കെട്ടിടത്തിൽ എന്ത് എഴുതണം? ഇൗരാറ്റുപേട്ടയിൽ ‘ആളിക്കത്തുന്ന’ രസകരമായ പ്രതിസന്ധി
Mail This Article
ഈരാറ്റുപേട്ട ∙ ഫയർ സ്റ്റേഷൻ ഓഫിസ് നിർമാണം പൂർത്തിയാക്കി 6 മാസം കഴിഞ്ഞിട്ടും കെട്ടിടത്തിനു പേരെഴുതി വയ്ക്കാൻ സാധിക്കാതെ പൊതുമരാമത്ത് വകുപ്പ്. എന്ത് എഴുതണം എന്നതിനെക്കുറിച്ച് ഇതുവരെയും തീരുമാനമായിട്ടില്ല. കഴിഞ്ഞ ദിവസം ഫയർ സ്റ്റേഷൻ പാർക്കിങ് ഷെഡ് എന്ന് എഴുതിയത് വിവാദത്തിലായി. എഴുതിത്തുടങ്ങിയത് പൂർത്തിയാക്കാനാകാത്ത അവസ്ഥയിലാണ് പൊതുമരാമത്ത് വകുപ്പ്.
കഴിഞ്ഞ ഏപ്രിൽ 23നു ഫയർ സ്റ്റേഷൻ കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നതാണ്. ഫയർ സ്റ്റേഷൻ ഓഫിസ് ഫയർ സ്റ്റേഷൻ കെട്ടിടവും പാർക്കിങ് ഗ്രൗണ്ടും എന്ന വിചിത്രമായ ബോർഡാണ് നിലവിൽ എഴുതിയിരിക്കുന്നത്. പൂർത്തിയാകാത്ത ബോർഡ് പ്ലാസ്റ്റിക് ഉപയോഗിച്ച് മറച്ചിരിക്കുകയാണ്.
സാധാരണഗതിയിൽ ഫയർ ഫോഴ്സ് ഓഫിസ്, ഈരാറ്റുപേട്ട എന്നും ഫോൺ നമ്പറുമാണ് ബോർഡായി വരേണ്ടത്. പദ്ധതിക്കായി തുക അനുവദിച്ച എംഎൽഎയുടെ പേരും ചേർക്കാറുണ്ട്. ഫയർഫോഴ്സ് കെട്ടിടം നിർമാണത്തിനായി 2 ഘട്ടങ്ങളിലായി 85 ലക്ഷം രൂപ അനുവദിച്ചത് മുൻ എംഎൽഎ പി.സി.ജോർജ് ആയിരുന്നു. ഈ പേര് ഉൾപ്പെടുത്തുന്നതിനുള്ള എതിർപ്പാണ് നിലവിലെ പ്രശ്ന കാരണമെന്നും പറയപ്പെടുന്നു.
കെട്ടിടത്തിന് എന്ത് പേര് നൽകണം എന്നതിനെക്കുറിച്ചുള്ള ചർച്ച കലക്ടറുടെ ചേംബറിൽ നടത്തിയിരുന്നു. വൈകാതെ കെട്ടിടത്തിനു പേരെഴുതുന്നതിനു നടപടിയാകുമെന്ന് പൊതുമരാമത്തു വകുപ്പ് അധികൃതർ പറഞ്ഞു.