നഷ്ടമാകുമോ ആ 77 ലക്ഷം? 3 വർഷമായിട്ടും കെട്ടിടത്തിനായുള്ള മണ്ണെടുപ്പുപോലും പൂർത്തിയാക്കാനായില്ല
Mail This Article
ഞീഴൂർ ∙ പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ (പിഎച്ച്സി) 77 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾ തുടങ്ങാനായില്ല; ഫണ്ട് നഷ്ടമാകുമെന്ന് ആശങ്ക. നിർമാണ ഉദ്ഘാടനം കഴിഞ്ഞ് 3 വർഷമായിട്ടും കെട്ടിടത്തിനായുള്ള മണ്ണെടുപ്പ് പോലും പൂർത്തിയാക്കാനായില്ല. കാട്ടാമ്പാക്കിൽ പ്രവർത്തിക്കുന്ന ഞീഴൂർ പഞ്ചായത്തിന്റെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നവകേരള മിഷൻ – ആർദ്രം പദ്ധതി പ്രകാരം ആധുനിക സൗകര്യങ്ങളോടെ ഒപി പ്രവർത്തനം തുടങ്ങുന്നതിനുള്ള കെട്ടിടത്തിന്റെ നിർമാണ ഉദ്ഘാടനം 2019 ഡിസംബറിൽ മോൻസ് ജോസഫ് എംഎൽഎയാണ് നിർവഹിച്ചത്.
നിലവിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപം ഒരേക്കർ സ്ഥലമുണ്ട്. സ്ഥലത്തെ മണ്ണ് നീക്കിയാണ് ഒപി കെട്ടിടവും ലാബും മറ്റു കെട്ടിടങ്ങളും നിർമിക്കേണ്ടത്. മണ്ണ് നീക്കുന്നതിനായി പഞ്ചായത്ത് ജിയോളജി വകുപ്പിന്റെ അനുമതി തേടിയെങ്കിലും ലഭിക്കാൻ വൈകി. ഇതിനിടെ കോവിഡിന്റെ പ്രതിസന്ധിയും ഉണ്ടായി. കെട്ടിട നിർമാണത്തിനു മണ്ണ് പൂർണമായി നീക്കാൻ കഴിഞ്ഞില്ല. അതിനാൽ കെട്ടിട നിർമാണവും വൈകി.
ഇതോടൊപ്പം ഫണ്ട് അനുവദിച്ച മറ്റു പഞ്ചായത്തുകളുടെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ നിർമാണം പൂർത്തിയാക്കി പ്രവർത്തനം ആരംഭിച്ചു. മോൻസ് ജോസഫ് എംഎൽഎയുടെ ശ്രമഫലമായാണ് സർക്കാരിന്റെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ കെട്ടിട നിർമാണത്തിന് അനുവദിച്ചത്.
വികസന പ്രവർത്തനം പൂർത്തിയായാൽ പിഎച്ച്സിയിൽ ലഭിക്കുന്ന സേവനങ്ങൾ
∙പ്രാഥമികാരോഗ്യ കേന്ദ്രം ആധുനിക സൗകര്യങ്ങളോടെ രാവിലെ 8 മുതൽ 6 വരെ പ്രവർത്തിക്കാൻ കഴിയും.
∙2 ഡോക്ടർമാരുടെ സേവനവും 5 നഴ്സുമാരുടെ സേവനവും ലഭിക്കും.
∙എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ ലാബും പ്രവർത്തന സജ്ജമാകും.
∙നിലവിൽ ഒരു ഡോക്ടറും 3 നഴ്സുമാരുമാണ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഉള്ളത്.