വ്യത്യസ്ത ഇനം ആടുകൾ, താറാവുകൾ, ഒട്ടേറെ നായ്ക്കളും; അരുമ മൃഗങ്ങളെ പങ്കെടുപ്പിച്ച് പെറ്റ്സ് പ്രദർശനം കൗതുകമായി
Mail This Article
ചങ്ങനാശേരി ∙ വിദ്യാർഥികൾ വീട്ടിൽ വളർത്തുന്ന വ്യത്യസ്തയിനം അരുമ മൃഗങ്ങളെ പങ്കെടുപ്പിച്ച് തെങ്ങണ ഗുഡ് ഷെപ്പേഡ് സ്കൂളിൽ നടത്തിയ പെറ്റ്സ് പ്രദർശനം കൗതുകമായി. ജൂനിയർ ക്ലാസുകളിലെ കുട്ടികളെ മാത്രം പങ്കെടുപ്പിച്ചു നടത്തിയ പ്രദർശനമാണ് മൃഗങ്ങളുടെ വ്യത്യസ്തത മൂലം ശ്രദ്ധേയമായത്. അലങ്കാര മത്സ്യങ്ങൾ, വിവിധയിനം പക്ഷികൾ, പേർഷ്യൻ പൂച്ച ഉൾപ്പെടെയുള്ള പൂച്ചകൾ, വെച്ചൂർ പശു, മറ്റ് ഇനങ്ങളിലുള്ള പശുക്കൾ, വ്യത്യസ്ത ഇനം ആടുകൾ, താറാവുകൾ, മുയൽ, കോഴി, ഗിനിപ്പന്നി ഇങ്ങനെ നീളുന്നു പ്രദർശനത്തിനെത്തിച്ച മൃഗങ്ങളുടെ പട്ടിക. പോമറേനിയൻ, ഡാഷ്, റോട്ട് വീലർ തുടങ്ങി ഒട്ടേറെ നായ്ക്കളും പ്രദർശനത്തിൽ ഇടം പിടിച്ചു. ഒരു കുതിരയെയും പ്രദർശനത്തിനായി എത്തിച്ചിരുന്നു.
പെറ്റ്സ് ഡേ ആചരണം നടത്താനുള്ള ആശയത്തിന്റെ അടിസ്ഥാനത്തിൽ കഴിയുമെങ്കിൽ കുട്ടികൾ അരുമ മൃഗങ്ങളുമായി എത്താൻ ശ്രമിക്കണം എന്ന് സ്കൂൾ അധികൃതർ അഭ്യർഥിച്ചിരുന്നു. ചെറിയ രീതിയിൽ പരിപാടി നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ അധികൃതരുടെ പ്രതീക്ഷ തെറ്റിച്ച് കുട്ടികൾ ആവേശത്തോടെ പെറ്റ്സ് ഡേ ഏറ്റെടുക്കുകയായിരുന്നു. മാതാപിതാക്കളും ഇവർക്കൊപ്പം സ്കൂളിൽ എത്തി. കോവിഡ് കാലത്ത് മിക്ക കുട്ടികളും മൃഗങ്ങളുമായി ചങ്ങാത്തത്തിലായെന്നാണ് മാതാപിതാക്കളുടെ അഭിപ്രായം. വെറ്ററിനറി സർജൻ ഡോ.ജേക്കബ് മാത്യു പ്രദർശനം ഉദ്ഘാടനം ചെയ്തു. വരും വർഷങ്ങളിൽ വിപുലമായ രീതിയിൽ പെറ്റ്സ് ഡേ നടത്താനാണ് സ്കൂൾ അധികൃതരുടെ തീരുമാനം.