ദുരിതങ്ങളൊഴിയാതെ കുമരകം റൂട്ടിലെ യാത്രക്കാർ: യാത്ര ചെളി നിറഞ്ഞ വഴിയിലൂടെ
Mail This Article
കുമരകം ∙ ദുരിതങ്ങളൊഴിയാതെ കുമരകം റൂട്ടിലെ യാത്രക്കാർ. മഴയെത്തുടർന്നു താൽക്കാലിക റോഡിൽ നിന്ന് ഗുരുമന്ദിരം ഭാഗത്തേക്കുള്ള കാൽനടക്കാരുടെ യാത്ര ചെളി നിറഞ്ഞ വഴിയിലൂടെ. മെറ്റൽ പൊടിയും മെറ്റലും ഇട്ട നന്നാക്കിയ റോഡ് ഭാഗം മഴ പെയ്തതോടെ കുഴമ്പ് പരുവത്തിലായി . കോണത്താറ്റ് ഭാഗത്തെ താൽക്കാലിക റോഡിന്റെ ഇരു ഭാഗത്തു നിന്നു ഇതുവഴി വരുന്ന യാത്രക്കാർക്ക് ചെളി നിറഞ്ഞ റോഡിലൂടെ നടന്നു പോകാൻ താമസം നേരിടുന്നതിനാൽ വാഹനങ്ങളുടെ സഞ്ചാരവും സാവധാനമായി .
ഇത് ഇരു ഭാഗത്തും ഗതാഗതക്കുരുക്കിനും ഇടയാക്കുന്നു. ഇന്നലെ രാവിലെ ആറ്റാമംഗലം പള്ളി ഭാഗത്ത് നിന്ന് കണ്ണാടിച്ചാൽ ജംക്‌ഷൻ വരെ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു. ജംക്‌ഷൻ ഭാഗത്തെയും സ്ഥിതി വ്യത്യസ്തമല്ലായിരുന്നു . ഗുരുമന്ദിരം റോഡ് ഉയർത്തി ടാറിങ് നടത്തിയാൽ മാത്രമേ ഇപ്പോഴത്തെ യാത്രാക്ലേശത്തിനു പരിഹാരമാകൂ.
താൽക്കാലിക റോഡിൽ നിന്ന് തെക്കോട്ടുള്ള ആശുപത്രി– ഗവ. ഹയർ സെക്കൻഡറി സ്കൂൾ റോഡ് കോൺക്രീറ്റ് ചെയ്തു സഞ്ചാരയോഗ്യമാക്കിയെങ്കിലും ചെറുവാഹനങ്ങൾക്കു പോകുന്നതിനായി തുറന്നു കൊടുത്തിട്ടില്ല. ഇതും ഗുരുമന്ദിരം റോഡിലെ ഗതാഗതത്തിരക്കിനു ഇടയാക്കുന്നു. ആശുപത്രിയുടെ മുൻഭാഗത്തെ ഓടയുടെ ഭാഗത്തെ പണി പൂർത്തിയാക്കിയില്ല എന്ന കാരണം പറഞ്ഞാണു വാഹനങ്ങളെ കടത്തിവിടാതെ ഇവിടെ തടഞ്ഞിരിക്കുന്നത്.