പാലാ ∙ ജില്ലാ അത്‌ലറ്റിക് ചാംപ്യൻഷിപ് ഒന്നാം ദിവസം അവസാനിച്ചപ്പോൾ ജൂനിയർ വിഭാഗത്തിൽ 232 പോയിന്റുമായി പൂഞ്ഞാർ കെ.പി.തോമസ് മാഷ് അക്കാദമിയും സീനിയർ വിഭാഗത്തിൽ 78 പോയിന്റുമായി പാലാ അൽഫോൻസാ കോളജും മുന്നിൽ. ജൂനിയർ വിഭാഗത്തിൽ പാലാ സെന്റ് തോമസ് ഹൈസ്കൂൾ 80.05 പോയിന്റുമായി രണ്ടാം സ്ഥാനത്തും സീനിയർ വിഭാഗത്തിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജ് 34 പോയിന്റുമായി രണ്ടാമതുമാണ്.

നഗരസഭാ കൗൺസിലർ തോമസ് പീറ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ പ്രസിഡന്റ് പ്രഫ. പ്രവീൺ തരിയൻ അധ്യക്ഷത വഹിച്ചു. അൽഫോൻസ കോളജ് പ്രിൻസിപ്പൽ ഡോ.സിസ്റ്റർ റജീന ജോസഫ്, കൗൺസിലർമാരായ ബൈജു കൊല്ലംപറമ്പിൽ, വി.സി.പ്രിൻസ്, ബിജി ജോജോ, നീന ജോർജ് എന്നിവർ പ്രസംഗിച്ചു. മുൻകാല കായിക അധ്യാപകരായ പ്രഫ. മേഴ്സി ജോസഫ്, വി.സി.ജോസഫ്, ജോസഫ് മനയാനി, ദ്രോണാചാര്യ കെ.പി.തോമസ്, വി.സി.അലക്സ്, കെ.പി.സതീഷ്കുമാർ എന്നിവരെ ആദരിച്ചു. മത്സരങ്ങൾ നാളെ സമാപിക്കും.

നടത്തത്തിൽ ഒന്നാം സ്ഥാനം നേടി എൽദോസ്
18 വയസ്സിൽ താഴെ 10 കിലോമീറ്റർ നടത്തത്തിൽ ഇത്തവണയും ഒന്നാം സ്ഥാനം എൽദോസ് പി.ഷിബുവിന്. തോമസ് മാഷ് സ്പോർട്സ് അക്കാദമിയിൽ രാജസ് തോമസിന്റെ കീഴിലാണ് എൽദോസിന്റെ പരിശീലനം. കഴിഞ്ഞ വർഷവും ജില്ലാ അത്‌ലറ്റിക് മത്സരത്തിൽ നടത്തത്തിൽ ഒന്നാം സ്ഥാനം എൽദോസിനായിരുന്നു. പൂഞ്ഞാർ എസ്എംവി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്. വണ്ണപ്പുറം പൊട്ടയ്ക്കൽ ഷിബുവിന്റെയും ലിസിയുടെയും മകനാണ്.
പങ്കെടുത്ത 2 ഇനങ്ങളിലും ഒന്നാം സ്ഥാനം നേടി റബേക്ക
പിതാവിന്റെ പരിശീലനം വെറുതെയായില്ല, പങ്കെടുത്ത 2 ഇനങ്ങളിലും മകൾക്ക് ഒന്നാം സ്ഥാനം. തോമസ് മാഷ് സ്പോർട്സ് അക്കാദമിയിലെ റബേക്ക രാജസിനാണ് 18 വയസ്സിൽ താഴെ ഷോട്പുട്ടിലും ഹാമർത്രോയിലും ഒന്നാം സ്ഥാനം ലഭിച്ചത്. പൂഞ്ഞാർ എസ്എംവി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ റബേക്ക ദ്രോണാചാര്യ കെ.പി.തോമസ് മാഷിന്റെ കൊച്ചുമകളും തോമസ് മാഷ് സ്പോർട്സ് അക്കാദമിയിലെ കായിക പരിശീലകൻ രാജസ് തോമസിന്റെ മകളുമാണ്. രാജസ് തോമസിന്റെ കീഴിലാണു പരിശീലനം. വിനീതയാണു മാതാവ്. സഹോദരി: റേയ്ച്ചൽ മറിയം രാജസ്.
ഇരട്ടയാറിൽ നിന്ന് നടന്ന് നടന്ന് സ്വർണത്തിലേക്ക്
ഇടുക്കിയിലെ ഇരട്ടയാറിൽ നിന്ന് ആശയോടെ നടന്നു തുടങ്ങിയ നടത്തക്കാരി പാലായുടെ മണ്ണിലും പതിവു തെറ്റിച്ചില്ല. 10 കിലോമീറ്റർ നടത്ത മത്സരത്തിൽ സ്വർണ മെഡൽ നേടിയ ആശ സോമൻ വിജയപീഠത്തിൽ കയറിയപ്പോൾ വിജയരഹസ്യം പിന്നോട്ട് നടന്ന് ഹൈറേഞ്ചിന്റെ മലമുകളിൽ എത്തി. ഒന്നാം ക്ലാസ് മുതൽ ഇരട്ടയാറിലെ വീട്ടിൽ നിന്ന് എട്ട് കിലോമീറ്ററോളം നടന്നാണ് ആശയും സഹോദരങ്ങളും സ്കൂളിൽ എത്തിയിരുന്നത്. കായിക മത്സരങ്ങളിൽ കമ്പം തോന്നിയ ആശ പക്ഷേ തിരഞ്ഞെടുത്തത് ഓട്ടം ആയിരുന്നു.
എന്നാൽ, ആശയുടെ ഓട്ടത്തിന്റെ ശൈലി നടത്ത മത്സരത്തോടും സമാനമാണ് എന്ന് തിരിച്ചറിഞ്ഞ അധ്യാപകർ തന്നെയാണ് ആശയെ വിജയ നടത്തത്തിലേക്കു വഴിതിരിച്ചു വിട്ടത്. അങ്ങനെ ഒൻപതാം ക്ലാസിൽ ആദ്യമായി നടത്ത മത്സരത്തിൽ മെഡൽ നേടി. പിന്നീട് ദേശീയ മത്സരങ്ങളിൽ വരെ നടന്നു കയറി മെഡലുകൾ സ്വന്തമാക്കിയാണ് ആശയുടെ പ്രയാണം.
കർഷക കുടുംബമായ കറുകയിൽ സോമൻ ലിസി ദമ്പതികളുടെ ആറു മക്കളിൽ ഇളയ മകളാണ് ആശ. നടപ്പ് മാത്രമല്ല രാഷ്ട്രീയ ചരിത്രത്തിലേക്കു നടക്കാനുള്ള കൊതി കൊണ്ട് ഇപ്പോൾ പി.ജി പൊളിറ്റിക്സിൽ പഠനം നടത്തുന്നു. അൽഫോൻസാ അക്കാദമിയിൽ നിന്ന് എത്തിയാണ് ആശ പാലായിൽ 10 കിലോമീറ്റർ നടന്ന് ഒന്നാമത് എത്തിയത്.