ADVERTISEMENT

ഈരാറ്റുപേട്ട ∙ ആവേശം പെരുമഴയായി പെയ്തിറങ്ങിയ രാത്രിയിൽ ശശി തരൂർ എംപിക്ക് ഉജ്ജ്വല സ്വീകരണം. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മഹാസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ തരൂരിനെ മഴയത്ത് പാതയോരത്തു മണിക്കൂറുകൾ കാത്തുനിന്നാണു പ്രവർത്തകർ സ്വീകരിച്ചത്. നിശ്ചയിച്ചതിലും ഒന്നര മണിക്കൂർ വൈകി രാത്രി എട്ടുമണിക്കാണ് ശശി തരൂർ എത്തിയത്. 

ചേന്നാട് കവലയിൽ ആന്റോ ആന്റണി എംപിക്കൊപ്പമെത്തിയ നേതാവിനെ തുറന്ന വാഹനത്തിൽ സമ്മേളന സ്ഥലമായ മുട്ടം ജംക്‌ഷനിലേക്കു സ്വീകരിച്ചു.  സെൻട്രൽ ജംക്‌ഷനിൽ യൂത്ത് ലീഗ് നഗരസഭാ കമ്മിറ്റി പ്രവർത്തകർ തരൂരിന് അഭിവാദ്യം അർപ്പിച്ചു. മുട്ടം ജംക്‌ഷനിലെത്തിയപ്പോഴേക്കും ആവേശം അണപൊട്ടി. സുരക്ഷാ ഉദ്യോഗസ്ഥരും യൂത്ത് കോൺഗ്രസ് നേതാക്കളും ചേർന്ന് ഏറെ പണിപ്പെട്ടാണു തരൂരിനെ വേദിയിലേക്കെത്തിച്ചത്. ഈരാറ്റുപേട്ട നഗരസഭാധ്യക്ഷ സുഹ്റ അബ്ദുൽ ഖാദർ ഷാൾ അണിയിച്ചു സ്വീകരിച്ചു. 

യൂത്ത് കോൺഗ്രസ് സ്വതന്ത്ര നിലപാടുള്ള സംഘടനയാണെന്നും ആരുടെ മുന്നിലും സംഘടന അടിയറവ് പറയില്ലെന്നും അധ്യക്ഷ പ്രസംഗത്തിൽ ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി പറഞ്ഞു. സമ്മേളനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ചിന്റുവിന്റെ പരാമർശം. ഫാഷിസത്തിനെതിരേ സന്ധിയില്ലാത്ത സമരത്തിലാണു ശശി തരൂരെന്ന് ആന്റോ ആന്റണി എംപി അഭിപ്രായപ്പെട്ടു. സമ്മേളനം ഉദ്ഘാടനം ചെയ്ത ശശി തരൂർ കോട്ടയം ഡിസിസിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെപ്പറ്റി നേരിട്ടു പരാമർശിച്ചില്ല. 

അനാവശ്യ രാഷ്ട്രീയ വിവാദങ്ങൾ മാറ്റി വച്ച് യുവാക്കളുടെ ഭാവിയെക്കുറിച്ചു ചിന്തിക്കണമെന്നു തരൂർ അഭിപ്രായപ്പെട്ടു. യുഡിഎഫ് എന്നാൽ അതിലുള്ള പാർട്ടികളുടെ ഐക്യം മാത്രമല്ല, കേരളീയരുടെ ഐക്യമാണ്. വർഗീയതയ്ക്കെതിരെ, മതേതരത്വത്തിനു വേണ്ടി ഒന്നിച്ചു നിൽക്കുന്നവരുടെ ഐക്യം കൂടിയാണ്. ദൈവത്തിന്റെ സ്വന്തം നാടിനു സൗന്ദര്യം മാത്രം പോരാ, സ്വഭാവത്തിലും പ്രവൃത്തിയിലും സൗന്ദര്യം വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളം ഓൾഡ് ഏജ് ഹോം ആണെന്ന യുവാക്കളുടെ ചിന്തമാറ്റാൻ പുതിയ രീതിയിൽ ചിന്തിക്കണമെന്നും തരൂർ പറഞ്ഞു. 

യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ നഗരസഭാ അധ്യക്ഷൻ നിസാർ കുർബാനിയുടെ സ്മരണയ്ക്കായി ആരംഭിച്ച ഹോം കെയർ വാഹനത്തിന്റെ ഫ്ലാഗ് ഓഫും തരൂർ നിർവഹിച്ചു. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ഇഫ്തിക്കാറുദീൻ, ഡിസിസി ജനറൽ സെക്രട്ടറി ജോമോൻ ഐക്കര, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സിജോ തോമസ്, കോൺഗ്രസ് പൂഞ്ഞാർ ബ്ലോക്ക് പ്രസിഡന്റ് മുഹമ്മദ് ഇല്യാസ്, യൂത്ത് കോൺഗ്രസ് പൂഞ്ഞാർ ബ്ലോക്ക് പ്രസിഡന്റ് ഷിയാസ് മുഹമ്മദ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന ഗോപാലൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനസ് നാസർ എന്നിവർ പ്രസംഗിച്ചു.

