ADVERTISEMENT

പുന്നവേലി ∙ നാടിന്റെ വികസന മുന്നേറ്റത്തിനായി വികസന രേഖയുമായി പുന്നവേലി വികസന സമിതി യോഗം. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ.മണി ഉദ്ഘാടനം ചെയ്തു. വികസന സമിതി പ്രസിഡന്റ് നൈനാൻ കെ.പുന്നവേലി അധ്യക്ഷത വഹിച്ചു.

ആനിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ലിൻസി മോൾ തോമസ്, കങ്ങഴ പഞ്ചായത്ത് പ്രസിഡന്റ് റംല ബീഗം, ക്രിസ്ത്യൻ ഫെലോഷിപ് യൂണിയൻ ഭാരവാഹി ഷിബിൻ വറുഗീസ്, ആനിക്കാട് ശിവപാർവതി ക്ഷേത്രം പ്രസിഡന്റ് സുരേഷ് കുമാർ ചെറുകര, പുതൂർ പുത്തൻപള്ളി ഇമാം മുഹമ്മദ് നൗഫൽ മൗലവി, റോണി കല്ലംപറമ്പിൽ, ജോൺസ് റജി മാത്യു, ബിജു പി.ജോൺ, യൂസഫ് തളിക്കുളം, സി.കെ.മാത്യു, ജോസഫ് ദാനിയേൽ, ബഷീർ ചീരംകുളം എന്നിവർ പ്രസംഗിച്ചു.

വികസന രേഖ

ആനിക്കാട്, നെടുംകുന്നം, കങ്ങഴ, വെള്ളാവൂർ എന്നീ പഞ്ചായത്തുകളിലെ പിഡബ്ല്യുഡി റോഡുകൾ ബിഎംബിസി നിലവാരത്തിൽ പുനർനിർമിക്കണം.

പാമ്പാടി - റാന്നി റോഡ്

നെടുംകുന്നത്തു നിന്നു മണിമല വഴി റാന്നിയിലെത്താൻ 30 കിലോമീറ്റർ ദൂരം ഉണ്ട്. എന്നാൽ അട്ടക്കുളം - പുന്നവേലി - കുളത്തൂർമൂഴി - പെരുമ്പെട്ടി - കരിയംപ്ലാവ് കണ്ടംപേരൂർ വഴി റാന്നിയിലെത്താൻ 24 കിലോമീറ്റർ ദൂരമേയുള്ളൂ. ദേശീയപാത 183ൽ നിന്നു പാമ്പാടി - ആലാംപള്ളി - മാന്തുരുത്തി - നെടുംകുന്നം - അട്ടക്കുളം (പുന്നവേലി) - കുളത്തൂർമൂഴി - പെരുമ്പെട്ടി - കരിയംപ്ലാവ് - കണ്ടംപേരൂർ വഴി റാന്നിയിലേക്ക് പാമ്പാടി - റാന്നി റോഡ് എന്ന പേരിൽ ഉന്നത നിലവാരത്തിൽ റോഡ് നവീകരിക്കണം.

പാട്ടപ്പുരയിടം - കുരുന്നംവേലി പഞ്ചായത്ത് റോഡ്

6 മീറ്റർ വീതിയിൽ ഭാഗികമായി കോൺക്രീറ്റ് ചെയ്ത റോഡിലെ പാട്ടപ്പുരയിടം പാലം പൂർത്തിയായെങ്കിലും സമീപന പാതയില്ലാത്തതിനാൽ സഞ്ചാരയോഗ്യമല്ല.  ഈ റോഡ് പൂർത്തിയായാൽ കുരുന്നുംവേലി - മല്ലപ്പള്ളി യാത്രയിൽ 4 കിലോമീറ്റർ ദൂരം കുറവു വരും.

തേലപ്പുഴക്കടവ് പാലം

മണിമലയാറിനു കുറുകെ തേലപ്പുഴക്കടവും ശാസ്താംകോയിക്കലുമായി ബന്ധിപ്പിച്ച് പാലം വന്നാൽ ആനിക്കാട് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം, ഗവ. എച്ച്എസ്എസ് എന്നിവിടങ്ങളിലേക്കുള്ള യാത്ര സുഗമമാകും.

മുളയംവേലി പാലം

നെടുംകുന്നം - പുന്നവേലി (മുളയംവേലി) റോഡിൽ 50 കൊല്ലം മുൻപ് നിർമിച്ച വീതിയും ഉയരവും കുറഞ്ഞ മുളയംവേലി പാലം വെള്ളപ്പൊക്കം മൂലം തകർച്ചയിലാണ്. പാലം വീതിയും ഉയരവും കൂട്ടി പുനർനിർമിക്കണം.

പുന്നവേലി വലിയ തോടിന്റെ പുനരുദ്ധാരണം

സംരക്ഷണ ഭിത്തികൾ തകർന്ന പുന്നവേലി വലിയ തോടിന്റെ പുനരുദ്ധാരണം അടിയന്തരമായി നടത്തണം. താഴ്ന്ന പ്രദേശങ്ങളായ ഇടത്തറ, പിടന്നപ്ലാവ്, കാഞ്ഞിരത്തുങ്കൽ, പാട്ടപ്പുരയിടം പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. വലിയതോട് സംരക്ഷണഭിത്തി നിർമിച്ച് ആഴം കൂട്ടണം. വെള്ളപ്പൊക്ക സമയത്തെ ദുരിതാശ്വാസ പ്രവർത്തനത്തിനായി സമിതിക്ക് ഫൈബർ വള്ളം അനുവദിക്കണം.

പുന്നവേലി ‘പരിധിക്കുള്ളില്‍ആക്കണം’

പുന്നവേലിയിലും പരിസരത്തും ഇന്റർനെറ്റ് - മൊബൈൽ ഫോൺ കവറേജ് കാര്യക്ഷമമാക്കണം. മേഖല മിക്കപ്പോഴും മൊബൈൽ സിഗ്നൽ പരിധിക്കു പുറത്താണ്. പുന്നവേലി സിഎംഎസ് ഹൈസ്കൂളിൽ പ്ലസ്ടു അനുവദിക്കണം. തേലപ്പുഴക്കടവ് തൂക്കുപാലം, പാടശേഖരങ്ങൾ, വലിയ തോടിന്റെ തീരം എന്നിവ ടൂറിസം മേഖലയാക്കണം.

വേണം എടിഎം 

സാമ്പത്തിക ഇടപാടുകൾക്കായി നിലവിൽ നാട്ടുകാർ 8 കിലോമീറ്റർ യാത്ര ചെയ്യണം. എടിഎം സ്ഥാപിച്ച് പരിഹാരമുണ്ടാക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com