ടയർ പൊട്ടിയും ആക്സിൽ ഒടിഞ്ഞും റോഡിൽ കുരുക്കുണ്ടാക്കുന്ന ലോറികൾ പതിവു കാഴ്ച
Mail This Article
കോടികൾ മുടക്കി പാത നവീകരിക്കുമ്പോഴും എംസി റോഡിലെ അപകടങ്ങളും മരണങ്ങളും കുറയുന്നില്ല. ഗതാഗതക്കുരുക്കിന് ഇടയിലൂടെ ഉയിരും ചേർത്തുപിടിച്ചു പോകുന്നവരുണ്ട്; ആംബുലൻസ് ഡ്രൈവർമാരും സന്നദ്ധപ്രവർത്തകരും. അവർക്കും പറയാനുള്ള മറ്റൊന്ന് ആശങ്കയാണ്; നിയമങ്ങൾ കാറ്റിൽ പറത്തി എംസി റോഡിനെ അപകടക്കളമാകുന്ന വാഹനങ്ങൾ ഉണ്ടാക്കുന്ന ആശങ്ക.
ജീവൻ രക്ഷിക്കാൻ തുണ
കുറുപ്പംപടിയിലെ ആംബുലൻസ് ഡ്രൈവർ പി.എം.വർഗീസ് പാമ്പുകടിയേറ്റ സ്ത്രീയെയുംകൊണ്ട് അങ്കമാലിയിലെ ആശുപത്രിയിലേക്ക് എംസി റോഡിലൂടെ പോവുകയായിരുന്നു. ഒക്കലിൽ എത്തിയപ്പോൾ നീണ്ട വാഹനനിര. മുന്നോട്ടു നീങ്ങാനേ കഴിയില്ല. സന്നദ്ധ പ്രവർത്തകർ എത്തി ഇടവഴിയിലൂടെ ആംബുലൻസ് തിരിച്ചുവിട്ടു. എന്നു മാത്രല്ല, അവർ ബൈക്കിൽ മുന്നിൽ സഞ്ചരിച്ച് അങ്കമാലിയിലെ ആശുപത്രിയിലെത്തിച്ചു. അങ്ങനെ ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിന്റെ ആശ്വാസമുണ്ട് വർഗീസിന്.
കാലടിയിലെ ഗതാഗതക്കുരുക്കുമൂലം പലവട്ടം ബുദ്ധിമുട്ടിയിട്ടുണ്ട് ആംബുലൻസ് ഡ്രൈവറായ ജോയി കാച്ചപ്പിള്ളിയും. അത്യാസന്ന നിലയിൽ ആശുപത്രിയിൽ എത്തിക്കേണ്ടവരുടെ ബന്ധുക്കളുടെ ആധി പലവട്ടം കണ്ടിട്ടുണ്ടെന്നും ജോയി പറയും.എംസി റോഡിലെ കൊടുംവളവുകളിൽ ആംബുലൻസിന്റെ നിയന്ത്രണം കൈവിട്ടിട്ടുണ്ടെന്ന് ആംബുലൻസ് ഡ്രൈവറായ ജോബി ചെറിയാൻ പറയുന്നു. ഭാഗ്യം തുണച്ചതിനാൽ അപകടങ്ങളായില്ല. കൂത്താട്ടുകുളം ടൗണിൽ റോഡിന്റെ വീതികുറവു മൂലം ഓവർടേക്കിങ് ബുദ്ധിമുട്ടാണ്. ആംബുലൻസ് പോലുള്ള വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അതു കൃത്യമായി മനസ്സിലാകുമെന്നും ജോബി പറയുന്നു.
നിയമം ലംഘിച്ച് അവർ പായുന്നു
പെരുമ്പാവൂരിലെയും പായിപ്രയിലെയും പ്ലൈവുഡ് കമ്പനികളിൽ പാഴ്‌ത്തടി എത്തിക്കാൻ രാപകൽ വ്യത്യാസമില്ലാതെ എംസി റോഡിലൂടെ പായുന്നത് ഒട്ടേറെ ലോറികളാണ്. ഇതിൽ പലതും ഗതാഗത നിയമങ്ങൾ പാലിക്കാറില്ല. ടയർ പൊട്ടിയും ആക്സിൽ ഒടിഞ്ഞും റോഡിൽ കുരുക്കുണ്ടാക്കുന്ന ലോറികൾ പതിവു കാഴ്ചയാണ്.
ഈ ജീവന് വിലയില്ലേ ?
∙ഒന്നര വർഷത്തിനിടെ കോട്ടയം മുതൽ പട്ടിത്താനം വരെ 32 അപകടങ്ങൾ. മരണം: 23
∙കൂത്താട്ടുകുളത്തിനും വടക്കൻ പാലക്കുഴയ്ക്കും ഇടയിൽ ഈ വർഷം 4 പേർ മരിച്ചു.
∙മണ്ണൂർ മുതൽ താന്നിപ്പുഴ വരെ പെരുമ്പാവൂർ ഭാഗത്ത് ഏപ്രിലിനും സെപ്റ്റംബറിനും ഇടയിൽ 4 അപകടങ്ങളിൽ 6 മരണം.
∙മൂവാറ്റുപുഴയ്ക്കു സമീപം ആറൂർ മുതൽ മണ്ണൂർ വരെ 2 വർഷത്തിനിടെ മരിച്ചതു 32 പേർ.
∙കാലടി മുതൽ വേങ്ങൂർ വരെ ഈ വർഷം 5 അപകടങ്ങൾ; 2 മരണം.