പാലാ, കാഞ്ഞിരപ്പള്ളി ബിഷപ്പുമാരുമായി ബിഷപ് ഹൗസിൽ തരൂരിന്റെ ചർച്ച 

പാലാ / കാഞ്ഞിരപ്പള്ളി∙ നൂറ്റാണ്ടുകളായി ഈ രാജ്യത്ത് ജീവിക്കുന്ന ക്രൈസ്തവ, മുസ്‍ലിം വിഭാഗങ്ങളെ വൈദേശിക മതമെന്നു വിശേഷിപ്പിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.  പാലാ രൂപതയിൽ സന്ദർശനത്തിനെത്തിയ ശശി തരൂർ എംപിയുമായി സംസാരിക്കുകയായിരുന്നു ബിഷപ്. ദലിത് ക്രൈസ്തവരെ സംവരണപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിൽ ഈ നിലപാട് വ്യക്തമായെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു. 

കേന്ദ്ര സർക്കാരിന്റെ ഈ നിലപാടിനെ ശക്തമായി എതിർക്കുമെന്ന് ശശി തരൂരും പറഞ്ഞു. മതപരിവർത്തന ബിൽ, പുതിയ വിദ്യാഭ്യാസ നയം, ബഫർ സോൺ വിഷയം, ദലിത് ക്രൈസ്തവരുടെ സംവരണം, റബറിന്റെ വിലിയിടിവ്, ഗർഭഛിദ്രം സംബന്ധിച്ച കോടതി വിധിയിലുള്ള ആശങ്ക, ന്യൂനപക്ഷാവകാശം എന്നിവ സംബന്ധിച്ചും സഭയുടെ നിലപാടുകൾ ശശി തരൂരിനെ ബിഷപ് അറിയിച്ചു. മതേതരത്വത്തിനെതിരായ നീക്കങ്ങൾ ഭരണഘടനാപരമല്ലെന്ന് ശശി തരൂർ പറഞ്ഞു. രാഷട്രീയ കാര്യങ്ങൾ ചർച്ച ചെയ്തില്ലെന്നും സാമൂഹിക പ്രശ്നങ്ങളാണ് സംസാരിച്ചതെന്നും ശശി തരൂർ മാധ്യമങ്ങളോടു പറഞ്ഞു. 

ബിഷപ് ഇമെരിറ്റസ് മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ, വികാരി ജനറാൾമാരായ മോൺ.ജോസഫ് തടത്തിൽ, മോൺ.സെബാസ്റ്റ്യൻ വേത്താനത്ത്, മോൺ.ജോസഫ് മലേപ്പറമ്പിൽ, മോൺ.ജോസഫ് കണിയോടയ്ക്കൽ, കോർപറേറ്റ് സെക്രട്ടറി ഫാ.ബർക്കുമാൻസ് കുന്നുപുറം, രൂപതാ ചാൻസലർ ഫാ.ജോസ് കാക്കല്ലിൽ എന്നിവർ ചേർന്ന് തരൂരിനെ സ്വീകരിച്ചു. അരമണിക്കൂറിലേറെ സമയം തരൂർ പാലാ ബിഷപ്സ് ഹൗസിൽ ചെലവഴിച്ചു.

കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിനെയും മുൻ രൂപതാധ്യക്ഷൻ മാർ അറയ്ക്കലിനെയും ബിഷപ്സ് ഹൗസിലെത്തി ശശി തരൂർ സന്ദർശിച്ചു. കേന്ദ്രമന്ത്രിയായിരുന്നപ്പോൾ മുതലുള്ള ബന്ധമാണെന്നും വിദ്യാഭ്യാസ കാര്യങ്ങളാണ് സംസാരിച്ചതെന്നും തരൂർ പറഞ്ഞു. രൂപതാ പ്രൊക്യുറേറ്റർ ഫാ.ഫിലിപ്പ് തടത്തിൽ, വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ എന്നിവർ ചേർന്ന് സ്വീകരിച്ചു. പ്രഫഷനൽ കോൺഗ്രസ് ജില്ലാ ചാപ്റ്റർ പ്രസിഡന്റ് വിനു വി.ജോർജ് തരൂരിന് ഒപ്പമുണ്ടായിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com