എഴുപത്തിയഞ്ചിലും ‘കളർ ഫുൾ’ കൈവിരുതുമായി ശാന്തകുമാരിയമ്മ
Mail This Article
കല്ലറ∙ എഴുപത്തിയഞ്ചാം വയസ്സിലും കളർ നൂലുകൊണ്ടു ബാഗ് തുന്നി ഉണ്ടാക്കുന്നതു വിനോദമാക്കിയ ആളാണ് ശാന്തകുമാരി. യുപി സ്കൂളിൽ പഠിക്കുമ്പോൾ അധ്യാപകർ പഠിപ്പിച്ചതാണ് തയ്യൽ. അന്നു തൂവാലയിൽ ചിത്ര തുന്നലായിരുന്നു പ്രധാനം. കുറച്ചു കൂടി വളർന്നതോടെ ബാഗ് തുന്നി ഉണ്ടാക്കാൻ പഠിച്ചു. മുതിർന്നവരും അധ്യാപകരും സഹായിച്ചു. പിന്നെ വിവാഹ ശേഷം വീട്ടമ്മയായതോടെ ഈ രംഗം വിട്ടു. എന്നാൽ 60 വയസ്സ് കഴിഞ്ഞതോടെ വീണ്ടും പഴയ യുപി ക്ലാസിലേക്കു ഓർമ കൊണ്ടു തിരികെ പോയി. ബാഗ് തുന്നൽ തുടങ്ങി. കടലാസിൽ ചിത്ര രചനയും.
എഴുമറ്റൂർ മുളയ്ക്കൽ കോയിക്കൽ എം.കെ. വിക്രമ വർമയുടെ ഭാര്യയാണ് ശാന്തകുമാരി. ഇപ്പോൾ മകൾ ശ്രീലതയുടെയും മരുമകൻ റാംജിയോടുമൊപ്പം കല്ലറ സൗത്ത് താഴത്തേമഠത്തിലാണ് താമസം. ‘അമ്മയുടെ ഒരു മുറി നിറയെ ചിത്രങ്ങളും നൂലിൽ തുന്നിയ ബാഗുകളുമാണ്. വീട്ടിൽ വരുന്നവരെ ബാഗും ചിത്രങ്ങളും കാണിക്കുകയാണ് പ്രധാന വിനോദം. – റാംജി പറഞ്ഞു.
ബാഗ് വിൽപനയ്ക്ക് താൽപര്യമില്ല. വിശേഷ അവസരങ്ങളിൽ ഇഷ്ടക്കാർക്കു സമ്മാനമായി കൊടുക്കും. പ്രായത്തിന്റെ അവശതകൾ ഒട്ടും ഏൽക്കാത്ത ശാന്തകുമാരിക്ക് പഴയ തിരുവാതിര പാട്ടുകളും തിരുവാതിരയുടെ ചുവടുകളും നന്നായി അറിയാം. സമപ്രായക്കാരായ കൂട്ടുകാരികളെ കണ്ടാൽ തിരുവാതിരയുടെ ഈരടികൾ ചൊല്ലി ചുവടു വയ്ക്കും. കഴിഞ്ഞ മേയ് മാസത്തിൽ നടന്ന കുടുംബ വാർഷികത്തിൽ തിരുവാതിര പാടി അവതരിപ്പിച്ചിരുന്നു.