പ്രയോജനമില്ലാതെ അഴുതയാർ പുഴ പുനർജനി പദ്ധതി
Mail This Article
കുഴിമാവ് ∙ പുഴ പുനർജനി പദ്ധതി പ്രകാരം വാരിയ മണ്ണും ചെളിയും വീണ്ടും പുഴയിലേക്ക് തന്നെ എത്തുന്നു. പെരുവന്താനം പഞ്ചായത്തിന്റെ മുക്കുഴി മൂഴിക്കൽ തെള്ളിത്തോട് ഭാഗത്താണ് മണൽ കൂനകൾ ഒഴുകി വീണ്ടും ആറ്റിലേക്ക് ഇറങ്ങുന്നത്.പ്രളയത്തിൽ അഴുതയാറ്റിൽ വന്നടിഞ്ഞ മണ്ണും മണലും ചെളിയും നീക്കം ചെയ്ത് നീരൊഴുക്ക് വീണ്ടെടുത്ത് വെള്ളപ്പൊക്ക സാധ്യത തടയുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.
പെരുവന്താനം, കോരുത്തോട് പഞ്ചായത്തുകളുടെയും റവന്യു, ജലസേചന വകുപ്പുകളുടെയും നേതൃത്വത്തിൽ ആറ്റിൽ നിന്ന് മണലും ചെളിയും വാരി അനുയോജ്യമായ പ്രദേശത്ത് ഇടുകയും പിന്നീട് ലേലം നടത്തി ലഭിക്കുന്ന തുക റവന്യു പഞ്ചായത്ത് വകുപ്പുകൾക്കായി നൽകുന്നതുമാണ് പദ്ധതി.റോഡിന് സമീപം വാരിയിട്ട മണലും മണ്ണും ഉടൻ ലേലം ചെയ്ത് നൽകുമെന്ന് അധികൃതർ പറഞ്ഞു. എന്നാൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് റോഡരികിൽ ഇട്ടിരുന്ന മണ്ണും മണലും വീണ്ടും പെയ്ത ശക്തമായ മഴയിൽ താഴേക്ക് ഒഴുകി.
ഇവ ചെന്ന് എത്തിയത് അഴുതയാറ്റിൽ നിന്നും 200 മീറ്റർ മാറിയുള്ള കൈത്തോട്ടിൽ ആണ്. ശേഷിക്കുന്ന മണ്ണും മണലും സ്ഥലത്ത് പൂർണമായും ഒഴുകി വ്യാപിച്ച് കിടക്കുന്നു.സമീപ പഞ്ചായത്തുകളായ മുണ്ടക്കയം, കൂട്ടിക്കൽ, കൊക്കയാർ എന്നിവിടങ്ങളിൽ നിരപ്പായ മൈതാനങ്ങളിൽ വരെ സൂക്ഷിച്ചിരിക്കുന്ന മണ്ണും മണലും ലേലം ചെയ്യാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
മൂഴിക്കലിൽ ചെങ്കുത്തായ മലയുടെ താഴേക്ക് ഒഴുകി മാറിയിരിക്കുന്ന മണ്ണും മണലും ഇവിടെ നിന്നും ലേലം പിടിച്ചാൽ അത് വീണ്ടെടുക്കണമെങ്കിൽ വീണ്ടും മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് കൂടുതൽ തുക മുടക്കി ജോലികൾ ചെയ്യേണ്ടി വരുന്നതിനാൽ ലേലം നടക്കാനുള്ള സാധ്യത കാണുന്നില്ല. ഇതോടെ അഴുതയാറ്റിൽ നിന്നും ലക്ഷങ്ങൾ മുടക്കി നടപ്പാക്കിയ പദ്ധതി ജലരേഖയായി ഒരു പ്രയോജനവും ഇല്ലാതാകുന്ന സ്ഥിതിയാണ് ഉള്ളത്.