശേഷത.

padayani-5
നീലംപേരൂർ പൂരം പടയണിയിൽ അന്നങ്ങൾ ക്ഷേത്ര സന്നിധിയിൽ. ചിത്രം: അറ്റ്ലി ഫെർണാണ്ടസ് ∙ മനോരമ

എല്ലാ അന്നങ്ങളും കോലങ്ങളും ക്ഷേത്രസന്നിധിയിൽ എത്തിയതിനു പിന്നാലെ കാർമികനായ ഗോപകുമാർ മഠത്തിൽ അരിയും തിരിയും സമർപ്പിച്ചു.അതോടെ പടയണിക്കാലം പരിസമാപ്തിയിലേക്ക്. കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ 2 വർഷവും വല്യന്നങ്ങളും മറ്റും എഴുന്നള്ളിച്ച് പടയണി നടത്തിയിരുന്നില്ല.

padayani-6
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com